വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സൂര്യകുമാര്‍ യാദവ് മുന്നില്‍ നിന്നും പട നയിച്ചതോടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ടി20യില്‍ തങ്ങളുടെ എക്കാലത്തെയും വലിയ റണ്‍ചേസാണ് കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയത്. 209 റണ്‍സെന്ന വന്‍ വിജയലക്ഷ്യം രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ബോളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. പുറത്താവുകയായിരുന്നു.
സൂര്യയുടെ സ്‌ഫോടനാത്മക ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. 42 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 80 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം. എന്നാല്‍ വ്യക്തിഗത നേട്ടത്തിലേക്കു അടുക്കവെ സൂര്യ തന്റെ ബാറ്റിങ് സ്ലോയാക്കിയെന്ന സംശയമാണ് ഉയരുന്നത്. കളി ജയിച്ചതിനാല്‍ ഇതു ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും മല്‍സരം പരാജയപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹം ക്രൂശിക്കപ്പെടുമായിരുന്നു.

29 ബോളുകളില്‍ നിന്നായിരുന്നു സൂര്യയുടെ ഫിഫ്റ്റി. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെ കൈല്‍ അബോട്ടെറിഞ്ഞ 14ാം ഓവറിലെ രണ്ടാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തിയാണ് അദ്ദേഹം കരിയറില്‍ വീണ്ടുമൊരു ഫിഫ്റ്റി കണ്ടെത്തിയത്. പക്ഷെ ഒരു സമയത്തു സൂര്യ ഇതിനേക്കാള്‍ നേരത്തേ ഫിഫ്റ്റി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എട്ടോവറുകള്‍ കഴിയുമ്പോള്‍ സൂര്യ 19 ബോളില്‍ 37 റണ്‍സ് അടിച്ചെടുത്തിരുന്നു. ഫിഫ്റ്റി തികയ്ക്കാന്‍ അപ്പോള്‍ വേണ്ടത് 13 റണ്‍സ് മാത്രം. പക്ഷെ ഈ 13 റണ്‍സിലെത്താന്‍ സൂര്യ കളിച്ചത് 10 ബോളുകളാണ്.
അതുവരെയുള്ള ബാറ്റിങ്ങെടുത്താല്‍ ഫിഫ്റ്റിയിലെത്താന്‍ അഞ്ചു ബോളുകള്‍ തന്നെ സ്‌കൈയ്ക്കു ധാരാളമായിരുന്നു. പക്ഷെ 10 ബോളുകൾ അദ്ദേഹം നേരിട്ടുവെന്നതാണ് സംശയത്തിനു വഴിയൊരുക്കുന്നത്. ഫിഫ്റ്റി തികയ്ക്കുന്നതിനു വേണ്ടി സൂര്യ മനപ്പൂര്‍വ്വം സ്‌കോറിങിന്റെ വേഗത കുറച്ചോയെന്നും സംശയിക്കേണ്ടിവരും.
19 ബോളില്‍ നിന്നും 37 റണ്‍സെടുത്ത ശേഷം അടുത്ത ബോളില്‍ സിംഗിളാണ് സൂര്യ നേടിയത്. പത്താം ഓവറിലെ ആദ്യത്തെ ബോളിലും അദ്ദേഹം വീണ്ടുമൊരു സിംഗിളെടുത്തു. നാലാമത്തെ ബോളില്‍ മൂന്നാമത്തെ സിംഗിള്‍. ഇതോടെ വ്യക്തിഗത സ്‌കോര്‍ 22 ബോളില്‍ 40 റണ്‍സിലെത്തി.
മാര്‍ക്കസ് സ്‌റ്റോയ്‌നിസെറിഞ്ഞ 11ാം ഓവറിലെ ആദ്യ ബോളില്‍ സൂര്യക്കു റണ്ണെടുക്കാനായില്ല. രണ്ടാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി കണ്ടെത്തി. ഇതോടെ സ്‌കോര്‍ 44 റണ്‍സിലുമെത്തി. അടുത്ത രണ്ടു ബോളില്‍ ഓരോ സിംഗിളുകളാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഓവര്‍ കഴിഞ്ഞപ്പോള്‍ 26 ബോളില്‍ 46 റണ്‍സ്.

നതാന്‍ എല്ലിസെറിഞ്ഞ 12ാം ഓവറില്‍ രണ്ടു ബോളുകള്‍ നേരിട്ട് സൂര്യ വീണ്ടും രണ്ടു സിംഗിളുകളെടുത്തു. 13ാം ഓവറില്‍ ഒരു ബോള്‍ പോലും അദ്ദേഹത്തിനു ലഭിച്ചില്ല. തുടര്‍ന്നാണ് 14ാം ഓവറില്‍ സിക്‌സറിലൂടെ സൂര്യ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഫിഫ്റ്റിക്കു ശേഷം പിന്നീട് ടോപ് ഗിയറിലേക്കു കയറിയ അദ്ദേഹം സ്‌കോറിങിനു വേഗത കൂട്ടുകയും ചെയ്തു.
ഇന്ത്യ രണ്ടു വിക്കറ്റിന്റെ വിജയം കൊയ്ത ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സൂര്യക്കായിരുന്നു. സൂര്യയെക്കൂടാതെ ഇഷാന്‍ കിഷനാണ് (58) ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി കണ്ടെത്തിയ മറ്റൊരു താരം. 39 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നീട് റിങ്കു സിങാണ് (14 ബോളില്‍ 22*) സൂപ്പര്‍ ഫിനിഷിങിലൂടെ ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്.