രോഹിത് ശര്‍മയ്ക്കു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത സ്ഥിരം ക്യാപ്റ്റനായി നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഹാര്‍ദിക്കായിരിക്കും ടീമിനെ നയിക്കുകയെന്നായിരുന്നു നേരത്തേ വന്ന സൂചനകള്‍. പക്ഷെ ഇപ്പോള്‍ എല്ലാം അടിമുടി മാറിയിരിക്കുകയാണ്. രോഹിത് ശര്‍മ തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ നായകനെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
അഫ്ഗാനിസ്താനെതിരേ ഈയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് രോഹിത്. ഹാര്‍ദിക്കില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും വിശ്വാസം ഇപ്പോൾ നഷ്ടമായിരിക്കുകയാണെന്നും ഈ കാരണത്താലാണ് രോഹിത്തിനെ തിരികെ വിളിച്ചതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായിരുന്ന സാബ കരീം.

ന്യൂസ് 18നോടു സംസാരിക്കവെയാണ് ഹാര്‍ദിക്കിനെതിരേ അദ്ദേഹം തുറന്നടിച്ചത്. ഇതുവരെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സെലക്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ വിശ്വാസം കാണിച്ചു. പക്ഷെ ഇപ്പോള്‍ പരിക്കുകള്‍ കാരണം ഇതു ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് സ്ഥിരത കൊണ്ടുവരുന്നതിനായി സെലക്ടര്‍മാര്‍ വീണ്ടും രോഹിത് ശര്‍മയിലേക്കു തിരികെ പോയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സ്ഥിരതയാണ് ആവശ്യമെന്നും സാബ കരീം നിരീക്ഷിച്ചു.
13 മാസങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ടി20യില്‍ പോലും അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. 2022 നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലായിരുന്നു ഹിറ്റ്മാന്റെ അവസാന മല്‍സരം.
ഈ കളിയില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ പത്തു വിക്കറ്റിനു നാണം കെടുകയും ചെയ്്തു. ഈ പരാജയത്തിനു ശേഷം രോഹിത്തും മറ്റൊരു സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ടി20യില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.
ടി20 ഫോര്‍മാറ്റിലേക്കു രോഹിത്തും കോലിയും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നെങ്കിലും അഫ്ഗാനെതിരേ രണ്ടു പേരെയും സെലക്ഷന്‍ കമ്മിറ്റി തിരികെ വിളിച്ചിരിക്കുകയാണ്. രോഹിത്തിന്റെയും കോലിയുടെയും അഭിപ്രായം കൂടി തേടിയ ശേഷമാണ് ടീം പ്രഖ്യാപനമുണ്ടായത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിച്ച ശേഷം രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനാണ് സാധ്യത.

അതേസമയം, കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള ലീഗ് മല്‍സരത്തിനിടെയാണ് ഹാര്‍ദിക്കിന്റെ കണംകാലിനു പരിക്കേറ്റ്. ബൗളിങ് റണ്ണപ്പിനു ശേഷം തനിക്കു നേരെ വന്ന ഷോട്ട് കാല്‍ കൊണ്ട് തടുക്കാന്‍ ശ്രമിക്കവെ അദ്ദേഹം ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. തുടര്‍ന്നു ഗ്രൗണ്ട് വിട്ട ഹാര്‍ദിക്ക് വൈകാതെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.
നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഹാര്‍ദിക്ക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കളത്തിലേക്കു തിരിച്ചെത്തിയേക്കും. ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നതും അദ്ദേഹമാണ്.
കഴിഞ്ഞ മാസമാണ് രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളും മുംബൈയ്ക്കു നേരിടേണ്ടി വന്നിരുന്നു. ആരാധകരുടെ വലിയ കൊഴിഞ്ഞുപോക്കാണ് അതിനു ശേഷം മുംബൈയ്ക്കുണ്ടായത്.