ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച മുതല്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഡു ഓര്‍ ഡൈയാണ് ഈ പോരാട്ടം. കാരണം 0-1നു പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ മല്‍സരത്തില്‍ ജയിച്ചേ തീരൂ. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബൗളിങ് കോച്ചായ ഭരത് അരുണ്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ, ബാറ്റിങ് ഇതിഹാസം വിരാട് കോലിയോ ആവില്ല മറിച്ച് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയുടെ ഹീറോയായി മാറുകയെന്നാണ് ഭരത് അരുണ്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പരാജയപ്പെട്ട ആദ്യ കളിയില്‍ ബൗളിങ് നിരയില്‍ മികച്ചു നിന്നത് ബുംറയായിരുന്നു.

നാലു വിക്കറ്റുകൾ അദ്ദേഹം പോക്കറ്റിലാക്കിയിരുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ബുംറയില്‍ നിന്നും സമാനമായ പ്രകടനമാണ് രണ്ടാമങ്കത്തിലും ഇന്ത്യ പ്രതീക്ഷിക്കുന്നത്. മികച്ച ലൈനും ലെങ്ത്തും കൊണ്ട് ആദ്യ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബുംറയ്ക്കായിരുന്നു.
പക്ഷെ ബൗളിങ് നിരയില്‍ മറ്റാരില്‍ നിന്നും അദ്ദേഹത്തിനു കാര്യമായ പിന്തുണ ലഭിച്ചില്ല. മറ്റുള്ളവരെല്ലാം റണ്‍സ് ഒരുപാട് വിട്ടുകൊടുക്കുകയും ചെയ്തു. ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ഇക്കോണമി റേറ്റ് അഞ്ചിനു മുകളിലും കന്നി ടെസ്റ്റില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണയുടെ ഇക്കോണമി റേറ്റ് അഞ്ചിനു അടുത്തുമായിരുന്നു.
സ്വന്തം ബൗളിങിനൊപ്പം ടീമിലെ മറ്റു ബൗളര്‍മാരെയും ബുംറ അടുത്ത ടെസ്റ്റില്‍ വഴി കാണിക്കേണ്ടതുണ്ടെന്നു ഭരത് അരുണ്‍ പറയുന്നു. റെവ് സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വലിയ ഉത്തരവാദിത്വമാണ് രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്കുള്ളത്.
സ്വന്തം ബൗളിങില്‍ ശ്രദ്ധിക്കുക മാത്രമല്ല, ടീമംഗങ്ങളായ മറ്റു ബൗളര്‍മാരെയും തനിക്കു പിന്നില്‍ ബുംറ അണിനിരത്തേണ്ടത് വളരെയധികം പ്രധാനമാണ്. ബുംറയെക്കുറിച്ച് എനിക്കു നന്നായി അറിയാം. അവന്‍ വളരെയധികം കുശാഗ്രബുദ്ധിയുള്ളവനും മൂര്‍ച്ചയുള്ളവനും വളരെ നന്നായി ചിന്തിക്കുന്ന ബൗളറുമാണെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിനു മുമ്പ് നമ്മുടെ ബൗളര്‍മാര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ കൂടിയാലോചിച്ചിട്ടുണ്ടാവുമെന്നു എനിക്കുറപ്പാണ്. തന്ത്രങ്ങളില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തിരിച്ചുവരവില്‍ ബുംറ വളരെ പ്രധാനപ്പെട്ട റോള്‍ വഹിക്കുമെന്നും ഭരത് അരുണ്‍ നിരീക്ഷിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് നിര ക്ലിക്കാവാതെ പോയതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടക്കക്കാരായ ബൗളര്‍മാരേക്കാള്‍ അന്താരാഷ്ട്ര തലത്തിലുള്ള ബൗളര്‍മാര്‍ക്കു വളരെ എളുപ്പത്തില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയണമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ടീമിന്റെ അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ നമുക്ക് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയണമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ജസ്പ്രീത് ബുംറ വളരെ മികച്ച രീതിയില്‍ തന്നെ ബൗള്‍ ചെയ്തു.
പക്ഷെ ബാക്കിയുള്ളവര്‍ക്കു അതിനു കഴിഞ്ഞില്ല. ബുംറയ്ക്കു മതിയായ പിന്തുണ മറ്റു ബൗളര്‍മാരില്‍ നിന്നും ലഭിച്ചതായി ഞാന്‍ കരുതുന്നില്ല. ഏറ്റവും കുറഞ്ഞത് ഒരുപാട് റണ്‍സെങ്കിലും വഴങ്ങാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണമായിരുന്നു.
ടെസ്റ്റ് മല്‍സരങ്ങളില്‍ ഒരു ടീം നേടുന്ന റണ്‍സിന്റെ വേഗത വളരെ പ്രധാനപ്പെട്ടതാണെന്നും ഭരത് അരുണ്‍ വിശദമാക്കി. ആദ്യ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ഇന്നിങ്‌സിനും 32 റണ്‍സിനും സൗത്താഫ്രിക്ക ഇന്ത്യയെ വാരിക്കളയുകയായിരുന്നു.