
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായുള്ള റിഷഭ് പന്തിന്റെ തുടക്കം കയ്‌പേറിയതായി മാറിയിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് റിഷഭിനു സംഘത്തിനും നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരാധിക്കാനാവാതെയാണ് പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ഇതോടെ ടി20യില്‍ ഏറ്റവുമധികം തുടര്‍ വിജയങ്ങളെന്ന ഇന്ത്യയുടെ ലോക റെക്കോര്‍ഡ് പ്രതീക്ഷയും പൊലിഞ്ഞു. തുടര്‍ച്ചയായ 13ാമത്തെ വിജയം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. പക്ഷെ അഫ്ഗാനസ്താന്‍, റൊമാനിയ (12 വിജയം) എന്നിവരെപ്പോലെ 13ല്‍ ഇന്ത്യക്കു കാലിടറുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടി20യില്‍ നായകനായി തോറ്റു കൊണ്ടാണ് തുടങ്ങിയത്. എന്നാല്‍ കോലിയുടെയും ഇപ്പോള്‍ റിഷഭ് പന്തിന്റെയും ഈ തോല്‍വികള്‍ തമ്മില്‍ ചില അതിശയിപ്പിക്കുന്ന സാമ്യതകളാണുള്ളത്. ഇത്ര കൃത്യമായി ഇതെങ്ങനെ സംഭവിച്ചുവെന്ന് ആരും സംശയിച്ചു പോവുകയും ചെയ്യും.

2017ലായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യ ആദ്യ ടി20 മല്‍സരം കളിച്ചത്. അന്നു ടീം ഏഴു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഇന്നു റിഷഭിന്റെ കീഴിലും ഇന്ത്യ തോറ്റത് ഈ മാര്‍ജിനില്‍ തന്നെ. തീര്‍ന്നില്ല സാമ്യം. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്നു 29 റണ്‍സെടുത്താണ് റിഷഭ് ക്രീസ് വിട്ടത്. 2017ല്‍ കോലിയും 29 റണ്‍സ് നേടി പുറത്തായിരുന്നു.
അതേസമയം, ടി20യിലെ റെക്കോര്‍ഡ് റണ്‍ചേസ് കൂടിയാണ് ഇന്ത്യക്കെതിരേ സൗത്താഫ്രിക്ക ഇന്നത്തെ മല്‍സരത്തില്‍ നടത്തിയിരിക്കുന്നത്. നേരത്തേ 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ജൊഹാനസ്ബര്‍ഗില്‍ വച്ച് 206 റണ്‍സ് ചേസ് ചെയ്തു വിജയിച്ചതായിരുന്നു സൗത്താഫ്രിക്കയുടെ ടി20യിലെ റെക്കോര്‍ഡ്. ഇതാണ് ഇന്ത്യക്കെതിരേ അവര്‍ പഴങ്കഥയാക്കിയിരിക്കുന്നത്. മാത്രമല്ല ടി20യില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ റണ്‍ചേസും കൂടിയാണ് സൗത്താഫ്രിക്ക കുറിച്ചത്. നേരത്തേ മറ്റൊരു ടീമും 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടില്ല. 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക തന്നെ 200 റണ്‍സ് ചേസ് ചെയ്തതായിരുന്നു മുമ്പുള്ള റെക്കോര്‍ഡ്. ഇതു അവര്‍ തന്നെ മെച്ചപ്പെടുത്തിയിരിക്കുകയാണ്.