ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ബൗളിങ് മികവില്‍ മിന്നും ജയം കൊയ്ത് ടീം ഇന്ത്യ. 48 റണ്‍സിന്റെ ആധികാരിക വിജയമാണ് ലോക, ഏഷ്യന്‍ ചാംപ്യന്‍മാര്‍ സ്വന്തമാക്കിയത്. 168 റണ്‍സെന്ന അത്ര വലിയ വിജയസക്ഷ്യമല്ല ഓസീസിനു മുന്നില്‍ വച്ചത്. പക്ഷെ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ ഓസീസ് ബാറ്റിങ് കടപുഴകി. 18.2 ഓവറില്‍ വെറും 119ന് ഓസീസ് കൂടാരം കയറുകയായിരുന്നു.
ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (30), മാത്യു ഷോര്‍ട്ട് (25) എന്നിവര്‍ മാത്രമേ ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുന്നുള്ളൂ. മൂന്നു വിക്കറ്റുകളെടുത്ത വാഷിങ്ടണ്‍ സുന്ദറും രണ്ടു പേരെ വീതം മടക്കിയ അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരും ചേര്‍ന്നാണ് ഓസീസിന്റെ കഥ കഴിച്ചത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തു. അവസാന മല്‍സരം ശനിയാഴ്ച നടക്കും.

തുടക്കം മുതലാക്കാതെ ഇന്ത്യ
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 167 റണ്‍സിലെത്തിയത്. മികച്ച തുടക്കം ഇന്ത്യക്കു ലഭിച്ചെങ്കിലും അതു മുതലാക്കാന്‍ കഴിയാതെ പോയതോടെയാണ് 167ലൊതുങ്ങിയത്. അല്ലായിരുന്നെങ്കില്‍ ഉറപ്പായും 180 പ്ലസ് റണ്‍സ് അടിച്ചെടുക്കാന്‍ സാധിച്ചേനെ. ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല.
46 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. പക്ഷെ വളരെ സ്ലോ ഇന്നിങ്‌സായിരുന്നു ഇത്. 39 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കമാണ് താരം 46ലെത്തിയത്. 117.95 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. മറ്റാരും 30 പോലും കടന്നില്ല. അഭിഷേക് ശര്‍മ (28), ശിവം ദുബെ (22), അക്ഷര്‍ പട്ടേല്‍ (21*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (20) എന്നിവരാണ് രണ്ടക്കത്തിലെത്തിയവര്‍.
ഇന്ത്യ ഒരു സമയത്തു രണ്ടിനു 120 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് എട്ടിനു 1657 ലേക്കു ഒതുക്കപ്പെട്ടത്. വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടു വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ ടീം പരാജയപ്പെട്ടു. അവസാനത്തെ അഞ്ചോവറില്‍ ഇന്ത്യക്കു നേടാനായത് വെറും 42 റണ്‍സാണ്. ഇതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമാക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത നതാന്‍ എല്ലിസും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.
ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ജയിച്ച അതേ ഇലവനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സഞ്ജു സാംസണ്‍ വീണ്ടും പുറത്തിരിക്കുകയും ചെയ്തു. എന്നാല്‍ ഓസീസാവട്ടെ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപ, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഫിലിപ്പെ, ബെന്‍ ഡ്വാര്‍ഷ്യസ് എന്നിവരാണ് ടീമിലേക്കു വന്നത്.

നേരത്തേ കാന്‍ബെറയിലെ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു പാതിവഴി പിന്നിടുമ്പോഴേക്കും ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. മെല്‍ബണിലെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയുടെ ആധിപത്യമാണ് കണ്ടത്. ജോഷ് ഹേസല്‍വുഡിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനം അവര്‍ക്കു നാലു വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു.
എന്നാല്‍ ഹൊബാര്‍ട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ബൗളിങില്‍ അര്‍ഷ്ദീപ് സിങും ബാറ്റിങില്‍ വാഷിങ്ടണ്‍ സുന്ദറും ഹീറോസായപ്പോള്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടു പേരും പരമ്പരയില്‍ ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.
നാലാം ടി20യിലെ 11
ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍ഷൂയിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ.