വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: തല്ലിത്തകര്‍ത്ത് ഹിറ്റ്മാന്‍, സൂപ്പര്‍ ഫിനിഷുമായി ഡികെ, ഇന്ത്യക്ക് ഗംഭീര ജയം

ഏഷ്യാ കപ്പിലെ തോല്‍വിയുടെ ക്ഷീണത്തിലിരിക്കുന്ന ഇന്ത്യക്ക് ഓസീസ് പരമ്പരകൂടി നഷ്ടമായാല്‍ വലിയ തിരിച്ചടിയാവുമെന്നുറപ്പ്

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 91 റണ്‍സ് വിജയലക്ഷ്യം നാല് പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മയുടെ (20 പന്തില്‍ 46*) വെടിക്കെട്ടും ദിനേഷ് കാര്‍ത്തികിന്റെ (2 പന്തില്‍ 10*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ഇന്ത്യക്ക് ആവേശ ജയമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1 ഒപ്പമെത്തി. നിര്‍ണ്ണായകമായ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ എട്ട് ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടിയത്. മാത്യു വേഡ് (19 പന്തില്‍ 43*) ആരോണ്‍ ഫിഞ്ച് (15 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

1

ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ഇന്ത്യക്കായി ആദ്യ ഓവര്‍ ചെയ്തത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു. ആരോണ്‍ ഫിഞ്ച് രണ്ട് ബൗണ്ടറി നേടിയെങ്കിലും 10 റണ്‍സില്‍ ആദ്യ ഓവര്‍ ഒതുക്കാന്‍ ഹര്‍ദിക്കിനായി. രണ്ടാം ഓവര്‍ അക്ഷര്‍ പട്ടേലിനെ രോഹിത് പന്തേല്‍പ്പിച്ചപ്പോള്‍ ബൗണ്ടറിയോടെയാണ് ഗ്രീന്‍ വരവേറ്റത്. എന്നാല്‍ മൂന്നാം പന്തില്‍ കാമറൂണ്‍ ഗ്രീന്‍ റണ്ണൗട്ടായി (4 പന്തില്‍ 5) മടങ്ങി. വിരാട് കോലിയുടെ തകര്‍പ്പന്‍ ത്രോ കൃത്യമായി റണ്ണൗട്ടിലേക്കെത്തിക്കാന്‍ അക്ഷറിനായി.

മൂന്നാമനായി ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ് ഓസീസ് കളത്തിലിറക്കിയത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പെ അക്ഷര്‍ മാക്‌സ് വെല്ലിനെ ക്ലീന്‍ബൗള്‍ഡാക്കി. നാലാം നമ്പറില്‍ ടിം ഡേവിഡിനെ കംഗാരുക്കള്‍ പരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം പാളി. നാലാം ഓവര്‍ എറിയാനെത്തിയ അക്ഷര്‍ ആദ്യ പന്തില്‍ ഡേവിഡിനെ (2) ക്ലീന്‍ബൗള്‍ഡാക്കി.

ഒരുവശത്ത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (15 പന്തില്‍ 31) ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തിയെങ്കിലും മിന്നും യോര്‍ക്കറിലൂടെ ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കി. 4 ഫോറും 1 സിക്‌സുമാണ് ഫിഞ്ച് പറത്തിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണ്ണായക വിക്കറ്റ് ബുംറ നേടി.

1

എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന് മികവ് കാട്ടാനായില്ല. ആറാം ഓവര്‍ എറിയാനെത്തി 13 റണ്‍സ് താരം വഴങ്ങി. ഒരു വശത്ത് മാത്യു വേഡ് ഓസ്‌ട്രേലിയക്കായി റണ്‍സുയര്‍ത്തി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേലിനെ പന്തേല്‍പ്പിച്ച രോഹിത് ശര്‍മയുടെ തീരുമാനം തെറ്റി. മൂന്ന് സിക്‌സുകളാണ് താരം വഴങ്ങിയത്. രണ്ട് ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാതെ വിട്ടുകൊടുത്തത് 32 റണ്‍സ്. അവസാന ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് (5 പന്തില്‍ 8) റണ്ണൗട്ടായി.

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. കെ എല്‍ രാഹുലിനെ (6 പന്തില്‍ 10) ആദം സാംബ ക്ലീന്‍ബൗള്‍ഡ് ചെയ്ത് മടക്കുമ്പോള്‍ 2.5 ഓവറില്‍ 39 റണ്‍സ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നു. വിരാട് കോലിയേയും (6 പന്തില്‍ 11) സാംബ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച് താരം എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഒരു വശത്ത് രോഹിത് തല്ലിത്തകര്‍ത്ത് റണ്‍സുയര്‍ത്തി.

ഹര്‍ദിക് പാണ്ഡ്യയെ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് പുറത്താക്കിയത് ഇന്ത്യയുടെ സമ്മര്‍ദ്ദമുയര്‍ത്തി. 9 പന്തില്‍ 9 റണ്‍സാണ് ഹര്‍ദിക്കിന് നേടാനായത്. എന്നാല്‍ ഏഴാം ഓവറിന്റെ അവസാന പന്ത് രോഹിത് ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് ജയിക്കാന്‍ 6 പന്തില്‍ 9 റണ്‍സ്. ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്‌സും ഫോറും പറത്തി ദിനേഷ് കാര്‍ത്തിക് ഇന്ത്യയെ അതിവേഗം വിജയത്തിലേക്കെത്തിച്ചു. കാര്‍ത്തിക് 2 പന്തില്‍ പുറത്താവാതെ 10 റണ്‍സാണ് നേടിയത്. രോഹിത് 20 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടക്കം 46 റണ്‍സാണ് അടിച്ചെടുത്തത്.

1

ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് എട്ട് ഓവര്‍ മാത്രമാണ് ഓരോ ടീമിനും ലഭിക്കുക. ഇന്ത്യ രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറയും റിഷഭ് പന്തും പ്ലേയിങ് 11ലേക്കെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

1

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍

ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ടിം ഡേവിഡ്, സീന്‍ അബോട്ട്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, ഡാനിയല്‍ സാംസ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Friday, September 23, 2022, 23:13 [IST]
Other articles published on Sep 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X