ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് തകര്‍പ്പന്‍ പ്രകടനവുമായി ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കി. തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്ന ബാറ്റിങാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി അദ്ദേഹം കാഴ്ചവച്ചത്. അതിവേഗ ഫിഫ്റ്റിയുമായി ജാദവ് മഹാരാഷ്ട്രയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലില്‍ സ്ലോ ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റു വാങ്ങിയ താരമാണ് ജാദവ്. സീസണിലെ പല മല്‍സരങ്ങളിലും ഇതേ തുടര്‍ന്നു അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു ജാദവിന്റെ ബാറ്റിങ്. 45 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പുറത്താവാതെ 84 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. 186.66 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്.
വഡോദരയിലെ എഫ്ബി കോളനി ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് സി മല്‍സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ ഛത്തീസ്ഗഡാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 192 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മഹാരാഷ്ട്രയുടെ തുടക്കം മോശമാൈയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഴിഞ്ഞ സീസണിലെ കണ്ടെത്തലായ റുതുരാജ് ഗെയ്ക്ക്വാദിനെയും (15), രാഹുല്‍ ത്രിപാഠിയെയും (14) തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ അവര്‍ രണ്ടു വിക്കറ്റിന് 30 റണ്‍സെന്ന നിലയിലേക്കു വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ജാദവും നൗഷാദ് ഷെയ്ഖും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മഹാരാഷ്ട്രയ്ക്കു അവിസ്മരണീയ വിജയം സമ്മാനിച്ചു. അപരാജിതമായ മൂന്നാം വിക്കറ്റിന് 166 റണ്‍സാണ് ഇരുവരും നേടിയത്. നൗഷാദ് ഷെയ്ഖ് 44 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 78 റണ്‍സെടുത്തു. ജാദവ്-ഷെയ്ഖ് സഖ്യത്തിന്റെ പ്രകടനം ഛത്തീസ്ഗഡില്‍ നിന്നും കളി തട്ടിയെടുക്കുകയായിരുന്നു.
നേരത്തേ റിഷഭ് തിവാരി (44), ശശാങ്ക് ചന്ദ്രാക്കര്‍ (44), ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ് ഭാട്ടിയ (42), ശശാങ്ക് സിങ് (എട്ടു ബോളില്‍ 24*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിന് 192 റണ്‍സെന്ന വിജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.