
റൂട്ടിന്റെ പ്രകടനം
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയായ ജോ റൂട്ട് അവിശ്വസനീയ പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവച്ചത്. 15 ടെസ്റ്റുകളില്‍ നിന്നും ആറു സെഞ്ച്വറികളടക്കം 1708 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ടെസ്റ്റിന്റെ ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1700ന് മുകളില്‍ നേടിയ മൂന്നാമത്തെ മാത്രം താരം കൂടിയാണ് റൂട്ട്. പാകിസ്താന്റെ മുന്‍ ബാറ്റര്‍ മുഹമ്മദ് യൂസുഫ്, വിന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവര്‍ മാത്രമേ റൂട്ടിനു മുന്നിലുള്ളൂ.
നാട്ടിലും വിദേശത്തും ഏഷ്യന്‍ പിച്ചുകളിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ റൂട്ടിനു കഴിഞ്ഞു. ഗല്ലെയില്‍ ശ്രീലങ്കയ്‌ക്കെതിരേയും ചെന്നൈയിലും ലോര്‍ഡ്‌സിലും ഇന്ത്യക്കെതിരേയുമുള്ള ഇന്നിങ്‌സുകള്‍ ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികച്ചവയുടെ നിരയിലാണ് കണക്കാക്കപ്പെടുന്നത്. പാര്‍ട്ട്‌ടൈം ബൗളറായി റൂട്ട് ബൗളിങിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. 14 വിക്കറ്റുകളാണ് ഈ വര്‍ഷം അദ്ദേഹത്തിനു ലഭിച്ചത്. അഹമ്മദാബാദില്‍ ഇന്ത്യക്കെതിരായ അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

വിക്കറ്റ് കൊയ്ത് അശ്വിന്‍
ടെസ്റ്റ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരായി ആര്‍ അശ്വിന്‍ മാറിയ വര്‍ഷമായിയുരുന്നു ഇത്. വെറും എട്ടു ടെസ്റ്റുകളില്‍ നിന്നും 16.23 ശരാശരിയില്‍ 52 വിക്കറ്റുകളാണ് താരം കൊയ്തത്. കൂടാതെ 28.08 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം 337 റണ്‍സും നേടാന്‍ അശ്വിനു കഴിഞ്ഞു.
ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഹം ആദ്യം കൡച്ചത്. തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അശ്വിനായിരുന്നു. 128 ബോളില്‍ പുറത്താവാതെ നേടിയത് 29 റണ്‍സായിരുന്നു. പിന്നാലെ നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ വന്‍ വിക്കറ്റ് കൊയ്ത്താണ് നടത്തിയത്. നാലു ടെസ്്റ്റുകളില്‍ നിന്നും 32 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. കൂടാതെ 189 റണ്‍സും അശ്വിന്‍ സംഭാവന ചെയ്തു. പ്ലെയര്‍ ഓഫ് ദി സീരീസായതും അശ്വിനായിരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ സ്പിന്‍ അനുകൂല വിക്കറ്റല്ലാതിരുന്നിട്ടും നാലു പേരെ അദ്ദേഹം പുറത്താക്കിയിരുന്നു. ന്യൂസിലാന്‍ഡുമായുള്ള അവസാനത്തെ പരമ്പയില്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും 14 വിക്കറ്റുകളോടെ അശ്വിന്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു.

മിന്നിച്ച് ജാമിസണ്‍
ന്യൂസിലാന്‍ഡിന്റെ ഉയരക്കാരനായ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണ്‍ ടെസ്റ്റില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 17.50 ശരാശരിയില്‍ 27 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ കിവികളുടെ തുറുപ്പുചീട്ടായിരുന്നു ജാമിസണ്‍. ആദ്യ ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റുകളടക്കം ഫൈനലില്‍ ഏഴു വിക്കറ്റുകള്‍ പിഴുത അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ വിലപ്പെട്ട 21 റണ്‍സും സംഭാവന ചെയ്തിരുന്നു. ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന്റെ വിജയം കൊയ്ത ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ജാമിസണായിരുന്നു.
പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ മാത്രമല്ല ഇന്ത്യയെ വേഗം കുറഞ്ഞ ടേണിങ് പിച്ചുകളിലും അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും ആറു വിക്കറ്റുകള്‍ ജാമിസണിനു ലഭിച്ചിരുന്നു.

ലങ്കയുടെ റണ്‍മെഷീന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ പുതിയ റണ്‍മെഷീനായി മാറിയിരിക്കുകയാണ് നായകന്‍ കൂടിയായ ദിമുത് കരുണരത്‌നെ. ഈ വര്‍ഷം ഏഴു ടെസ്റ്റുകളില്‍ നിന്നും 69.38 ശരാശരിയില്‍ 902 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്ബര്‍ഗില്‍ സെഞ്ച്വറിയടിച്ച കരുണരത്‌നെ ബംഗ്ലാദേശിനെ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം രണ്ടു സെഞ്ച്വറികളും നേടിയിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരേയും സെഞ്ച്വറി കുറിക്കാന്‍ കരുണരത്‌നെയ്ക്കു സാധിച്ചു.
സൗത്താഫ്രിക്കയ്‌ക്കെതിരേ കരുണരത്‌നെ നേടിയ 103 റണ്‍സ് ലോകോത്തര നിലവാരമുള്ളതായിരുന്നു. അഗ്രസീവായി ബാറ്റ് ചെയ്ത അദ്ദേഹം 128 ബോളിലായിരുന്നു 103 റണ്‍സ് നേടിയത്. 19 ബൗണ്ടറികള്‍ ഇതിലുള്‍പ്പെട്ടിരുന്നു.


Click it and Unblock the Notifications











