ബെംഗളൂരു: അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ത്രില്ലറില്‍ ടീം ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കിയിരിക്കുയാണ്. ടൈയില്‍ കലാശിച്ച പോരാട്ടം തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കു നീളുകയായിരുന്നു. പക്ഷെ സൂപ്പര്‍ ഓവറും ടൈ ആയതോടെ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍. രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ അഫ്ഗാനെ നിഷ്പ്രഭരാക്കി ഇന്ത്യ ജയിച്ചുകയറുകയായിരുന്നു, മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാന്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്തു.
അതിനിടെ ആദ്യത്തെ സൂപ്പര്‍ ഓവറില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ ചതിയെക്കുറിച്ച് ആരാധകരോഷം ശക്തമാണ്. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ആദ്യത്തെ സൂപ്പര്‍ ഓവറില്‍ തന്നെ ഇന്ത്യ വിജയിക്കുകയും ചെയ്യുമായിരുന്നു. കളിയുടെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തിയാണ് അഫ്ഗാന്‍ ടീം കാണിച്ചതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്താണ് സംഭവിച്ചതെന്നു നമുക്കു നോക്കാം.

ആദ്യത്തെ സൂപ്പര്‍ ഓവറില്‍ മുകേഷ് കുമാറാണ് ഇന്ത്യക്കായി ബൗള്‍ ചെയ്തത്. ഗുല്‍ബദിന്‍ നയ്ബും റഹ്മാനുള്ള ഗുര്‍ബാസുമാണ് അഫ്ഗാനു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ആദ്യ ബോളില്‍ ഡബിളിനു ശ്രമിക്കവെ നയ്ബിനെ വിരാട് കോലിയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കുകയായിരുന്നു. ലഭിച്ചത് സിംഗിൾ. അടുത്ത ബോളില്‍ ഗുര്‍ബാസിന്റെ ബൗണ്ടറി. നാലാമത്തെ ബോളില്‍ സിംഗിള്‍.
അഞ്ചാമത്തെ ബോള്‍ നബി സിക്‌സറിലേക്കു പറത്തുകയായിരുന്നു. അവസാനത്തെ ബോളിലായിരുന്നു ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ഓഫ്സ്റ്റംപിന് പുറത്ത് ഒരു യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു മുകേഷ് എറിഞ്ഞത്. നബി ആഞ്ഞു വീശിയെങ്കിലും ബോള്‍ കണക്ടായില്ല. എന്നാല്‍ നബിയും ഗുര്‍ബാസും സിംഗിളിനായി ഓടുകയായിരുന്നു. വിക്കറ്റിനു പിറകില്‍ നിന്നും മുന്നോട്ടു കുതിച്ചെത്തിയ സഞ്ജു ബോളെടുത്ത് മുകേഷിന്റെ എന്‍ഡിലേക്കു ത്രോ ചെയ്യുന്നു.
ഓവര്‍ ത്രോ ആവാതിരിക്കാന്‍ വളരെ താഴ്ത്തിയുള്ള ത്രോയായിരുന്നു സഞ്ജു പരീക്ഷിച്ചത്. അതു മുകേഷിനു പാകവുമായിരുന്നു. പക്ഷെ ഇതിനിടെയാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിച്ച നബി ബോളിന്റെ ലൈനില്‍ തന്നെ വന്നത്. അദ്ദേഹത്തിന്റ പാഡില്‍ തട്ടിയ ദിശ മാറിപ്പോവുകയും ചെയ്തു.
ഇതിനിടെ നബിയും ഗുര്‍ബാസും സിംഗിളും പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് കാരണം ബോള്‍ വഴി മാറിപ്പോയിട്ടും നബി ഓട്ടം നിര്‍ത്തിയില്ല. വീണ്ടും രണ്ടു റണ്‍സ് കൂടി നബിയും ഗുര്‍ബാസും ചേര്‍ന്ന് ഓടിയെടുക്കുകയായിരുന്നു. ബൈ ആയി സിംഗിള്‍ മാത്രം ലഭിക്കേണ്ടയിടത്തു ഇതോടെ മൂന്നു റണ്‍സ് അഫ്ഗാനു ലഭിക്കുകയും ചെയ്തു. സൂപ്പര്‍ ഓറില്‍ 14 റണ്‍സ് ലഭിക്കേണ്ടിയിരുന്ന അഫ്ഗാന്‍ അതു 16 ആക്കിയും ഉയര്‍ത്തി.
തങ്ങളുടെ തെറ്റ് അംഗീകരിക്കാതെ വീണ്ടും രണ്ടു റണ്‍സ് കൂടി അധികമായി നബിയും ഗുര്‍ബാസും ചേര്‍ന്ന് ഓടിയെടുത്തത് രോഹിത്തിനെ ക്ഷുഭിതനാക്കുകയും ചെയ്തു. രോഷത്തോടെ നബിയുടെ അടുത്തേക്കു വന്ന അദ്ദേഹം ഇക്കാര്യം വാദിക്കുകയും അവരുടെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.
രോഹിത്തിന്റെ രോഷപ്രകടനത്തില്‍ സ്തബ്ധനായ നബിയും പലതും തിരിച്ചുപറയുന്നത് കാണാമായിരുന്നു. പക്ഷെ ഇരുവരും തമ്മിലുള്ള വാഗ്വാദം അധിക നേരം നീണ്ടുപോവുകയോ കൂടുതല്‍ വഷളാവുകയോ ചെയ്തില്ല. രോഹിത് വളരെ പെട്ടെന്നു തന്നെ ഇതില്‍ നിന്നും പിന്‍മാറി ടീമംഗങ്ങളോടൊപ്പം ഗ്രൗണ്ടില്‍ നിന്നും തിരികെ മടങ്ങുകയായിരുന്നു.

നബിയും ഗുര്‍ബാസും 'അനധികൃതമായി' കവര്‍ന്നെടുത്ത ഈ രണ്ടു റണ്‍സ് പിന്നീട് വളരെ നിര്‍ണായകമായി മാറുകയും ചെയ്തു. ബൈയായി ഒരു റണ്‍സ് മാത്രമാണ് അഫ്ഗാന്‍ നേടിയതെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ 15 റണ്‍സ് മതിയായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചാമത്തെ ബോളില്‍ തന്നെ ഇന്ത്യ ജയിക്കുകയും ചെയ്യുമായിരുന്നു. ചേസില്‍ അഞ്ചാമത്തെ ബോളില്‍ 15 റണ്‍സ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നു.
അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സാണ് ഇന്ത്യക്കു ആവശ്യമായിരുന്നത്. പക്ഷെ അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാനത്തെ ബോളില്‍ സിംഗിളായി ഒരു റണ്‍സ് മാത്രമാണ് ഇന്ത്യക്കു ലഭിച്ചത്. സ്‌ട്രൈക്ക് നേരിട്ട യശസ്വി ജയ്‌സ്വാള്‍ ആഞ്ഞടിച്ചെങ്കിലും ബാറ്റിനു അടിയില്‍ കൊണ്ട് ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിന്റെ കൈകളിലേക്കാണ് പോയത്.
അദ്ദേഹം റണ്ണൗട്ടാന്‍ ശ്രമിക്കുമ്പോഴേക്കും ജയ്‌സ്വാളും റിങ്കു സിങും ചേര്‍ന്ന് സിംഗിള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ഇന്ത്യയും 16 റണ്‍സ് നേടുകയും വീണ്ടും ടൈയാവുകയും അടുത്ത സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്യുകയായിരുന്നു.