അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ ആര്‍ക്കാവും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കാന്‍ അവസരം ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ പരമ്പരകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന ജിതേഷ് ശര്‍മ ഒരിക്കല്‍ക്കൂടി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇഷാന്‍ കിഷനു പകരം മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്കു വരികയായിരുന്നു.
സഞ്ജു ടീമിലെത്തിയത് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ടി20 പ്ലാനിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടു തന്നെ അഫ്ഗാനെതിരേ സഞ്ജുവിനു ടീമില്‍ ഇടമുണ്ടാവില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിനു ടീമിലേക്കു വിളിയെത്തുകയായിരുന്നു.

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന സഞ്ജുവിന്റെ മോഹങ്ങള്‍ക്കും ഇതോടെ ചിറക് മുളച്ചിരിക്കുകയാണ്. അഫ്ഗാനെതിരേ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി ജിതേഷും സഞ്ജുവും പോരടിക്കുമ്പോള്‍ ആര്‍ക്കാവും നറുക്കുവീഴുകയെന്നു കാത്തിരുന്നു തന്നെ കാണണം.
ടി20 ലോകകപ്പ് അടുക്കവെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ ആവശ്യമാണ്. ഈ സ്ഥാനത്തിനു വേണ്ടിയാണ് സഞ്ജുവും ജിതേഷും മല്‍സരരംഗത്തുള്ളത്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പിങ് റോള്‍ ഏറെക്കുറെ ഉറപ്പിച്ചു. ഇനി ടി20യുടെ കാര്യത്തിലാണ ഇന്ത്യക്കു വ്യക്തത വേണ്ടത്.
സഞ്ജു, ജിതേഷ് ഇവരില്‍ ആര്‍ക്കു അവസരം ലഭിച്ചാലും അഫ്ഗാനെതിരേ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകള്‍ കളിക്കേണ്ടത് ആവശ്യമാണ്. ഇഷാന്‍ നല്ല വിക്കറ്റ് കീപ്പറാണെങ്കിലും ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ കഴിവ് തെളിയിക്കാനുള്ള അവസരം സഞ്ജുവിനും ജിതേഷിനുമാണ്.
വിക്കറ്റ് കീപ്പിങ് ബാറ്ററെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലവും തന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ജിതേഷാവട്ടെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ഏകദിനത്തിലേതു പോലെയൊരു സ്ഥിരതയാര്‍ന്ന പ്രകടനം ടി20യില്‍ കാഴ്ചവയ്ക്കാനായിട്ടില്ല. ടി20യില്‍ 21 ഇന്നിങ്സുകളില്‍ നിന്നും 19.68 ശരാശരിയില്‍ 133.57 സ്‌ട്രൈക്ക് റേറ്റില്‍ 374 റണ്‍സാണ് സമ്പാദ്യം. ഒരേയൊരു ഫിഫ്റ്റി മാത്രമേ എടുത്തു കാണിക്കാനുള്ളൂ. അയര്‍ലാന്‍ഡിനെതിരേ 2021ലെ പര്യടനത്തില്‍ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പക്ഷെ ഏകദിനത്തില്‍ കിടിലന്‍ റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 56.67 ശരാശരിയില്‍ 100നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലെ അവസാന കളിയിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. 108 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
സഞ്ജുവുമായി താരമ്യം ചെയ്യുമ്പോള്‍ ജിതേഷിനു മല്‍സര പരിചയം തീരെ കുറവാണ്. വെറും ഏഴു ടി20കളില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ഇതില്‍ നിന്നും 13.8 ശരാശരിയില്‍ 150 എന്ന മാരക സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് ജിതേഷ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്. ലോവര്‍ ഓര്‍ഡറില്‍ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണെന്നതാണ് ജിതേഷിന്റെ പ്ലസ് പോയിന്റ്.
ഇന്ത്യന്‍ ടി20 സ്ക്വാഡ്
രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്‌നോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.