ഗയാന: തുടരെ രണ്ടാമത്തെ ടി20 മല്‍സരത്തിലും ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ ഇന്ത്യ വീണ്ടും നാണംകെട്ടു. വെസ്റ്റ് ഇന്‍ഡീസിനോടു ഇത്തവണ രണ്ടു വിക്കറ്റിനാണ് ലോക ഒന്നാം നമ്പര്‍ ടീം തകര്‍ന്നത്. ടോസിനു ശേഷം ഇത്തവണ ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ഇന്ത്യക്കു കാര്യമായൊന്നും ചെയ്യാനായില്ല. 153 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്.
മറുപടിയില്‍ ആദ്യ ഓവറില്‍ ഇരട്ട വിക്കറ്റുകള്‍ പിഴുത് ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും നിക്കോളാസ് പൂരന്റെ (67) വെടിക്കെട്ടിന് മുന്നില്‍ പതറി. നാലിനു 125 എന്ന ശക്തമായ നിലയില്‍ നിന്നും വിന്‍ഡീസ് എട്ടിന് 129ലേക്കു കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യ അപ്രതീക്ഷിത ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ അക്കീല്‍ ഹുസെയ്‌നും (16*) അല്‍സാറി ജോസഫും (10*) ചേര്‍ന്ന് ആ പ്രതീക്ഷ തകര്‍ത്തു.

ഏഴു ബോള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനു വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0നു മുന്നിലെത്തുകയും ചെയ്തു. 40 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കമാണ് 67 റണ്‍സോടെ പൂരന്‍ ഇന്ത്യയുടെ അന്തകനായി മാറിയത്.
ഷിംറോണ്‍ ഹെറ്റ്മെയറും (22) നായകന്‍ റോമെന്‍ പവെലുമാണ് (21) വിന്‍ഡീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. കൈല്‍ മയേഴ്‌സ് 15 റണ്‍സും നേടി. ആദ്യ ഓവര്‍ ബൗള്‍ ചെയ്ത നായകന്‍ ഹാര്‍ദിക് ടീമിന് ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. ബ്രെന്‍ഡന്‍ കിങിനെ ഹാര്‍ദിക് ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ വിന്‍ഡീസ് ഞെട്ടി. സൂര്യകുമാര്‍ യാദവായിരുന്നു കിടിലന്‍ ക്യാച്ചെടുത്തത്.
നാലാമത്തെ ബോളില്‍ ജോണ്‍സന്‍ ചാള്‍സിനെ (2) തിലക് പിടികൂടിയതോടെ വിന്‍ഡീസ് രണ്ടിന് രണ്ടിലേക്കു കൂപ്പുകുത്തി. മൂന്നാം വിക്കറ്റില്‍ പൂരന്‍-മയേഴ്‌സ് ജോടി 30 റണ്‍സുമായി വിന്‍ഡീസിനെ തിരികെ കൊണ്ടുവന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെ മയേഴ്‌സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി അര്‍ഷ്ദീപ് ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കി. പക്ഷെ നാലാം വിക്കറ്റില്‍ പൂരന്‍-പവെല്‍ സഖ്യം ചേര്‍ന്നെടുത്ത 57 റണ്‍സ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയകറ്റുകയായിരുന്നു.
നേരത്തേ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 152 റണ്‍സ് സ്‌കോര്‍ ചെയ്തത്. ടോപ്പ് ത്രീ ഫ്‌ളോപ്പായപ്പോള്‍ ഇന്ത്യയെ രക്ഷിച്ചത് കരിയറിലെ രണ്ടാം ടി20 കളിച്ച തിലക് വര്‍മയായിരുന്നു. 51 റണ്‍സോടെ താരം ടീമിന്റെ അമരക്കാരനായി മാറി. 39 ബോളുകളില്‍ നിന്നായിരുന്നു തിലകിന്റെ ഫിഫ്റ്റി.
41 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. തിലകിനെക്കൂടാതെ ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍ ഇഷാന്‍ കിഷനും (27) ഹാര്‍ദിക്കുമായിരുന്നു (24).

ശുഭ്മന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (1), സഞ്ജു സാംസണ്‍ (7) എന്നിവരൊന്നും ബാറ്റിങില്‍ ക്ലിക്കായില്ല. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ (14), രവി ബിഷ്‌നോയ് (8*), അര്‍ഷ്ദീപ് സിങ് (6*) എന്നിവര്‍ ഇന്ത്യയെ 150 കടക്കാന്‍ സഹായിക്കുകയായിരുന്നു. വിന്‍ഡീസിനായി അക്കീല്‍ ഹുസെയ്ന്‍, അല്‍സാറി ജോസഫ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ കളിപ്പിക്കുകയായിരുന്നു.
യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു ഈ കളിയിലൂടെ അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും തുടരെ രണ്ടാമത്തെ കളിയിലും താരം തഴയപ്പെട്ടു. മറുഭാഗത്തു വിന്‍ഡീസ് ആദ്യ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ജോണ്‍സന്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമെന്‍ പവെല്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹുസൈന്‍, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്.