രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ 238 റണ്‍സിന് മാത്രം പിന്നിലാണ്. ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് മൂന്നാം ദിനവും ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നുറപ്പ്.
കുടുംബത്തിലുണ്ടായ ആരോഗ്യ പ്രശ്‌നത്തെത്തുടര്‍ന്ന് അശ്വിന്‍ പാതിവഴിയില്‍ ടീമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. രണ്ടാം ദിനം മത്സരത്തിന് ശേഷമാണ് അശ്വിന് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാല്‍ രണ്ടാം ദിനം വൈകീട്ട് മാധ്യമങ്ങളെ കാണുന്നതിനിടെ അശ്വിന്‍ രോഹിത് ശര്‍മക്കെതിരേ വിമര്‍ശനം ഉന്നയിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അശ്വിനെ രോഹിത് വൈകിയാണ് പന്തെറിയിപ്പിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് അശ്വിന്‍ തന്നെ രോഹിത്തിനെതിരേ പരോക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
'ബെന്‍ ഡക്കറ്റ് പൂജ്യത്തില്‍ നില്‍ക്കുമ്പോഴാണ് അവനെതിരേ പന്തെറിയാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ 60-70ല്‍ നില്‍ക്കുമ്പോഴല്ല' എന്നാണ് അശ്വിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ചിരിച്ചുകൊണ്ട് തമാശ രൂപേണയാണ് അശ്വിന്‍ പ്രതികരിച്ചതെങ്കിലും രോഹിത്തിനെതിരായ കൃത്യമായ വിമര്‍ശനം ആ വാക്കുകളിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രധാന ബൗളര്‍ അശ്വിനാണ്. ഈ സാഹചര്യത്തില്‍ അല്‍പ്പം കൂടി നേരത്തെ അശ്വിനെ പന്തേല്‍പ്പിക്കണമായിരുന്നു.
എന്നാല്‍ അശ്വിന്‍ പന്തെറിയാനെത്തുമ്പോഴേക്കും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 72 റണ്‍സുണ്ടായിരുന്നു. അശ്വിനെത്തി അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. സാക്ക് ക്രോളിയെ പുറത്താക്കാന്‍ അശ്വിനായെങ്കിലും ഡക്കറ്റിനെ മടക്കാനായില്ല. താരം നിലയുറപ്പിച്ച ശേഷമാണ് അശ്വിന്‍ ബൗളിങ്ങിനെത്തിയത്. അപ്പോഴേക്കും ഇംഗ്ലണ്ട് അടിത്തറ പാകിയിരുന്നുവെന്ന് പറയാം. തുടക്കത്തിലേ വിക്കറ്റ് നേടിയെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അതുകൊണ്ടുതന്നെ പ്രധാന ബൗളര്‍മാരെ തുടക്കത്തിലേ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്. രവീന്ദ്ര ജഡേജയെ ചെറിയ പരിക്കും വേട്ടയാടിയതോടെ ഇന്ത്യ കുല്‍ദീപ് യാദവിനെ വെച്ചാണ് സ്പിന്നാക്രമണം തുടങ്ങിയത്. മൂന്നാം ദിനം ആദ്യ ഓവര്‍ എറിഞ്ഞതും കുല്‍ദീപാണ്. എന്നാല്‍ പ്രതീക്ഷിച്ച ടേണ്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ പിച്ചില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാണ്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 445 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ആക്രമിച്ച് കളിച്ചപ്പോള്‍ നിരായുധനായാണ് രോഹിത് ശര്‍മ നിന്നത്. ഒലി പോപ്പിനെ പുറത്താക്കിയത് മികച്ച തന്ത്രമായിരുന്നു. ഷോര്‍ട്ട് ബോള്‍ കെണിയിലാണ് പോപ്പിനെ കുടുക്കിയത്. അഞ്ച് ഷോര്‍ട്ട്‌ബോളുകള്‍ക്ക് ശേഷം ഫുള്‍ലെങ്ത് പന്തെറിഞ്ഞാണ് മുഹമ്മദ് സിറാജ് പോപ്പിനെ കുടുക്കിയത്. രോഹിത് ശര്‍മയുമായി ചേര്‍ന്നെടുത്ത മികച്ച തന്ത്രമായിരുന്നു ഇത്.
ഇതുപോലെയുള്ള ബുദ്ധിപരമായ തീരുമാനങ്ങള്‍ നായകനെന്ന നിലയില്‍ രോഹിത് എടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇംഗ്ലണ്ട് അനായാസമായി ലീഡിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൂന്നാം ദിനം നന്നായി തുടങ്ങാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനേയും (18) ജോണി ബെയര്‍സ്‌റ്റോയേയും (0) വലിയ അപകടം വിതക്കും മുമ്പ് മടക്കാന്‍ ഇന്ത്യക്കായി. റൂട്ടിനെ ബുംറ പുറത്താക്കിയപ്പോള്‍ കുല്‍ദീപ് യാദവാണ് ബെയര്‍സ്റ്റോയെ പുറത്താക്കിയത്.
ഇംഗ്ലണ്ടിനെ ലീഡെടുക്കാന്‍ അനുവദിക്കാതെ പൂട്ടുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇംഗ്ലണ്ട് ആക്രമണ ശൈലിയിലാണ് മൂന്നാം ദിനം തുടങ്ങിയതെങ്കിലും പതിയെ പ്രതിരോധത്തിലേക്കൊതുങ്ങി. ബെന്‍ ഡക്കറ്റ് സെഞ്ച്വറിയോടെ ക്രീസില്‍ തുടരുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അനുവദിക്കാതെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.