ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റനെന്ന നിലയില്‍ ചില പിഴവുകള്‍ ധോണിയുടെ ഭാഗത്തും സംഭവിച്ചതായും സാധാരണയായി ഇത്തരം അബദ്ധങ്ങള്‍ വരുത്താറില്ലെന്നും വീരു ചൂണ്ടിക്കാട്ടി.
ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദാബാദില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈ കീഴടങ്ങിയത്. മികച്ച ടോട്ടലുണ്ടായിട്ടും അതു പ്രതിരോധിക്കാന്‍ ചെന്നൈ ബൗളിങ് നിരയ്ക്കു സാധിച്ചില്ല.

പ്രധാന ബൗളര്‍മാര്‍ തല്ലുവാങ്ങുമ്പോള്‍ തന്റെ സ്ലോ ബൗളര്‍മാരെ ഇടയ്ക്കു പരീക്ഷിച്ച് സ്‌കോറിങിനു വേഗത കുറയ്ക്കാന്‍ ധോണി പലപ്പോഴും ശ്രമിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ ജിടിക്കെതിരായ മല്‍സരത്തില്‍ ഇത്തരമൊരു നീക്കം അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഇംപാക്ട് പ്ലെയറായെത്തിയ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ റണ്‍സ് വാരിക്കോരി നല്‍കിയിട്ടും ധോണി നാലാം ഓറും താരത്തിനു നല്‍കിയിരുന്നു. ഇതിനെയാണ് സെവാഗ് ചോദ്യം ചെയ്തിരിക്കുന്നത്.
മധ്യ ഓവറുകളില്‍ എവിടെയെങ്കിലും മോയിന് അലിയെക്കൊണ്ട് ഒരോവര്‍ എംഎസ് ധോണിക്കു ബൗള്‍ ചെയ്യിക്കാമായിരുന്നു. തുഷാര്‍ ദേശ്പാണ്ഡെയെക്കൊണ്ട് തുടര്‍ന്നും ബൗള്‍ ചെയ്യിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. വളരെയധികം റണ്‍സാണ് അവന്‍ വിട്ടുകൊടുത്തത്. എംഎസ് ധോണി ഈ തരത്തിലുള്ള അബദ്ധങ്ങള്‍ വരുത്തുന്നത് നിങ്ങള്‍ക്കു അധികം കാണാന്‍ കഴിയില്ല. പക്ഷെ അത്തരമൊരു ഘട്ടത്തില്‍ ധോണി റിസ്‌ക് എടുക്കണമായിരുന്നു. വലംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ ഓഫ് സ്പിന്നറെ പരീക്ഷിച്ചു നോക്കാമായിരുന്നുവെന്നും സെവാഗ് നിരീക്ഷിച്ചു.

ക്രിക്ക്ബസിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മനോജ് തിവാരിയും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു. തുഷാര്‍ ദേഷ്പാണ്ഡെയ്ക്കു ന്യൂബോള്‍ നല്‍കാനുള്ള സിഎസ്‌കെയുടെ തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇംപാക്ട് പ്ലെയറായി ഗ്രൗണ്ടിലേക്കു വന്ന തുഷാര്‍ ദേശ്പാണ്ഡെയ്ക്കു ന്യൂബോള്‍ നല്‍കിയപ്പോള്‍ എനിക്കു ആശ്ചര്യമാണ് തോന്നിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ സാധാരണയായി കളിയുടെ അവസാന ഘട്ടത്തിലേക്കാണ് ബൗള്‍ ചെയ്യാറുള്ളത്. തുഷാറിനു പകരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്കു ന്യൂബോള്‍ നല്‍കാമായിരുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ഓള്‍റൗണ്ടര്‍ ഹംഗര്‍ഗേക്കര്‍. പക്ഷെ കഴിഞ്ഞ തവണ ഒരു മല്‍സരത്തില്‍പ്പോലും താരത്തെ ചെന്നൈ കളിപ്പിച്ചില്ല. ഇത്തവണ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഹംഗര്‍ഗേക്കര്‍ക്കു അരങ്ങേറാനുള്ള അവസരം നല്‍കുകയായിരുന്നു. മൂന്നു വിക്കറ്റുകളുമായി യുവതാരം ഐപിഎല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. 36 റണ്‍സിനാണ് ഹംഗര്‍ഗേക്കര്‍ മൂന്നു പേരെ പുറത്താക്കിയത്. താരത്തിന്റെ പ്രകടത്തെ പ്രശംസിച്ചിരിക്കുകയാണ് മനോജ് തിവാരി.
ഈ മല്‍സരത്തില്‍ ഹംഗര്‍ഗേക്കറുടെ ഇക്കോണമിയിലേക്കു നമ്മള്‍ നോക്കേണ്ട ആവശ്യമില്ല. കാരണം ചില പ്രധാനപ്പെട്ട വിക്കറ്റുകളാണ് അവന്‍ വീഴ്ത്തിയത്. ഒരു ഫാസ്റ്റ് ബൗളറായാല്‍ നിങ്ങള്‍ പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ട്. അതാണ് ഹംഗര്‍ഗേക്കറുടെ ബൗളിങില്‍ കാണാന്‍ സാധിച്ചത്. ഇത്തരം പ്രതിഭകളെ പുറത്തുകൊണ്ടു വരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. മുന്നോട്ടു പോകവെ ഹംഗര്‍ഗേക്കര്‍ ഇനിയും മെച്ചപ്പെടുമെന്നും തിവാരി വിശദമാക്കി.
വീരേന്ദര്‍ സെവാഗും ഹംഗര്‍ഗേക്കറുടെ പ്രകടനത്തെ അഭിനന്ദിച്ചു. ഒരു പുതിയ താരത്തിനു പൊരുത്തപ്പെടാന്‍ എല്ലായ്‌പ്പോഴും സമയമെടുക്കും. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഹംഗര്‍ഗേക്കറുടെ പ്രകടനം തീര്‍ച്ചയായും വലിയ ആഹ്ലാദമായിരിക്കും നല്‍കുക. നാലോവറില്‍ നീ 40 റണ്‍സ് വഴങ്ങിയാലും രണ്ട്- മൂന്ന് വിക്കറ്റുകളെടുത്താല്‍ മതിയെന്നാണ് ക്യാപ്റ്റന്‍ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവനോടു പറയുക. അതു തന്നെയാണ് യഥാര്‍ഥത്തില്‍ ചെന്നൈയ്ക്കു വേണ്ടി ഹംഗര്‍ഗേക്കര്‍ ഈ മല്‍സരത്തില്‍ ചെയ്തതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.