|
ഇരുടീമുകളും ആത്മവിശ്വാസത്തില്‍
ആത്മവിശ്വാസത്തോടെയാണ് ഓസീസും ഇംഗ്ലണ്ടും ഫൈനലില്‍ ഇറങ്ങുന്നത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് മുന്നേറിയ ഇരുടീമും സെമി ഫൈനലിലാണ് തനിനിറം പുറത്തെടുത്തത്.
സെമിയില്‍ നിലവിലെ ജേതാക്കളും ആതിഥേയരുമായ വെസ്റ്റ് ഇന്‍ഡീസിനെ 71 റണ്‍സിനാണ് മെഗ് ലാനിങ് നയിക്കുന്ന കംഗാരുക്കൂട്ടം തകര്‍ത്തുവിട്ടത്. മറ്റൊരു സെമിയില്‍ മിന്നുന്ന ഫോമില്‍ കളിച്ച ഇന്ത്യയെ ഹെതര്‍ നൈറ്റ് നയിച്ച ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് കശാപ്പ് ചെയ്യുകയായിരുന്നു.
ഹീലി തുറുപ്പുചീട്ട്
അലീസ്സ ഹീലിയാണ് ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ട്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം. നാല് ഇന്നിങ്‌സുകളില്‍ നിന്നും 67.67 ശരാശരിയില്‍ 203 റണ്‍സ് ഹീലി അടിച്ചെടുത്തിരുന്നു. 29 ബൗണ്ടറികളും മൂന്നു സിക്‌സറുമാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.
അതേസമയം, താരങ്ങളുടെ വ്യക്തിഗത മികവിലല്ല, ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ബാറ്റിങിലും ബൗളിങിലും ഇംഗ്ലണ്ടിന്റെ ഒരു താരം പോലും ടോപ്പ് ഫൈവില്‍ ഇല്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
മൂന്നാം ഫൈനല്‍
വനിതാ ടി20 ഫൈനലില്‍ ഇതു മൂന്നാം തവണയാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. ഇതിനു മുമ്പ് 2012, 14 വര്‍ഷങ്ങളില്‍ നേരക്കുനേര്‍ വന്നപ്പോള്‍ ഓസീസ് ഇംഗ്ലണ്ടിനെ തുരത്തി ലോകകിരീടത്തിന് അവകാശികളായിരുന്നു. കഴിഞ്ഞ രണ്ടു ഫൈനലുകളിലുമേറ്റ തോല്‍വികള്‍ക്കു ഇംഗ്ലണ്ട് ഇത്തവണ കണക്കുതീര്‍ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കണക്കുകള്‍ ഓസീസിനൊപ്പം
ലോക ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരേ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. ഇതുവരെ ലോകകപ്പില്‍ ആറു തവണ ഇരുടീമുകളും മാറ്റുരച്ചപ്പോള്‍ നാലിലും ജയം ഓസീസിനായിരുന്നു. രണ്ടു മല്‍സരങ്ങളിലാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.
എന്നാല്‍ ട്വന്റി20യിലെ ആകെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. ഇതുവരെ നടന്ന 31 കളികളില്‍ 17ലും ജയം ഇംഗ്ലണ്ടിനായിരുന്നു.