
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസറ്റില്‍ പരാജയഭീതിയിലാണ് ഇന്ത്യ. ലോര്‍ഡ്‌സിലെ തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ശേഷം ഇത്ര വലിയൊരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നുവെന്ന് ഇന്ത്യ കരുതിയിട്ടുണ്ടാവില്ല. ഹെഡിങ്‌ലേയില്‍ ടോസ് ലഭിച്ചതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം ഇന്ത്യക്കു എതിരായിരുന്നു. ആദ്യദിനം തന്നെ ലഞ്ച് ബ്രേക്കിനു തൊട്ടുപിന്നാലെ വെറും 78 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടാവട്ടെ 432 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. 354 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇതോടെ ആതിഥേയര്‍ സ്വന്തമാക്കിയത്.
ഇതോടെ ഈ ടെസ്റ്റില്‍ ഇനി ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അതു ലോക റെക്കോര്‍ഡ് കൂടിയായിരിക്കും. കാരണം ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 350ന് മുകളില്‍ ലീഡ് വഴങ്ങിയ ഒരു ടീമിനും വിജയിക്കാനായിട്ടില്ലെന്നു കാണാം. അതിനാല്‍ തന്നെ ലീഡ്‌സില്‍ ഇനി ഇന്ത്യയൊരു വിജയം സ്വപ്‌നം കാണേണ്ടതില്ലെന്നു ചുരുക്കം. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ ലീഡ് കൂടിയാണ് ഈ ടെസ്റ്റിലേത്.

തൊട്ടുമുകളിലുള്ള നാലു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലും വിജയം ഇംഗ്ലണ്ടിനായിരുന്നു. ഒന്നു സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഈ സമനിലയാവും ഇപ്പോള്‍ ലീഡ്‌സില്‍ വിരാട് കോലിക്കും സംഘത്തിനും നേരിയ പ്രതീക്ഷയ്ക്കു വക നല്‍കുന്നത്. 2011ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു ഏറ്റവുമുയര്‍ന്ന ലീഡുണ്ടായിരുന്നത്. 486 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് അന്ന് ആതിഥേയര്‍ക്കു ലഭിച്ചത്. മല്‍സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. 1984-85ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ 380 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിന് ലഭിച്ചു. ഇതിലും ജയം ഇംഗ്ലണ്ടിനായിരുന്നു. 1967ല്‍ ലീഡ്‌സില്‍ തന്നെ നടന്ന ടെസ്റ്റില്‍ 386 റണ്‍സ് ലീഡായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചുകയറി. 1936ല്‍ ഓള്‍ഡ്ട്രാഫോര്‍ഡ് വേദിയായ ടെസ്റ്റില്‍ 368 റണ്‍സിന്റെ ലീഡ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനുണ്ടായിരുന്നു. ഈ ടെസ്റ്റായിരുന്നു സമനിലയില്‍ കലാശിച്ചത്.
അതേസമയം, ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഒന്നാമിന്നിങ്‌സിലെ ഫ്‌ളോപ്പ് ഷോയാണ് ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടില്‍ ടോസ് ലഭിച്ചതിന്റെ ആഹ്ലാദം കോലിക്കു വളരെ പെട്ടെന്നാണ് വന്‍ നിരാശയിലേക്കു വഴിമാറിയത്. കഴിഞ്ഞ എട്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനു ടോസ് ലഭിച്ചിരുന്നില്ല. ഒമ്പതാം തവണ ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ബാറ്റിങായിരുന്നു കോലി തിരഞ്ഞെടുത്തത്.

പക്ഷെ ഇതു തെറ്റായിരുന്നുവെന്ന് വൈകാതെ തെളിഞ്ഞു. ആദ്യദിനം ബൗളര്‍മാരെ തുണയ്ക്കുന്ന ചരിത്രമുള്ള പിച്ചില്‍ ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ചില മുന്‍ താരങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മൂന്നക്കം പോലും തികയ്ക്കാതെയാണ് ഇന്ത്യ കൂടാരംകയറിയത്. ഇതിനു മുമ്പ് ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്തപ്പോഴും കോലിക്കു സമാനമായൊരു ദുരന്തം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. അന്നു രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ നാണക്കേടിന്റെ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ഇത്തവണ ലീഡ്‌സില്‍ വീണ്ടും ടോസ് ലഭിച്ചപ്പോള്‍ സമാനമായൊരു ഷോക്കാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു നേരിട്ടത്.
ലീഡ്‌സിലെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നു. ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല, മാത്രമല്ല രണ്ടക്കം കടന്നത് രണ്ടു പേര്‍ മാത്രമായിരുന്നു. രോഹിത് ശര്‍മ (19), അജിങ്ക്യ രഹാനെ (18) എന്നിവരായിരുന്നു ഇവര്‍. മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി. രണ്ടു പേരാവട്ടെ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ഇന്ത്യയുടെ അന്തകരായത്. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.