ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ പരാജയപ്പെട്ടെങ്കിലും കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിങിലെ ഹീറോയായത് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദായിരുന്നു. കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ടി20 സെഞ്ച്വറിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കണ്ടെത്തിയത്. വെറും 57 ബോളില്‍ പുറത്താവാതെ റുതുരാജ് വാരിക്കൂട്ടിയത് 123 റണ്‍സാണ്. 13 ഫോറുകളും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്.
ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്. പതിയെ തുടങ്ങിയ റുതുരാജ് പിന്നീട് ഓസീസ് ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. ആദ്യത്തെ 22 ബോളില്‍ 22 റണ്‍സെന്ന നിലയിലായിരുന്നു റുതുരാജ്. 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 80 റണ്‍സെന്ന നിലയിലായിരുന്നു. റുതുരാജ് അപ്പോള്‍ 21 ബോളില്‍ 21 റണ്‍സോടെയാണ് ക്രീസിലുണ്ടായിരുന്നത്. അടുത്ത ബോളില്‍ ഒരു റണ്‍സ് കൂടു അദ്ദേഹം നേടി.

പിന്നീടാണ് റുതുരാജ് ഗിയര്‍ മാറ്റിയത്. ഓസീസ് ബൗളര്‍മാരെ ഫിഫ്റ്റിക്കു ശേഷം അദ്ദേഹം കടന്നാക്രമിക്കുകയായിരുന്നു. ആദ്യ 22 ബോളില്‍ 22 റണ്‍സ് മാത്രമുണ്ടായിരുന്ന ഗെയ്ക്വാദ് അടുത്ത 35 ബോളില്‍ വാരിക്കൂട്ടിയത് 101 റണ്‍സാണ്. സെഞ്ച്വറിയിലെത്താന്‍ 40 ബോളുകള്‍ പോലും അദ്ദേഹത്തിനു വേണ്ടിവന്നില്ലെന്നു ചുരുക്കം. 32 ബോളുകളില്‍ നിന്നായിരുന്നു റുതുരാജ് ഫിഫ്റ്റി കണ്ടെത്തിയത്. 14ാം ഓവറിലായിരുന്നു ഇത്. ആരോണ്‍ ഹാര്‍ഡിയെറിഞ്ഞ ഓവറിലെ നാലാമത്തെ ബോളില്‍ ബൗണ്ടറി പായിച്ചാണ് അദ്ദേഹം ഫിഫ്റ്റിയിലെത്തിയത്.
തുടര്‍ന്നങ്ങോട്ട് റുതുരാജ് സ്‌കോറിങിന്റെ വേഗത കൂട്ടുകയായിരുന്നു. തന്‍വീര്‍ സംഗയെറിഞ്ഞ 15ാം ഓവറില്‍ ഓരോ ഫോറും സിക്‌സറുമടിച്ച അദ്ദേഹം 18ാം ഓവറിലാണ് ശരിക്കും ഞെട്ടിച്ചത്. ഹാര്‍ഡിക്കെതിരേ ഓവറിലെ ആദ്യ ബോൾ ലോങ് ഓഫിലൂടെ സിക്‌സര്‍ പായിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം രണ്ടാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയും സിക്‌സറിലേക്കു പറത്തി.
മൂന്നാമത്തെ ബോള്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ അദ്ദേഹം ബൗണ്ടറിയിലെത്തിക്കുകയായിരുന്നു. അതുകൊണ്ടും റുതുരാജ് മതിയാക്കിയില്ല. അഞ്ചാമത്തെ ബോളില്‍ അദ്ദേഹം വീണ്ടുമൊരു സിക്‌സര്‍ കണ്ടെത്തി. ഈ ഓവറില്‍ ഇന്ത്യക്കു ലഭിച്ചത് 25 റണ്‍സാണ്.

18ാം ഓവറിനു മുമ്പ് റുതുരാജ് 44 ബോളില്‍ 71 റണ്‍സെന്ന നിലയിലായിരുന്നു. ഓവര്‍ കഴിഞ്ഞതോടെ അദ്ദേഹം 50 ബോളില്‍ 95 റണ്‍സിലേക്കു കുതിച്ചെത്തുകയും ചെയ്തു. 19ാം ഓവറില്‍ പക്ഷെ ഒരു ബോള്‍ പോലും റുതുരാജിനു നേരിടാന്‍ അവസരം ലഭിച്ചില്ല. 20ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ പരീക്ഷിക്കാന്‍ ഓസീസ് നായകന്‍ മാത്യു വേഡ് തീരുമാനിക്കുകയായിരുന്നു.
കളിയില്‍ അദ്ദേഹത്തിന്റെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. പക്ഷെ ഈ നീക്കം ദുരന്തമായി തീര്‍ന്നു. ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയ റുതുരാജ് കന്നി സിക്‌സര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. അടുത്തതു നോ ബോളായിരുന്നു. ഇതു അദ്ദേഹം ബൗണ്ടറിയും കടത്തി. അടുത്ത രണ്ടു ബോളില്‍ റുതുരാജും തിലക് വര്‍മയും ഓരോ സിംഗിള്‍ വീതമെടുത്തു. നാലാമത്തെ ബോള്‍ വൈഡ്.
അടുത്ത ബോളില്‍ റുതുരാജ് സിക്‌സര്‍ പറത്തി. ലോങ്ഓണിനു മുകളിലൂടെയായിരുന്നു ഷോട്ട്. അഞ്ചാമത്തെ ബോളില്‍ ലോങ് ഓണിനു മുകളിലൂടെ വീണ്ടുമൊരു സിക്‌സര്‍. അവസാന ബോളില്‍ ബൗണ്ടറിയോടെയാണ് റുതുരാജ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഈ ഓവറില്‍ ഇന്ത്യ വാരിക്കൂട്ടിയത് 30 റണ്‍സാണ്. ഇന്ത്യ മൂന്നു വിക്കറ്റിനു 222 റണ്‍സില്‍ ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു.