ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 33 റണ്‍സിന്റെ വിജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോള്‍ അയര്‍ലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു.
ഇന്ത്യക്കായി റുതുരാജ് ഗെയ്ക്‌വാദ് (58), സഞ്ജു സാംസണ്‍ (48), റിങ്കു സിങ് (38) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ്ങിലും ശോഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോഴാണ് യശ്വസി ജയ്‌സ്വാളിനെ (18) ഇന്ത്യക്ക് നഷ്ടമായത്. 11 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം കത്തിക്കയറിയ ജയ്‌സ്വാളിനെ ക്രെയ്ഗ് യങ്ങാണ് പുറത്താക്കിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള താരത്തിന്റെ ശ്രമത്തെ ബൗണ്ടറി ലൈനരികെ കോര്‍ട്ടിസ് കാംപെര്‍ മനോഹര ക്യാച്ചിലൂടെ അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ തിലക് വര്‍മക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
രണ്ട് പന്ത് നേരിട്ട് 1 റണ്‍സ് മാത്രമാണ് തിലക് നേടിയത്. ബാരി മക്കാര്‍ത്തിയെ സിക്‌സറിന് ശ്രമിച്ച തിലകിന് പാളിയപ്പോള്‍ ജോര്‍ജ് ഡോക്രെല്‍ പന്ത് കൈയിലാക്കി. പവര്‍പ്ലേയ്ക്കുള്ള രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായെങ്കിലും റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. പതിയെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറി. 26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സുമടക്കം 40 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

നാലാം വിക്കറ്റില്‍ റുതുരാജിനൊപ്പം 71 റണ്‍സ് കൂട്ടുകെട്ടാണ് അദ്ദേഹം സൃഷ്ടിച്ചത്. സ്പിന്നര്‍ ബെന്‍ വൈറ്റിന്റെ പന്തില്‍ പ്ലേ ഡൗണായാണ് സഞ്ജുവിന്റെ മടക്കം. ഒരുവശത്ത് പിടിച്ചുനിന്ന റുതുരാജ് അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് മടങ്ങി. 43 പന്ത് നേരിട്ട് 6 ഫോറും 1 സിക്‌സുമാണ് റുതുരാജ് നേടിയത്. പിന്നീടൊത്തുചേര്‍ന്ന റിങ്കു സിങ്ങും (38) ശിവം ദുബെയും ചേര്‍ന്ന് (22*) അതിവേഗം റണ്‍സുയര്‍ത്തി.
റിങ്കു 21 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് നേടിയത്. ദുബെ 16 പന്തില്‍ 2 സിക്‌സറാണ് നേടിയത്. ഇവരുടെ ഫിനിഷിങ് മികവിലാണ് അഞ്ച് വിക്കറ്റിന് 185 എന്ന വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി രണ്ടും മാര്‍ക്ക് അഡെയര്‍, ക്രെയ്ഗ് യെങ്, ബെന്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ നായകന്‍ പോള്‍ സ്്റ്റിര്‍ലിങ്ങിനെ നഷ്ടമായി. 4 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാത്ത സ്റ്റിര്‍ലിങ്ങിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. ഇതേ ഓവറില്‍ ലോര്‍ക്കര്‍ ടക്കറേയും (0) പ്രസിദ്ധ് മടക്കി അയച്ചു. ഹാരി ടെക്ടറെ (7) രവി ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ കേര്‍ട്ടിസ് കംപെറിനെ ബിഷ്‌നോയ് ശിവം ദുബെയുടെ കൈയിലെത്തിച്ചു.
ഓപ്പണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും ജോര്‍ജ് ഡോക്രലും (11 പന്തില്‍ 13) ചേര്‍ന്ന് ഇന്ത്യക്ക് ഭീഷണിയാവുമെന്ന് തോന്നിച്ചെങ്കിലും ഡോക്രല്‍ റണ്ണൗട്ടായി. രവി ബിഷ്‌നോയിയുടെ ത്രോയില്‍ സഞ്ജു സാംസണാണ് റണ്ണൗട്ടാക്കിയത്. ഈ വിക്കറ്റ് നിര്‍ണ്ണായകമായി. അര്‍ധ സെഞ്ച്വറിയോടെ കസറിയ ബാല്‍ബിര്‍ണിയെ (51 പന്തില്‍ 72) അര്‍ഷദീപ് സിങ് സഞ്ജു സാംസണിനെ കൈയിലെത്തിച്ചു. 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റി നേടിയത്.
ബാരി മക്കാര്‍ത്തിയെ (2) ബുംറ ബിഷ്‌നോയിയുടെ കൈയിലെത്തിച്ചു. ഡെത്തോവറില്‍ മാര്‍ക്ക് അഡെയര്‍ (15 പന്തില്‍ 23)ചില വമ്പന്‍ ഷോട്ടുകള്‍ കളിച്ചെങ്കിലും ഇന്ത്യയെ വീഴ്ത്താന്‍ അത് മതിയാവുമായിരുന്നില്ല. ഇന്ത്യക്കായി പ്രസിദ്ധും ബിഷ്‌നോയിയും ബുംറയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ബുംറയും അര്‍ഷദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.