For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: നനഞ്ഞ പടക്കം, ജിതേഷ് എന്തിന് ടീമില്‍? ഇതിലും ഭേദം സഞ്ജു തന്നെ!

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യന്‍ ടി20 ടീമിലേക്കു വന്ന ജിതേഷ് ശര്‍മ സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ വന്‍ ഫ്‌ളോപ്പയിരിക്കുകയാണ്. ആറാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ അദ്ദേഹത്തിനു മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ. റിങ്കു സിങിനൊപ്പം ഫിനിഷിങ് കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജിതേഷിനെ ഇന്ത്യ കളിപ്പിച്ചത്. പക്ഷെ താരം നനഞ്ഞ പടക്കമാവുകയായിരുന്നു.

13.5 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റിനു 125 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് ജിതേഷിന്റെ വരവ്. 34 റണ്‍സോടെ മറുഭാഗത്ത് റിങ്കുവായിരുന്നു ക്രീസില്‍. അതിവേഗം 30-40 റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നതായിരുന്നു ജിതേഷിന്റെ റോള്‍. സ്പിന്നര്‍ തബ്രെയ്‌സ് ഷംസിയെയാണ് അദ്ദേഹം ആദ്യം നേരിട്ടത്. പക്ഷെ റണ്ണൊന്നുമെടുക്കാനായില്ല.

JITESH SHARMA

ലിസാര്‍ഡ് വില്ല്യംസ് ബൗള്‍ ചെയ്ത 15ാം ഓവറില്‍ ഒരു ബോളാണ് ജിതേഷിനു ലഭിച്ചത്. നാലാമത്ത ബോളായിരുന്നു ഇത്. ഷോര്‍ട്ട് കവര്‍ ഏരിയയിലേക്കു കളിച്ച് താരം അക്കൗണ്ട് തുറക്കുകയും ചെയ്തു. പക്ഷെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമെറിഞ്ഞ അടുത്ത ഓവറില്‍ ജിതേഷ് പുറത്തായി.

രണ്ടാമത്തെ ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങിയ താരം സിക്‌സറിനു തുനിയുകയായിരുന്നു. പക്ഷെ പിച്ച് സ്ലോയായതു കാരണം ജിതേഷിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. ഇതോടെ ജിതേഷിനു നിരാശയോടെ ക്രീസ് വിടേണ്ടി വരികയും ചെയ്തു.

സഞ്ജുവിനു പകരമാണ് ജിതേഷ് ഇന്ത്യക്കായി തുടര്‍ച്ചയായി രണ്ടാമത്തെ ടി20 പരമ്പര കളിക്കുന്നത്. നേരത്തേ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ജിതേഷ് അവസാനത്തെ രണ്ടു മല്‍സരങ്ങള്‍ കളിച്ചിരുന്നു. അടുത്ത ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമല്ലെന്നും ജിതേഷിനെയാണ് പരിഗണിക്കുന്നതെന്നുമുള്ള സൂചന കൂടിയാണ് ബിസിസിഐ ഇതിലൂടെ നല്‍കിയിരിക്കുന്നത്.

പക്ഷെ ടി20യില്‍ സഞ്ജുവിനേക്കാള്‍ മികച്ച റെക്കോര്‍ഡൊന്നും ജിതേഷിനു അവകാശപ്പെടാനില്ലെന്നതാണ് യാഥാര്‍ഥ്യം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി നടത്തിയ ഭേദപ്പെട്ട പ്രകടനങ്ങളാണ് ജിതേഷിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. പക്ഷെ സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിതേഷ് ഏറെ പിന്നിലാണ്. ഐപിഎല്ലില്‍ ഒരു ഫിഫ്റ്റി പോലും ഇതുവരെ നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. മാത്രമല്ല 25.86 എന്നവ മോശം ശരാശരിയുമാണ് ജിതേഷിനുള്ളത്.

SANJU SAMSON

എന്നിട്ടും ജിതേഷ് എങ്ങനെ സഞ്ജുവിനേക്കാള്‍ മിടുക്കനാവുന്നുവെന്നതാണ് ചോദ്യം. ബാറ്റിങ് ശൈലിയെടുത്താല്‍ ഇരുവരും വലംകൈയന്‍മാരും ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സഞ്ജുവാകട്ടെ മൂന്നാം നമ്പര്‍ മുതല്‍ ഫിനിഷിങ് വരെ ഏതു റോളും കൈകാര്യം ചെയ്യാന്‍ മിടുക്കനുമാണ്. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡ് കൂടിയുള്ള സഞ്ജുവിനല്ലേ പ്രഥമ പരിഗണന കിട്ടേണ്ടത്?

ജിതേഷിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ രണ്ടു സീസണുകളിലായി ആകെ കളിച്ചത് 26 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 159.24 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 543 റണ്‍സുമാണ്. പുറത്താവാതെ നേടിയ 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44 ഫോറുകളും 33 സിക്‌സറുകളുമടിക്കുകയും ചെയ്തു.

സഞ്ജുവാകട്ടെ 10 വര്‍ഷമായി ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. 152 മല്‍സരങ്ങളില്‍ ഇതിനകം കളിച്ച അദ്ദേഹം 29.23 ശരാശരിയില്‍ 3888 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നു സെഞ്ച്വറികള്‍ കുറിച്ച സഞ്ജു 20 ഫിഫ്റ്റികളും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.

Story first published: Wednesday, December 13, 2023, 7:00 [IST]
Other articles published on Dec 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+