
ട്രിന്‍ഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ (സിപിഎല്‍) കലാശക്കളിയില്‍ ശരിക്കും കാണികളുടെ വിലയറിഞ്ഞു. സാധാരണയായി മല്‍സരം നടക്കുമ്പോള്‍ പന്ത് ഗാലറിയില്‍ പതിച്ചാല്‍ അത് വീണ്ടെടുക്കുകയെന്നത് ഒരു വിഷയമാവാറില്ല. കാണികള്‍ക്കിടയിലേക്കു പറന്നിറങ്ങുന്ന പന്ത് അതേ വേഗത്തില്‍ തന്നെ അവര്‍ ഗ്രൗണ്ടിലേക്കു തിരികെ നല്‍കാറുമുണ്ട്. പക്ഷെ കാണികളില്ലാതെ നടന്ന സിപിഎല്‍ ഫൈനലിനിടെ പന്ത് അപ്രത്യക്ഷമായതു കാരണം കുറച്ചു മിനിറ്റുകള്‍ കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.
കാണികളൊഴിഞ്ഞ ബ്രയാന്‍ ലാറ സ്റ്റേഡയത്തിലായിരുന്നു ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സും സെന്റ് ലൂസിയ സൂക്ക്‌സും തമ്മിലുള്ള ഫൈനല്‍ നടന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നായിരുന്നു മല്‍സരങ്ങള്‍ക്കു കാണികളെ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം സംഘാടകര്‍ കൈക്കൊണ്ടത്. കാണികള്‍ക്കു പകരം കൃത്രിമായി കാണികളുടെ രൂപം ഗാലറിയില്‍ പലയിടങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതോടെ കളിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കൃത്രിമ ആരവങ്ങളും മ്യൂസിക്കുമെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു.

ട്രിന്‍ബാഗോയും സൂക്ക്‌സും തമ്മിലുള്ള ഫൈനലില്‍ രണ്ടാമിന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. സൂക്ക്‌സ് താരം റോസ്റ്റണ്‍ ചേസിനെതിരേ ട്രിന്‍ബാഗോയുടെ ഡാരന്‍ ബ്രാവോ പായിച്ച സിക്‌സറാണ് അപ്രത്യക്ഷമായത്. ലോങ് ഓണിലേക്കു ബ്രാവോ പറത്തിയ സിക്‌സര്‍ ചെന്നു വീണത് സ്റ്റാന്‍ഡ്‌സിലായിരുന്നു. ബ്രാവോ തന്റെ ഷോട്ടില്‍ ഹാപ്പിയായിരുന്നെങ്കിലും കുഴങ്ങിയത് സൂക്ക്‌സ് ഫീല്‍ഡറും അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് നബിയായിരുന്നു. പന്തെടുക്കാന്‍ സ്റ്റാന്‍ഡ്‌സിലെത്തിയ നബിക്ക് പക്ഷെ അതു കണ്ടെത്താനായില്ല.
ഫൈനലിനിടെ അപ്രത്യക്ഷമായ പന്ത് താരങ്ങള്‍ തിരയുന്ന വീഡിയോ കാണാം
പന്തിനായി നബിയുടെ തിരച്ചില്‍ ഫലം കണ്ടില്ലെന്നു മനസ്സിലായതോടെ ചില ടീമംഗങ്ങളും സ്റ്റാന്‍ഡ്‌സിലെത്തി തിരച്ചിലില്‍ പങ്കു ചേര്‍ന്നു. പക്ഷെ എന്നിട്ടും ഫലമുണ്ടായില്ല. അഞ്ചു മിനിറ്റോളമാണ് സൂക്ക്‌സ് താരങ്ങള്‍ പന്തിനായി പരതിയത്. ഇത്രയും സമയം കളി നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തു. ഒടുവില്‍ പന്തിനായുള്ള ശ്രമം വിഫലമായതോടെ നാലാം അംപയര്‍ പുതിയ പന്തുമായി ഗ്രൗണ്ടിലേക്കു ഓടിയെത്തുകയയായിരുന്നു. ഇതോടെയാണ് കളി പുനരാരംഭിക്കാനായത്.

മല്‍സരത്തില്‍ എട്ടു വിക്കറ്റിന് സൂക്ക്‌സിനെ തകര്‍ത്ത് ട്രിന്‍ബാഗോ ജോതാക്കളായി. ഡാരന്‍ സമി നയിച്ച സൂക്ക്‌സ് ആദ്യം ബാറ്റ് ചെയ്ത ശേഷം അഞ്ചു പന്ത് ബാക്കിനില്‍ക്കെ 154 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ രണ്ടിന് 19 റണ്‍സെന്ന നിലയില്‍ ട്രിന്‍ബാഗോയുടെ തുടക്കം പാളിയെങ്കിലും ലെന്‍ഡ്ല്‍ സിമ്മണ്‍സും (84*) ഡാരന്‍ ബ്രാവോയും (58*) ചേര്‍ന്ന് 18.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.