
എഡ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അഞ്ചാം ദിനം ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്. 378 റണ്‍സിന്റെ വലിയ വിജയക്ഷ്യത്തിലേക്കു നീങ്ങുന്ന ഇംഗ്ലണ്ട് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത് മൂന്നു വിക്കറ്റിനു 259 റണ്‍സെന്ന മികച്ച നിലയിലാണ്. ഇന്ത്യക്കു വിജയിക്കാന്‍ ഏഴി വിക്കറ്റുകളാണ് വേണ്ടതെങ്കില്‍ ഇംഗ്ലണ്ടിനു ഒരു ദിവസം ബാക്കിനില്‍ക്കെ 119 റണ്‍സ് മതി.
സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്‍ നായകന്‍ ജോ റൂട്ടും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരനായ ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. 197 ബോളില്‍ 150 റണ്‍സ് ഇരുവരും നേടിക്കഴിഞ്ഞു. റൂട്ട് 119 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ 76 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്‌റ്റോ 87 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 72 റണ്‍സുമെടുത്തു. ഈ സഖ്യത്തെ അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ പിരിക്കാനായില്ലെങ്കില്‍ ഇന്ത്യക്കു വിജയം കടുപ്പമാവും. അലെക്‌സ് ലീസ് (56), സാക്ക് ക്രോളി (46), ഓലി പോപ്പ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടു വിക്കറ്റ് നായകന്‍ ജസ്പ്രീത് ബുംറ സ്വന്തമാക്കിയപ്പോള്‍ ഒരാള്‍ റണ്ണൗട്ടാവുകയായിരുന്നു.

റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗണ്ടിനു മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ കോളിയും ലീസും ചേര്‍ന്ന് നല്‍കിയത്. അറ്റാക്കിങ് ശൈലിയില്‍ ബാറ്റ് വീശിയ ഇവര്‍ ഓപ്പണിങ് വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്രോളിയെ ബൗള്‍ഡാക്കി ബുംറ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. തന്റെ അടുത്ത ഓവറില്‍ പോപ്പിനെയും ബുംറ മടക്കി. തൊട്ടടുത്ത ഓവറില്‍ ലീസ് റണ്ണൗട്ടാവുകയും ചെയ്തെേതാ ഇംഗ്ലണ്ട് മൂന്നിന് 109 റണ്‍സെന്ന നിലയില്‍ പതറി. തുടര്‍ന്നാണ് റൂട്ട്- ബെയര്‍സ്റ്റോ സഖ്യം ഇംഗ്ലണ്ടിനെ കളിയിലക്കു തിരികെ കൊണ്ടുവന്നത്.
ഇന്ത്യ നാലാം ദിനം ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാമിന്നിങ്‌സില്‍ 245 റണ്‍സിനു പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ചനിന്നത് രണ്ടു പേരായിരുന്നു. 66 റണ്‍സോടെ ചേതേശ്വര്‍ പുജാര ടീമിന്റെ ടോപ്്‌സ്‌കോററായപ്പോള്‍ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ റിഷഭ് പന്ത് (57) ഫിഫ്റ്റിയും നേടി. 168 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് പുജാര 66 റണ്‍സ് നേടിയത്. റിഷഭ് 86 ബോളില്‍ എട്ടു ബൗണ്ടറികളുമടിച്ചു. രവീന്ദ്ര ജഡേജ (23), വിരാട് കോലി (20), ശ്രേയസ് അയ്യര്‍ (19), മുഹമ്മദ് ഷമി (13), ഹനുമാ വിഹാരി (11), ശുഭ്മാന്‍ ഗില്‍ (4), ശര്‍ദ്ദുല്‍ ടാക്കൂര്‍ (4), നായകന്‍ ജസ്പ്രീത് ബുംറ (7), മുഹമ്മദ് സിറാജ് (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
നാലു വിക്കറ്റുകളെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്‌സും രണ്ടു വിക്കറ്റ് വീതവും നേടി. 132 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യക്കു ലഭിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 125 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിച്ചത്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 416 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാംദിനം 284നു ഓള്‍ഔട്ടാവുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയുടെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു രക്ഷയായത്. 140 ബോളില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സാം ബില്ലിങ്‌സ് (36), ജോ റൂട്ട് (31), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (25) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് മുഹമ്മദ് സിറാജായിരുന്നു. നാലു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. നായകന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുകളുമായി തന്റെ റോള്‍ ഭംഗിയാക്കിയപ്പോള്‍ മുഹമ്മദ് ഷമി രണ്ടും ശര്‍ദ്ദുല്‍ ടാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. ടീമിലെ ഏക സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.
ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിനു 83 റണ്‍സിലേക്കു തകര്‍ന്നിരുന്നു. ഇതോടെ അവരെ 200നുള്ളില്‍ പുറത്താക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ബെയര്‍സ്റ്റോയുടെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ആറാം വിക്കറ്റില്‍ സ്‌റ്റോക്‌സിനൊപ്പം 66ഉം ഏഴാം വിക്കറ്റില്‍ ബില്ലിങ്‌സിനൊപ്പം 92 റണ്‍സും ബെയര്‍സ്റ്റോ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇംഗ്ലണ്ട് 250ന് മുകളില്‍ സ്‌കോര്‍ ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 416 റണ്‍സിലെത്തിച്ചത് റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറികളായിരുന്നു. ആറാം വിക്കറ്റില്‍ ഈ ജോടി അടിച്ചെടുത്തത് 222 റണ്‍സാണ്. റിഷഭ് 146 റണ്‍സ് നേടി. വെറും 111 ബോളുകളില്‍ നിന്നായിരുന്നു ഇത്. 20 ബൗണ്ടറികളും നാലു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ജഡേജയാവട്ടെ 194 ബോളില്‍ 13 ബൗണ്ടറികളോടെ 104 റണ്‍സുമെടുത്തു. ബുംറയാണ് (31) 30ന് മുകളില്‍ നേടിയ മറ്റൊരു താരം. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ചു വിക്കറ്റുകള്‍ പിഴുതിരുന്നു.