For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരുടെ ഏറും ഗ്ലൗസുകളിലൊതുങ്ങും, പക്ഷെ ബുംറ... അവന്‍ ഏറ്റവും കടുപ്പം- വെളിപ്പെടുത്തി രാഹുല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലാണ് വിക്കറ്റ് കാക്കുന്നത്

ബെംഗളൂരു: ഇന്ത്യന്‍ ടീമില്‍ പുതിയ നിശ്ചിത ഓവര്‍ വിക്കറ്റ് കീപ്പറെന്ന റോള്‍ തന്റെ പേരില്‍ ഭദ്രമാക്കിയിരിക്കുകയാണ് കെഎല്‍ രാഹുല്‍. ടീം ഇന്ത്യയുടെ അവസാനത്തെ രണ്ടു പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന പരമ്പരകളിലായിരുന്നു രാഹുല്‍ വിക്കറ്റ് കീപ്പറായത്. മികച്ച പ്രകടനത്തിലൂടെ പുതിയ റോളില്‍ താരം തിളങ്ങുകയും ചെയ്തു.

സ്ഥിരത നിലനിര്‍ത്താന്‍ പാടുപെട്ട റിഷഭ് പന്തിനു പകരമാണ് രാഹുലിനെ ഇന്ത്യ ദൗത്യമേല്‍പ്പിച്ചത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി കളിക്കുമ്പോള്‍ താന്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറിലാണെന്നു രാഹുല്‍ വെളിപ്പെടുത്തി. ട്വിറ്ററിലെ ചോദ്യോത്തര സെഷനില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിക്കറ്റ് കീപ്പിങ് ആസ്വദിക്കുന്നു

നിങ്ങള്‍ വിക്കറ്റ് കീപ്പിങ് ആസ്വദിക്കുന്നുണ്ടോ? ഏതു ബൗളര്‍ക്കെതിരേ വിക്കറ്റ് കാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത് എന്നായിരുന്നു ട്വിറ്ററിലൂടെ രാഹുലിനോടുള്ള ചോദ്യം.
വിക്കറ്റ് കീപ്പിങ് താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നായിരുന്നു ആദ്യത്തെ ചോദ്യത്തിനു രാഹുലിന്റെ മറുപടി. വിക്കറ്റ് കാക്കാന്‍ ഏറ്റവുമധികം വിഷമിപ്പിച്ച ബൗളര്‍ ജസ്പ്രീത് ബുംറയാണെന്നും രാഹുല്‍ വ്യക്തമാക്കി. 28 കാരനായ താരം ഇതുവരെ 36 ടെസ്റ്റുകളും 32 ഏകദിനങ്ങളും 42 ടി20കളും ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു.

വഴിത്തിരിവായത് ഐപിഎല്‍

ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ് രാഹുല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നായിരുന്നു ആദ്യകാലത്തു താരം പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തനിക്കു തിളങ്ങാനാവുമെന്ന് തെളിയിച്ചത് ഐപിഎല്ലിലൂടെയാണെന്ന് രാഹുല്‍ പറയുന്നു. 2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം കളിക്കവെയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന വിളിപ്പേര് താന്‍ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ ബാറ്റിങ് പാടവം ലോകം കണ്ടത് 2016ല്‍ ആര്‍സിബിക്കു വേണ്ടി കളിക്കവെ ആയിരുന്നു. അതുവരെ ആരും തന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഗെയ്‌ലുമായുള്ള സൗഹൃദം

ആര്‍സിബിക്കു വേണ്ടി കളിക്കവെ വിന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനൊപ്പം സമയം ചെലവഴിക്കാനായത് തന്റെ കരിയറിന് ഗുണം ചെയ്തതായി രാഹുല്‍ വ്യക്തമാക്കി. ബാറ്റിങ് പങ്കാളിയെന്ന നിലയില്‍ ഗെയ്ല്‍ ഉജ്ജ്വല താരമായിരുന്നു. ആര്‍സിബിയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടത്. വളരെ സ്മാര്‍ട്ടായ ക്രിക്കറ്ററായിരുന്നു ഗെയ്ല്‍. സ്വന്തം ഗെയിം വളരെ നന്നായി പ്ലാന്‍ ചെയ്യുന്ന താരം കൂടിയാണ് അദ്ദേഹം. ഗെയ്ല്‍ ടീമിനൊപ്പമുള്ളത് മഹത്തായ കാര്യമായിരുന്നു. യുവതാരങ്ങളുമായി വളരെ സൗഹൃദത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നും രാഹുല്‍ വിശദമാക്കി.

ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്പ്

2014 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന മെല്‍ബണ്‍ ടെസ്റ്റിലൂടെയാണ് രാഹുല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയില്‍ നിന്നായിരുന്നു അദ്ദേഹം ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്. തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലും വൈകാരികവുമായ മുഹൂര്‍ത്തവുമായിരുന്നു അതെന്ന് രാഹുല്‍ വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി അന്നത്തെ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത് സ്‌പെഷ്യല്‍ ഫീല്‍ ആയിരുന്നുവെന്നും താരം പറയുന്നു.

Story first published: Monday, May 11, 2020, 12:04 [IST]
Other articles published on May 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+