ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ചത് എന്ന് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ നാണംകെടുത്തി പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് 338 റൺസെടുത്ത പാകിസ്താൻ ഇന്ത്യയുടെ ബാറ്റ്സ്മാൻമാരെ നിലം തൊടാൻ അനുവദിച്ചില്ല. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 158 റൺസിന് ഓളൗട്ടായി. സ്കോർ പാകിസ്താൻ 50 ഓവറിൽ 4 വിക്കറ്റിന് 338. ഇന്ത്യ ഓവറിൽ 158 റൺസിന് ഓളൗട്ട്.

ജയിക്കാൻ റെക്കോർഡ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡ് തുറക്കും മുമ്പേ രോഹിത് ശർമയെ നഷ്ടപ്പെട്ടു. ഇതൊരു തുടക്കം മാത്രമായിരുന്നു. ശർമയ്ക്ക് പിന്നാലെ ക്യാപ്റ്റൻ കോലി, ശിഖർ ധവാൻ എന്നിവരെക്കൂടി പുറത്താക്കി ആമിർ ഇന്ത്യയുടെ നടുവൊടിച്ചു. യുവരാജും ധോണിയും പരാജയപ്പെട്ട് പതറിയ ഇന്ത്യയ്ക്ക് ഹർദീക് പാണ്ഡ്യ 70 റൺസുമായി ചെറിയൊരു പ്രതീക്ഷ നൽകി. എന്നാൽ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യയുടെ പണിയും തീർന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. ഓപ്പണർ ഫഖർ സമാൻ 114ഉം അസ്ഹർ അലി 59ഉം റൺസടിച്ചു. ബാബർ അസം 46, ഷോയിബ് മാലിക് 12, മുഹമ്മദ് ഹഫീസ് 57, ഇമദ് വസിം 25 എന്നിവരാണ് പാകിസ്താൻരെ മറ്റ് സ്കോറർമാർ. 25 എക്സ്ട്രാ റണ്ണുകളാണ് ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തത്.