ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. രണ്ടിന്നിങ്‌സുകളിലും ബൗളിങില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നു കാണാം. ഒരു വിക്കറ്റ് പോലും കളിയില്‍ സിറാജിനു ഇനിയും ലഭിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചു ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.
കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു മികച്ചൊരു പിന്തുണ സിറാജ് കൂടി നല്‍കിയെങ്കില്‍ മാത്രമേ ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഒന്നാമിന്നിങ്‌സില്‍ നാലോവറുകള്‍ മാത്രമേ സിറാജിനെക്കൊണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചുള്ളൂ. അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. ഏഴ് ഇക്കോണമി റേറ്റില്‍ വിക്കറ്റൊന്നുമില്ലാതെ 28 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്.

ഇതേ തുടര്‍ന്നു ഇന്നിങ്‌സില്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ പന്തേല്‍പ്പിക്കാന്‍ രോഹിത് ധൈര്യം കാണിച്ചതുമില്ല. രണ്ടാമിന്നിങ്‌സില്‍ റണ്‍സ് അധികം നല്‍കിയില്ലെങ്കിലും വിക്കറ്റുകളൊന്നും സിറാജിനു ഇനിയും ലഭിച്ചിട്ടില്ല. മൂന്നോവര്‍ മാത്രമേ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളൂ. 2.7 ഇക്കോണമി റേറ്റില്‍ എട്ടു റണ്‍സ് വഴങ്ങുകയും ചെയ്തു.
വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ടെസ്റ്റില്‍ അപകടകാരിയായി മാറുന്ന സിറാജിനു നാട്ടിലെ സ്ലോ പിച്ചുകളില്‍ തന്റെ മാജിക്ക് പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നു കണക്കുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ തന്റെ ബൗളിങ് പങ്കാളിയായ ബുംറയെയാണ് സിറാജ് മാതൃകയാക്കേണ്ടത്.
ഏതു തരത്തിലുള്ള പിച്ചാണെങ്കിലും തന്റെ ബൗളിങിനെ അതിനു അനുസരിച്ച് മാറ്റുന്നതിനൊപ്പം വൈവിധ്യവും ബുംറയെ അപകടകാരിയാക്കി മാറ്റുന്നു. ബുംറയുമായി താരതമ്യം ചെയ്യുമ്പോള്‍ നാട്ടില്‍ സിറാജിന്റെ ബൗളിങ് പ്രകടനം പരിതാപകരമാണെന്നു കാണാന്‍ സാധിക്കും. നാട്ടില്‍ ബുംറയേക്കാള്‍ കൂടുതല്‍ ടെസ്റ്റുകളില്‍ സിറാജ് കളിച്ചു കഴിഞ്ഞെങ്കിലും പകുതി വിക്കറ്റുകള്‍ പോലും വീഴ്ത്തിയിട്ടില്ല.
നാട്ടില്‍ 12 ഇന്നിങ്‌സുകളിലാണ് സിറാജ് ഇതിനകം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 57 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വീഴ്ത്തിയിട്ടുള്ളത് വെറും ഏഴു വിക്കറ്റുകള്‍ മാത്രമാണ്. എന്നാല്‍ ബുംറയാവട്ടെ നാട്ടില്‍ ഒമ്പതു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ മാത്രമേ ഇനിയും ബൗള്‍ ചെയ്തിട്ടുള്ളൂ.
35 സ്‌ട്രൈക്ക് റേറ്റില്‍ 18 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. നാട്ടിലെ ടെസ്റ്റുകളില്‍ ഇത്ര വലിയ ഫ്‌ളോപ്പായിരുന്നിട്ടും സിറാജിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

അതേസമയം, ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയിരിക്കുന്നത്. രണ്ടു ദിവസവും നാലു വിക്കറ്റുകളും കൈയിലിരിക്കെ 126 റണ്‍സിന്റെ ലീഡ് അവര്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ബാസ്‌ബോള്‍ ശൈലിയിലൂടെ മൂന്നാം ദിനം ഇന്ത്യക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 190 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. ഇതു കളിയില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യയെ സഹായിക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ഇംഗ്ലണ്ട് ഇപ്പോള്‍ നേരിയ മുന്‍തൂക്കം സ്വന്തമാക്കിയിരിക്കുകയാണ്.
ആറു വിക്കറ്റിനു 316 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനത്തിലെ കളി ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. ഓലി പോപ്പിന്റെ (148*) അപരാജിത സെഞ്ച്വറി ഇന്ത്യയെ കുഴപ്പത്തിലാക്കുകയായിരുന്നു. 208 ബോളുകള്‍ നേരിട്ട അദ്ദേഹം 17 ഫോറുകളടിച്ചു. ബെന്‍ ഡക്കെറ്റ് 47 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ബെന്‍ ഫോക്‌സ് 34ഉം സാക്ക് ക്രോളി 31 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി ബുംറയും ആര്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും നേടി.