ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ജീവന്‍മരണ പോരാട്ടത്തിനു ഇറങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഈ മല്‍സരം ജയിച്ചേ തീരൂ. ഇല്ലെങ്കില്‍ ദുര്‍ബലരായ ലങ്കയ്‌ക്കെതിരേ നാണംകെട്ട് ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടതായി വരും. ചാംപ്യന്‍സ് ട്രോഫി വരാനിരിക്കവെ അത്തരമൊരു നാണക്കേട് ഇന്ത്യയൊരിക്കലും ആഗ്രഹിക്കില്ല. അതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദത്തിലാണ് രോഹിത്തും
സംഘവും.
ഈ പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് പലപ്പോഴും പതറുന്നതായി നമുക്കു കാണാന്‍ സാധിക്കും. രണ്ടു പ്രധാന താരങ്ങളുടെ അഭാവമാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ് ഈ രണ്ടു പേര്‍. ടീമിനെ സംബന്ധിച്ചിടത്തോളം ഇരുവരും എത്ര മാത്രം പ്രധാനപ്പെട്ട താരങ്ങളാണെന്നു ഈ പരമ്പര കാണിച്ചു തന്നിരിക്കുകയാണ്. രണ്ടു പേര്‍ക്കും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു.

നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഹാര്‍ദിക് കളിച്ചപ്പോള്‍ ബുംറ രണ്ടു പരമ്പരകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പകരം വയ്ക്കാനില്ലാത്ത മാച്ച് വിന്നറാണ് ഹാര്‍ദിക്. ബാറ്റും ബോളും കൊണ്ട് നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ബുംറയാവട്ടെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയാണ്. ഏതു തരത്തിലുള്ള പിച്ചുകളിലും വിക്കറ്റെടുക്കാനുള്ള ശേഷിയാണ് ബുംറയെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിങിനെ നയിക്കാന്‍ ശേഷിയുള്ള ഒരു താരം ഉയര്‍ന്നുവന്നിട്ടില്ലെന്നു കാണാം. ലങ്ക്‌ക്കെതിരേ നേരത്തേ മികച്ച റെക്കോര്‍ഡുള്ള മുഹമ്മദ് സിറാജ് ഈ റോള്‍ ഏറ്റെടുക്കുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സിറാജ് നനഞ്ഞ പടക്കമായി മാറിയതോടെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. രണ്ടു കളിയില്‍ അദ്ദേഹം വീഴ്ത്തിയത് വെറും രണ്ടു വിക്കറ്റാണ്.
ബുംറ ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു ഇത്തമൊരു പ്രതിസന്ധി നേരിടില്ലായിരുന്നു. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം വിക്കറ്റെടുക്കാന്‍ ഒരുപോല മിടുക്കനാണ് അദ്ദേഹം. ബുംറയില്ലാതെ പോയതോടെ ബൗളിങില്‍ ആയുധമില്ലാതെ പലപ്പോഴും രോഹിത് നിസ്സഹായനായ ക്യാപ്റ്റനായി കാണപ്പെടുകയും ചെയ്തു.

ഇതു ഏറ്റവും പ്രകടമായത് മൂന്നാം ഏകദിനത്തിലാണ്. ഓപ്പണിങ് വിക്കറ്റില്‍ 89 റണ്‍സാണ് പതും നിസങ്ക- അവിഷ്‌ക ഫെര്‍ണാണ്ടോ ജോടി അടിച്ചെടുത്തത്. സിറാജിനെ മാത്രമാണ് സ്‌പെഷ്വ്യലിസ്റ്റ് പേസറായി ഇന്ത്യ കളിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം ന്യൂബോള്‍ കൈകാര്യം ചെയ്തത് സീം ബൗളിങ് ഓള്‍റൗണ്ടറായ ശിവം ദുബെയായിരുന്നു. പക്ഷെ ഈ പരീക്ഷണം ദയനീയമായി പാളുകയും ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിങിലും ബൗളിങിലും ടീമിനു ഒരുപോലെ മുതല്‍ക്കൂട്ടാവുന്ന താരമാണ് ഹാര്‍ദിക്. കഴിഞ്ഞ ടി20 ലോകകപ്പിലുള്‍പ്പെടെ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ മധ്യനിരയില്‍ ഹാര്‍ദിക്കുണ്ടായിരുന്നെങ്കില്‍ ആദ്യ രണ്ടു ഏകദിനത്തിലും റണ്‍ചേസില്‍ ടീം ജയിക്കേണ്ടതായിരുന്നു. ആദ്യ കളി ടൈ ആയപ്പോള്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ 32 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.
ഓപ്പണിങ് വിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ചിട്ടും റണ്‍ചേസില്‍ കൂട്ടത്തകര്‍ച്ച നേരിട്ടാണ് ഇന്ത്യ ജയം കൈവിട്ടത്. മധ്യനിരയില്‍ ടീമിനു വിശ്വസിക്കാവുന്ന താരാണ് ഹാര്‍ദിക്. ബൗളിങിലും നിര്‍ണായക വിക്കറ്റുകള്‍ പിഴുത് ടീമിനു ബ്രേക്ക്ത്രൂകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.