
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു സഞ്ജു അവസാനമായി കളിച്ചത്. ഇത്തവണ ലങ്കയ്‌ക്കെതിരേ റിഷഭ് പന്തിനു വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി താരത്തെ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. നാലാമനായി ഇറങ്ങിയ സഞ്ജു 25 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 39 റണ്‍സാണ് നേടിയത്. ബാറ്റിങില്‍ തുടക്കത്തില്‍ റണ്ണെടുക്കാന്‍ നന്നായി വിഷമിച്ച അദ്ദേഹം പിന്നീട് ട്രാക്കിലേക്കു തിരിച്ചെത്തുകയിരുന്നു.

ആരാണ് നന്നായി പോവുന്നതെന്നും ആര്‍ക്കാണ് സമയം വേണ്ടതെന്നും മനസ്സിലാക്കാന്‍ ഞങ്ങള്‍ രണ്ടു പേരും (ശ്രേയസ് അയ്യര്‍) മതിയായ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ബൗളര്‍മാര്‍ക്കെതിരേ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് റണ്ണെടുക്കാനാണ് ഞാനാഗ്രഹിച്ചത്. പക്ഷെ ആദ്യത്തെ 10-12 ബോളില്‍ ശരിയായ താളം കണ്ടെത്താന്‍ എനിക്കായില്ല. ഞാനൊരു മല്‍സസം കളിച്ചിട്ട് ഒരുപാട് നാളായിരുന്നു. ഞാന്‍ ബയോ ബബ്‌ളിനകത്തും ക്വാറന്റീനീലുമെല്ലാമായിരുന്നു. അതുകൊണ്ടു തന്നെ ക്രീസിലെത്തിയ ശേഷം ഞാന്‍ കുറച്ചധികം സമയമെടുത്തു. ഒരു ബൗണ്ടറിയടിച്ച ശേഷമാണ് താളം വീണ്ടെടുത്തു കഴിഞ്ഞതായി എനിക്കു തോന്നിയത്, അതില്‍ സന്തോഷവുമുണ്ടെന്നും മല്‍സരശേഷം സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ധരംശാലയിലെ വിക്കറ്റ് വളരെ മികച്ചതായിരുന്നുവെന്നാണ് എനിക്കു തോന്നിയത്. ഔട്ട്ഫീല്‍ഡ് ശരിക്കും 'പറക്കുകയായിരുന്നു'. ഈ ഗ്രൗണ്ടില്‍ ബൗണ്ടറികള്‍ക്കു വലിപ്പവും കുറവായിരുന്നു. ഞങ്ങള്‍ നല്ല താളത്തിലാണെങ്കില്‍ 183 റണ്‍സെന്ന സ്‌കകോര്‍ അനായാസം ചേസ് ചെയ്യാവുന്നതാണെന്നു തോന്നിയിരുന്നു. ഒരോവറില്‍ 10 റണ്‍സ് വീതമെടുക്കുകയെന്നത് ഈ ഗ്രൗണ്ടില്‍ വലിയൊരു വിഷയമല്ല. ശ്രേയസ് അയ്യരോടൊപ്പമുള്ള കൂട്ടുകെട്ട് എന്നെ അധികസമയമെടുക്കാന്‍ സഹായിക്കുകയും താളം വീണ്ടെടുക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തതായും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തെക്കുറിച്ചും സഞ്ജു സാംസണ്‍ വളരെ വികാരധീനനായി സംസാരിച്ചു. ഞങ്ങള്‍ സാഹചര്യങ്ങളുമായി പൊരുതപ്പെടുകയും ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ ദിവസമായിരുന്നു ഇത്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു എന്റെ അരങ്ങേറ്റം. ഒടുവില്‍ ടീമിന്റെ വിജയത്തിനു വേണ്ടി ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ എനിക്കു കഴിഞ്ഞിരിക്കുകയാണ്. സ്വന്തം രാജ്യത്തിനായി കളിക്കുമ്പോള്‍ അതു തന്നെ സംബന്ധിച്ച് ഒരുപാട് വലുതാണെന്നും സഞ്ജു പറഞ്ഞു.
2015 ജൂലൈ 19നു സിംബാബ്‌വെയ്‌ക്കെതിരായ ടി20 മല്‍സരത്തില്‍ കളിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. പക്ഷെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി അദ്ദേഹത്തിനു കഴിയേണ്ടി വരികയായിരുന്നു. ദേശീയ ടീമിനായി ലഭിച്ച അവസരങ്ങള്‍ നേരത്തേ മുതലാക്കാനും സഞ്ജുവിനായിരുന്നു.

വളരെ തണുപ്പേറിയ കാലാവസ്ഥയായിരുന്നു ധരംശാലയിലേത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാത്രമല്ല പുറത്തിരിക്കുമ്പോള്‍ പോലും നല്ല തണുപ്പായിരുന്നു. പക്ഷെ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. എതിര്‍ ടീം എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതു കണക്കിലെടുക്കാതെ നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തുകയെന്നായിരുന്നു ടീം മീറ്റിങില്‍ ചര്‍ച്ച ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ചൊരു സ്റ്റാന്‍ഡേര്‍ഡ് തന്നെയാണ് ഞങ്ങള്‍ ക്രമീകരിക്കുന്നത്.
ആദ്യ ടി20 മല്‍സരത്തിനു വേദിയായ ലഖ്‌നൗവിലെ ഗ്രൗണ്ട് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ധരംശാലയിലേത് കുറച്ചുകൂടി ചെറിയ ഗ്രൗണ്ടാണ്, ഇവിടുത്തെ വിക്കറ്റും വ്യത്യസ്തമാണെന്നും സഞ്ജു വിശദമാക്കി.


Click it and Unblock the Notifications