വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കു ഇന്ത്യ പരാജയത്തോടെ തുടക്കമിട്ടിരിക്കുകയാണ്. ജയിക്കാന്‍ 150 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത സ്‌കോറായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. പക്ഷെ ബാറ്റിങ് നിര തീര്‍ത്തും നിറം മങ്ങിയതോടെ ഇന്ത്യ നാലു റണ്‍സിനു കീഴടങ്ങുകയായിരുന്നു. ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ഇന്ത്യക്കു നിശ്ചിത ഓവറില്‍ കുറിക്കാനായത്.
അരങ്ങേറ്റ മല്‍സരം കളിച്ച തിലക് വര്‍മയുടെ ഇന്നിങ്‌സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റിങിലെ ഒരേയൊരു പോസിറ്റീവ്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം അമിത പ്രതിരോധത്തിലൂന്നി സമ്മര്‍ദ്ദത്തോടെ കളിച്ചപ്പോള്‍ തിലക് അഴിഞ്ഞാടുകയായിരുന്നു. 39 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 22 ബോളുകള്‍ നേരിട്ട തിലകിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.

15ാം ഓവര്‍ വരെ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അവസാന അഞ്ചോവറില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. അഞ്ചു വിക്കറ്റുകളാണ് അവസാന അഞ്ചോവറില്‍ ടീം കൈവിട്ടത്. 30 ബോളില്‍ ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണമെന്നിരിക്കെയായിരുന്നു ഇന്ത്യയുടെ തകര്‍ച്ച. ഒരോവറില്‍ തന്നെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെയും സഞ്ജു സാംസണിനെയും നഷ്ടമായതാണ് കളിയിലെ ടേണിങ് പോയിന്റ്.
ഇതില്‍ ഹാര്‍ദിക്കിന്റെ പുറത്താവാല്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. കാരണം 16ാം ഓവറിലെ ആദ്യ ബോളില്‍ ജേസണ്‍ ഹോള്‍ഡക്കെതിരേ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്. മൂന്നാമത്തെ ബോളില്‍ സഞ്ജു റണ്ണൗട്ടാവുകയും ചെയ്തു. പക്ഷെ ഈ പുറത്താവല്‍ ഇന്ത്യക്കു ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സ്‌ട്രൈക്ക് നേരിട്ട് അനാവശ്യ സിംഗിളിനായി ഓടാന്‍ പ്രേരിപ്പിച്ച അക്ഷര്‍ പട്ടേലും കുറ്റക്കാരനാണെങ്കിലും സഞ്ജുവിന്റെ ഭാഗത്തു നിന്നും വിക്കറ്റ് സംരക്ഷിക്കാന്‍ ശ്രമം കണ്ടില്ലെന്നാണ് ആരാധകരുടെ വാദം.
2019ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പുറത്താവലുമായാണ് സഞ്ജുവിന്റെ റണ്ണൗട്ട് താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
അന്നു ഇന്ത്യ റണ്‍ചേസ് നടത്തവെ ധോണിയുടെ റണ്ണൗട്ട് ഇന്ത്യയെ 18 റണ്‍സിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു. ഒന്നു ഡൈവ് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. ഒരുപക്ഷെ ഇന്ത്യ കളിയും ജയിക്കുമായിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ടി20യിലും ഇതു തന്നെയാണ് സംഭവിച്ചത്. ധോണിയെപ്പോലെ തന്നെ വളരെ നേരിയ വ്യത്യാസത്തിലായിരുന്നു സഞ്ജുവും റണ്ണൗട്ടായത്. കൈല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റുകളില്‍ പതിക്കുമ്പോള്‍ സഞ്ജു ക്രീസിനു അരികില്‍ വരെയെത്തിയിരുന്നു. ഡൈവ് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പുറത്താവില്ലായിരുന്നു. സഞ്ജു ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ മല്‍സരത്തില്‍ ഇന്ത്യക്കു വിജയസാധ്യതയുമുണ്ടായിരുന്നു.
ഡൈവ് ചെയ്ത് സ്വന്തം വിക്കറ്റ് സംരക്ഷിക്കാന്‍ തയ്യാറാവാതിരുന്ന സഞ്ജുവിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ കുറ്റപ്പെടത്തുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ റണ്ണൗട്ടാവുകയും ഇന്ത്യ മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇതു 2023 ആണ്, പക്ഷെ 2019 മുതല്‍ ഈ കഥയില്‍ മാറ്റം സംഭവിച്ചിട്ടില്ല. അന്നു എംഎസ് ധോണിയായിരുന്നു, ഇന്നു അതു സഞ്ജു സാംസണാണെന്നും ആരാധകര്‍ പറയുന്നു.
സഞ്ജു സാംസണ്‍ മടിയനായ ക്രിക്കറ്ററാണ്. തന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും അതു സംരക്ഷിക്കാന്‍ സഞ്ജു ശ്രമിക്കണമായിരുന്നു. ഡൈവ് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും സഞ്ജു പുറത്താവില്ലായിരുന്നുവെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.