ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ രണ്ടാംദിനം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബെന്‍ സ്‌റ്റോക്‌സിന്റെ ഇംഗ്ലണ്ട് ടീം. 600ലെത്തുമെന്നു കരുതിയ ഇന്ത്യയെ 500 പോലും കടക്കാന്‍ അനുവദിക്കാതെ 417ല്‍ ഓള്‍ഔട്ടാക്കിയ അവര്‍ ബാറ്റിങിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാംദിനത്തില്‍ മൂന്നു വിക്കറ്റിനു 209 റണ്‍സ് ഇംഗ്ലീഷ് ടീം നേടിക്കഴിഞ്ഞു. ഇനി അവര്‍ക്കു വേണ്ടത് 262 റണ്‍സാണ്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊഴികെ മറ്റാര്‍ക്കും തന്നെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നത് ആശങ്കാജനകമാണ്. മറ്റു ബൗളര്‍മാരില്‍ നിന്നു കൂടി അദ്ദേഹത്തിനു മികച്ച പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ മാത്രമല്ല, ഇനിയുള്ള നാലു മല്‍സങ്ങളിലും പ്രതീക്ഷയ്ക്കു വകയുള്ളൂ.
ഇതിനിടെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വച്ച് കോച്ച് ഗൗതം ഗംഭീറുമായി വളരെ ക്ഷുഭിതനായി ബുംറ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടാംദിനം കളിക്കടെ പുറത്തു വന്നിരുന്നു. എന്താവാം ഈ തരത്തില്‍ ബുംറയെ നിരാശനും ക്ഷുഭിതനുമാക്കികയതെന്ന സംശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ബുംറ ചൂടായതെന്തിന്?
ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനിടെ രണ്ടാം ദിനം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് കോച്ച് ഗൗതം ഗംഭീറിനോടു ജസ്പ്രീത് ബുംറ ചൂടായി സംസാരിച്ചതെന്നു വ്യക്തമല്ല. അവസാന സെഷനില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 40ാമത്തെ ഓവറിനു ശേഷമായിരുന്നു സംഭവം. ബുംറ ചെറിയൊരു ബ്രേക്കെടുത്ത് ഗ്രൗണ്ട് വിട്ടപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ നാലാമത്തെ സീമറായി ഇന്ത്യ പരീക്ഷിക്കുകയുമായിരുന്നു.
പക്ഷെ ശര്‍ദ്ദുലിനു ഈ ഓവറില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. ഒരു ഫോറടക്കം എട്ടു റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. ഓവറിനു ശേഷമാണ് ഇന്ത്യന്‍ ഡ്രിസിങ് റൂമിലേക്കു ക്യാമറാക്കണ്ണുകള്‍ പോയത്. ഈ സമയത്തു ഗംഭീറിനൊപ്പമിരുന്ന് ബുംറ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു. വളരെ അസ്വസ്ഥനും ക്ഷുഭിതനുമായാണ് ബുംറ കാണപ്പെട്ടത്.
ഗ്രൗണ്ടിലേക്കു നോക്കി കൈകള്‍ കൊണ്ട് അദ്ദേഹം പല ആംഗ്യങ്ങളും കാണിക്കുന്നതും ചില കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പക്ഷെ ഗംഭീര്‍ ഇവയോടൊന്നും കാര്യമായി പ്രതികരിക്കാതെ നിശബ്ധനായി ഇരിക്കുകയാണ് ചെയ്തത്.
എന്താവാം ബുംറയെ ചൊടിപ്പിച്ചത്?
പ്രധാനമായും രണ്ടു കാര്യങ്ങളാവാം ജസ്പ്രീത് ബുംറയെ ചൊടിപ്പിച്ചതെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ഒന്നാമത്തേത് ബൗളിങില്‍ തനിക്കു മറുള്ളവരില്‍ നിന്നും ഒട്ടും തന്നെ പിന്തുണ കിട്ടുന്നില്ല എന്നതായിരിക്കാം. താനില്ലെങ്കില്‍ ഇന്ത്യന്‍ ബൗളിങ് വെറും വട്ടപ്പൂജ്യമാണെന്നു ബുംറ കഴിഞ്ഞ ദിവസം വീണ്ടും കാണിച്ചുതന്നു.
പേസര്‍മാരെ തുണയ്ക്കുന്ന പിച്ചും സാഹചര്യങ്ങളുമെല്ലാം ഉണ്ടായിട്ടും ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കു ഒരു തരത്തിലുമുള്ള വെല്ലുവിളിയും സൃഷ്ടിക്കാന്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നീ മൂന്നു സീമര്‍മാര്‍ക്കുമായില്ല. തനിക്കു ഈ പിച്ചില്‍ ഇത്രയും നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു എന്തുകൊണ്ട് അതിന്റെ പകുതി പോലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെന്നു ബുംറ സ്വാഭാവികമായും ചിന്തിക്കും.
മോശം ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്തപ്പോള്‍ ഇടയ്ക്കു സിറാജിനെ അദ്ദേഹം ഉപദേശിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. എന്നിട്ടും ഇതിനു അനുസരിച്ച് ബൗളിങില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സിറാജിനു കഴിഞ്ഞില്ല.

ബുംറയെ ക്ഷുഭിതനാക്കിയ രണ്ടാമത്തെ കാരണം ഫീല്‍ഡിങില്‍ ഇന്ത്യ വരുത്തിയ പിഴവുകളായിരിക്കാം. ഉറപ്പായും വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന മൂന്നു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്. എല്ലാം ബുംറയുടെ ബൗളിങിലുമായിരുന്നു. അഞ്ചാം ഓവറില്‍ ബെന്‍ ഡക്കെറ്റിന്റെ ക്യാച്ചാണ് ആദ്യം നഷ്ടമായത്. താരം 11ല്‍ നില്‍ക്കവെ യശസ്വി ജയ്‌സ്വാളാണ് ആദ്യം ക്യാച്ച് പാഴാക്കിയത്.
ഏഴാം ഓവറില്‍ ഡക്കെറ്റിനു വീണ്ടും ആയുസ് നീട്ടിക്കിട്ടി. ഇത്തവണ ഫീല്‍ഡിങിലെ ഏറ്റവും വിശ്വസ്തനായ രവീന്ദ്ര ജഡേജയാണ് പിഴവ് വരുത്തിയത്. ഇംഗ്ലീഷ് താരം അപ്പോള്‍ 15 റണ്‍സേ എടുത്തിരുന്നുള്ളൂ. ആയുസ് നീട്ടിക്കിട്ടിയ ഡക്കെറ്റ് പിന്നീട് 62 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. പിന്നീട് 31ാം ഓവറില്‍ ഒല്ലി പോപ്പിന്റെ ക്യാച്ചും ഇന്ത്യ പാഴാക്കി. ജയ്‌സ്വാളാണ് ഒരിക്കല്‍ക്കൂടി വില്ലനായത്. ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ പോപ്പ് 60ന് ഔട്ടായേനെ. രക്ഷപ്പെട്ട താരം അപരാജിത സെഞ്ച്വറിയുമായി ഇപ്പോഴും ക്രീസിലുണ്ട്.