For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ഇതിഹാസങ്ങള്‍, പക്ഷെ കളിച്ചത് ഒരു ടി20 മാത്രം, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

വെടിക്കെട്ട് ബാറ്റിങ് നടത്തേണ്ട ഫോര്‍മാറ്റാണ് ടി20യെന്നതിനാല്‍ യുവതാരങ്ങള്‍ക്കാണ് ടി20 ടീമില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിച്ചതും

1

ടി20 ക്രിക്കറ്റ് സജീവമാകുമ്പോഴേക്കും ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന പല താരങ്ങളുടെയും കരിയര്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ് നടത്തേണ്ട ഫോര്‍മാറ്റാണ് ടി20യെന്നതിനാല്‍ യുവതാരങ്ങള്‍ക്കാണ് ടി20 ടീമില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിച്ചതും. അതുകൊണ്ട് തന്നെ പലപ്പോഴും പ്രമുഖരായ പല സീനിയേഴ്‌സിനും ദേശീയ ടീമിനൊപ്പം ടി20 ക്രിക്കറ്റില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല. യുവതാരങ്ങളുടെ ഫോര്‍മാറ്റെന്ന വിശേഷണം ഉള്ളതിനാല്‍ത്തന്നെ പല സീനിയേഴ്‌സും ടി20 കളിക്കാന്‍ വലിയ താല്‍പര്യം കാട്ടിയിട്ടില്ലെന്ന് പറയാം. എന്നാല്‍ വിരമിക്കുന്നതിന് മുമ്പ് ഒരു ടി20 മത്സരം ദേശീയ ടീമിനായി കളിച്ച ചില താരങ്ങളുണ്ട്. അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇന്നും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരിലാണ്. 100 അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടുള്ള സച്ചിന്‍ കരിയറില്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്കായി ടി20 കളിച്ചത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജോഹന്നാസ്ബര്‍ഗിലായിരുന്നു ഇത്. 127 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി വീരേന്ദര്‍ സെവാഗിനൊപ്പം സച്ചിനാണ് ക്രീസിലെത്തിയത്. സച്ചിന്‍ 10 റണ്‍സാണ് മത്സരത്തില്‍ നേടിയത്. ചാള്‍ ലാങ്‌വെല്‍ഡറ്റ് സച്ചിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് ബൗണ്ടറിയാണ് സച്ചിന്‍ നേടിയത്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലാണ് രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികച്ച റെക്കോഡുള്ള ദ്രാവിഡിനെ മെല്ലപ്പോക്ക് ബാറ്റ്‌സ്മാനായാണ് പൊതുവേ വിശേഷിപ്പിച്ചിരുന്നത്. ക്രീസില്‍ ഏറെ നേരം നില്‍ക്കാനും ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും ദ്രാവിഡ് മിടുക്കനാണ്. ടെസ്റ്റില്‍ 13288 റണ്‍സും ഏകദിനത്തില്‍ 10889 റണ്‍സും നേടിയിട്ടുള്ള ദ്രാവിഡ് ഒരു തവണ ഇന്ത്യക്കായി ടി20യും കളിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. 21 പന്തില്‍ 31 റണ്‍സാണ് ദ്രാവിഡ് നേടിയത്. സമിത് പട്ടേലിനെ തുടര്‍ച്ചയായി മൂന്ന് സിക്‌സര്‍ പറത്താനും ദ്രാവിഡിന് സാധിച്ചു. ഇന്ത്യ ഈ മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

പാകിസ്താന്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് ഇന്‍സമാം ഉല്‍ ഹഖ്. തടിയനായ താരമാണെങ്കിലും ബാറ്റിങ്ങില്‍ എല്ലാവരെയും വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പാകിസ്താന്റെ ആദ്യത്തെ ടി20 മത്സരത്തില്‍ ടീമിനെ നയിച്ചത് ഇന്‍സമാമായിരുന്നു. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 145 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ അനായാസമായി അതിനെ മറികടന്നു. 11 റണ്‍സുമായി ഇന്‍സമാം പുറത്താകാതെ നിന്നു. പിന്നീടൊരു ടി20 മത്സരം പാകിസ്താനായി കളിക്കാന്‍ ഇന്‍സമാമിനായിട്ടില്ല.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

ജേസന്‍ ഗില്ലസ്പി

ജേസന്‍ ഗില്ലസ്പി

മുന്‍ ഓസീസ് സൂപ്പര്‍ പേസറാണ് ജേസന്‍ ഗില്ലസ്പി. ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോഡുള്ള ഗില്ലസ്പി ഒരു ടി20 ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുണ്ട്. 2005ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗില്ലസ്പിയുടെ ഈ മത്സരം. നാല് ഓവറില്‍ 49 റണ്‍സാണ് ഗില്ലസ്പി വഴങ്ങിയത്. ബാറ്റുകൊണ്ട് 24 റണ്‍സും അദ്ദേഹം നേടി. എന്നാല്‍ മത്സരം ഓസ്‌ട്രേലിയ പരാജയപ്പെട്ടു. പിന്നീടൊരു ടി20 മത്സരത്തില്‍ക്കൂടി ഗില്ലസ്പിക്ക് അവസരം ലഭിച്ചില്ല. ടെസ്റ്റില്‍ എട്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 259 വിക്കറ്റുകള്‍ ഗില്ലസ്പി നേടിയിട്ടുണ്ട്.

മുഹമ്മദ് റഫീഖ്

മുഹമ്മദ് റഫീഖ്

ബംഗ്ലാദേശ് ബൗളര്‍ മുഹമ്മദ് റഫീഖും ഒരു ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ഇടം കൈയന്‍ സ്പിന്നറും ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരം കൂടിയാാണ് അദ്ദേഹം. ഏകദിനത്തില്‍ 125 വിക്കറ്റ് നേടിയ താരം 2005ല്‍ ഓസ്‌ട്രേലിയക്കെതിരായ ലോക 11ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു തവണ മാത്രമാണ് അദ്ദേഹം ടി20യില്‍ കളിച്ചത്. 2006ല്‍ സിംബാബ് വെയ്‌ക്കെതിരെയായിരുന്നു ഇത്. 5 പന്തില്‍ 13 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

Story first published: Saturday, June 18, 2022, 12:16 [IST]
Other articles published on Jun 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+