വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തിലെ 28 റണ്‍സ് തോല്‍വിക്ക് 106 റണ്‍സിന്റെ ജയത്തോടെയാണ് ഇന്ത്യ പ്രതികാരം വീട്ടിയത്. ഇന്ത്യയുടെ 399 റണ്‍സ് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 292 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ മികവ് കാട്ടി ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.
ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില്‍ 500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലേക്ക് അശ്വിനെത്താമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അശ്വിനത് സാധിക്കാതെ പോയി. എന്നാല്‍ അശ്വിന്‍ 500 വിക്കറ്റ് നേട്ടത്തിലേക്കെത്തേണ്ടതായിരുന്നെങ്കിലും ചതിച്ചത് അംപയറാണ്. ടോം ഹാര്‍ട്ട്‌ലിയുടെ വിക്കറ്റ് അശ്വിന്‍ വീഴ്‌ത്തേണ്ടതായിരുന്നു. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനമാണ് അശ്വിനെ ചതിച്ചത്.
ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ 63ാം ഓവറിലാണ് വിവാദ സംഭവം. അശ്വിന്റെ പന്തില്‍ ഹാര്‍ട്ട്‌ലി റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചു. എന്നാല്‍ ഹാര്‍ട്ട്‌ലിയുടെ ബാറ്റിലും ഗ്ലൗസിനും ഉരസിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പന്ത് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിന്റെ കൈയിലേക്ക്. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ ഔട്ടാണ് വിധിച്ചത്. ഇതോടെ ഹാര്‍ട്ട്‌ലി തീരുമാനം പുനപരിശോധിക്കാന്‍ റിവ്യൂ ചെയ്തു. ഗ്ലൗസില്‍ പന്ത് തട്ടിയെന്ന് കരുതിയാണ് അംപയര്‍ ഔട്ട് വിധിച്ചത്.
എന്നാല്‍ തേര്‍ഡ് അംപയറിന്റെ പരിശോധനയില്‍ ഗ്ലൗസില്‍ പന്ത് തട്ടിയിട്ടില്ല. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തിരുത്തി നോട്ടൗട്ട് വിധിച്ചു. എന്നാല്‍ ക്യാച്ചല്ല എല്‍ബിഡബ്ല്യു പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഡിആര്‍എസ് പരിശോധനയില്‍ സ്റ്റംപിലേക്കാണ് പന്ത് പോകുന്നത്. എന്നാല്‍ ക്യാച്ചിനാണ് താന്‍ ഔട്ട് വിളിച്ചതെന്ന നിലപാടാണ് ഓണ്‍ഫീല്‍ഡ് അംപയറെടുത്തത്. ഇതോടെ ഇന്ത്യയുടെ എല്‍ബി ഡബ്ല്യു ആവശ്യം നിരാകരിക്കപ്പെട്ടു.

ആര്‍ അശ്വിനും രോഹിത് ശര്‍മയും അംപയറോട് സംസാരിച്ചെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. ഇത് വിക്കറ്റ് അനുവദിച്ചിരുന്നെങ്കില്‍ 500 വിക്കറ്റെന്ന ചരിത്ര നേട്ടത്തോടെ വിശാഖപട്ടണത്തില്‍ നിന്ന് അശ്വിന് മടങ്ങാമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടുത്ത മത്സരം വരെ അശ്വിന് കാത്തിരിക്കണം. ഇതോടെ അംപയര്‍ക്കെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. അംപയറാണ് അശ്വിന് ചരിത്ര നേട്ടം നിഷേധിച്ചതെന്നാണ് ആരാധക പക്ഷം.
എന്തായാലും ഇന്ത്യ നിര്‍ണ്ണായക ജയമാണ് വിശാഖപട്ടണത്ത് നേടിയെടുത്തത്. ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. നാലാം ദിനം ശക്തമായ പോരാട്ടം ഇംഗ്ലണ്ട് കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു. മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ ശ്രേയസ് അയ്യര്‍ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. സ്‌റ്റോക്് നിന്നിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറുമായിരുന്നു. ഇംഗ്ലണ്ട് അവസാന സമയംവരെ പൊരുതിനോക്കിയിരുന്നു. എന്നാല്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നതാണ് കരുത്തായത്. ടോം ഹാര്‍ട്ട്‌ലിയുടെ 36 റണ്‍സ് പ്രകടനം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ജസ്പ്രീത് ബുംറ ഈ ചെറുത്തുനില്‍പ്പിന് അവസാനം കാണുകയായിരുന്നു.
യശ്വസി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ട പിച്ചില്‍ 209 റണ്‍സാണ് 22കാരനായ ജയ്‌സ്വാള്‍ അടിച്ചെടുത്തത്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്നുറപ്പാണ്.