ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച റാഞ്ചിയില്‍ ആരംഭിക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒരു സര്‍പ്രൈസ് മാറ്റം ടീമില്‍ വരുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. പേസ് ബൗളിങിന്റെ കുന്തമുനയും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബൗളറുമായ ജസ്പ്രീത് ബുംറയ്ക്കു അടുത്ത ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇന്ത്യയുടെ ഈ നീക്കത്തിനു പിന്നിലെന്നാണ് വിവരം. നേരത്തേ സമാനമായി രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.
ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ബുംറ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നാലാം ടെസ്റ്റിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ഇതോടെ അഞ്ചാം ടെസ്റ്റ് നിര്‍ണായകമായി മാറുകയും ചെയ്താല്‍ ബുംറയെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. പക്ഷെ നാലാംടെസ്റ്റിലും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കിയാല്‍ അവസാന ടെസ്റ്റില്‍ ബുംറയെ ടീമിനു ആവശ്യം വരില്ല.

തുടരെ പരിക്കുകൾ പിടിപെടുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുംറയ്ക്കു വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. പരിക്കുകള്‍ കാരണം ഒരു വര്‍ഷത്തോളം അദ്ദേഹം കളിക്കളത്തിനു പുറത്തായിരുന്നു. 2022 മാര്‍ച്ചില്‍ പുറംഭാഗത്തു ശസ്ത്രക്രിയക്കു വിധേയനായതിനു ശേഷം ദീര്‍ഘകാലം ബുംറയ്ക്കു മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കേണ്ടതായി വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ഏകദിന ലോകപ്പിനു തൊട്ടുമുമ്പായിരുന്നു അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.
ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ബുംറ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 17 വിക്കറ്റുകളാണ് ബുംറ പരമ്പരയില്‍ ഇതിനകം നേടിയത്. 80.5 ഓവറുകളാണ് മൂന്നു ടെസ്റ്റുകളിലുമായി അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്.
സ്പിന്‍ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളില്‍പ്പോലും തന്റെ കണിശതയാര്‍ന്ന ബൗളിങിലൂടെ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ബുംറയ്ക്കായിരുന്നു. അതുകൊണ്ടു തന്നെ ബുംറയില്ലെങ്കില്‍ അതു നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

ബുംറയ്ക്കു വിശ്രമം നല്‍കിയാല്‍ അതു നാലാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന്റെ ഉത്തരവാദിത്വം ഇരട്ടിയാക്കുമെന്നുറപ്പാണ്. ബുംറയില്ലെങ്കില്‍ പകരം ആരെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരുമെന്നതായിരിക്കും ഇന്ത്യയെ അലട്ടുന്ന പ്രധാന ചോദ്യം. കാരണം പരിയസമ്പന്നരായ മറ്റു ഫാസ്റ്റ് ബൗളര്‍മാരൊന്നും ഇന്ത്യന്‍ സംഘത്തിലില്ല.
മുകേഷ് കുമാറും പുതുമുഖമായ ആകാശ് ദീപുമാണ് ടീമിലെ മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍. ഇവരില്‍ മുകേഷിനെ രണ്ടാം ടെസ്റ്റില്‍ സിറാജിനു പകരം ഇന്ത്യ കളിപ്പിച്ചെങ്കിലും തികഞ്ഞ പരാജയമായിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഒരേയൊരു വിക്കറ്റാണ് പേസര്‍ വീഴ്ത്തിയത്. നാലാം ടെസ്റ്റില്‍ ബുംറയ്ക്കു പകരം മുകേഷിന് ഒരവസരം കൂടി നല്‍കണോ അതോ ആകാശ്ദീപിനെ പരീക്ഷിക്കണമോയെന്നാവും ടീം മാനേജ്‌മെന്റ് തല പുകയ്ക്കുക.
അടുത്ത രണ്ടു ടെസ്റ്റുകളിലും ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കുകയാണെങ്കില്‍ പിന്നീട് അദ്ദേഹത്തെ കളിക്കളത്തില്‍ കാണുക അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പമായിരിക്കും. ഇന്ത്യക്കു വേണ്ടി തുടര്‍ന്ന് അദ്ദേഹം കളിക്കുന്നത് ഐസിസിയുടെ ടി20 ലോകകപ്പിലായിരിക്കും. ജൂണിലാണ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് നടക്കുന്നത്.