For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വൈറ്റ് വാഷ് നടന്നില്ല, തിരിച്ചടിച്ച് ഓസീസ്- ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണ്‍

12 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യന്‍ മോഹം നടന്നില്ല. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 12 റണ്‍സിന്റെ വിജയവുമായി ഓസീസ് തിരിച്ചടിക്കുകയായിരുന്നു. സമ്പൂര്‍ണ വിജയമെന്ന ലക്ഷ്യം നടന്നില്ലെങ്കിലും മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. നേരത്തേ നടന്ന ഏകദിന പരമ്പര ഓസീസ് 0-3നു തൂത്തുവാരുന്നത് ഇന്ത്യ തടഞ്ഞിരുന്നു. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയും ഇതാവര്‍ത്തിക്കുകയായിരുന്നു. ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു നേരിട്ട ആദ്യ തോല്‍വിയാണിത്. അതോടൊപ്പം ടി20യില്‍ ഇന്ത്യയുടെ വിജയക്കുതിപ്പും അവസാനിച്ചു. തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം വിരാട് കോലിക്കും സംഘത്തിനും നേരിട്ട ആദ്യ പരാജയമായിരുന്നു ഇത്.

Australia beats india in third t20 match
1

187 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു ഏഴു വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വലിയ ലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ തന്നെ മികച്ചൊരു തുടക്കം ഇന്ത്യക്കു ആവശ്യമായിരുന്നു. എന്നാല്‍ അതു ടീമിനു ലഭിച്ചില്ല. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ കെഎല്‍ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത വിരാട് കോലിക്കു (85) മാത്രമേ ഓസീസ് ബൗളിങിനെതിരേ ചെറുത്തുനില്‍പ്പ് നടത്താനായുള്ളൂ. 61 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ശിഖര്‍ ധവാന്‍ (28), ഹാര്‍ദിക് പാണ്ഡ്യ (20), ശര്‍ദ്ദുല്‍ താക്കൂര്‍ (17*), സഞ്ജു സാംസണ്‍ (10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. രാഹുലിനൊപ്പം മറ്റൊരു മികച്ച താരമായ ശ്രേയസ് അയ്യരും പൂജ്യത്തിനു മടങ്ങിയതാണ് ഇന്ത്യയുടെ റണ്‍ചേസ് ദുഷ്‌കരമാക്കിയത്. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ മിച്ചെല്‍ സ്വെപ്‌സണാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. സഞ്ജുവിനെയും പുതുതായി ക്രീസിലെത്തിയ ശ്രേയസിനെയും ഒരേ ഓവറില്‍ സ്വെപ്‌സണ്‍ പുറത്താക്കിയതാണ് കളിയില്‍ വഴിത്തിരിവായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് അഞ്ചു വിക്കറ്റിനാണ് 186 റണ്‍സെടുത്തത്. ഇത്തവണയും ഇന്ത്യയെ തല്ലിച്ചതച്ചത് ഓപ്പണര്‍ മാത്യ വെയ്ഡാണ്. 80 റണ്‍സുമായി വെയ്ഡ് ടീമിന്റെ ടോപ്‌സ്‌കോററായി. 53 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് താരം 80 റണ്‍സ് അടിച്ചെടുത്തത്. പല തവണ ഇന്ത്യ ജീവന്‍ ദാനം നല്‍കിയ ഗ്ലെന്‍ മാക്‌സ്വെല്ലാണ് (54) മറ്റൊരു പ്രധാന സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (24), ഡാര്‍സി ഷോര്‍ട്ട് (7), നായകന്‍ ആരോണ്‍ ഫിഞ്ച് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മോയ്‌സസ് ഹെന്റിക്വസും (5) ഡാനിയേല്‍ സാംസുമായിരുന്നു (4) ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ടി നടരാജനും ശര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതമെടുത്തു.

2

മൂന്നാം വിക്കറ്റില്‍ വെയ്ഡ്-മാക്‌സ്വെല്‍ സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിനു കരുത്തായത്. ഇതിനിടെ മൂന്നു തവണ മാക്‌സ്വെല്ലിനു ഇന്ത്യ ജീവന്‍ ദാനം നല്‍കുകയും ചെയ്തു. ആദ്യം സ്റ്റംപിങില്‍ നിന്നും രക്ഷപ്പെട്ട താരം പിന്നാലെ ഔട്ടായെങ്കിലും അതു നോബോള്‍ വിളിക്കപ്പെട്ടു. മൂന്നാം തവണ ദീപക് ചഹര്‍ മാക്‌സ്വെല്ലിന്റെ സിംപിള്‍ ക്യാച്ച് പാഴാക്കുകയായിരുന്നു.

മല്‍സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്കു ബ്രേക്ക്ത്രൂ ലഭിച്ചിരുന്നു. പരിക്ക് ഭേദമായി ടീമില്‍ തിരികെയെത്തിയ ഫിഞ്ചിനെ നേരിട്ട രണ്ടാമത്തെ ബോളില്‍ സുന്ദര്‍ പുറത്താക്കി. ഗുഡ് ലെങ്ത് ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഫിഞ്ചിനെ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യ അനായാസം പിടികൂടി. ഓസീസ് ഒന്നിന് 14.

3

ഫിഞ്ച് മടങ്ങിയെങ്കിലും വെയ്ഡ് മറുവശത്ത് ആക്രണോത്സുക ബാറ്റിങ് തുടര്‍ന്നു. സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റില്‍ വെയ്ഡ് 65 റണ്‍സ് അടിച്ചെടുത്തു. ഈ സഖ്യം മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കവെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ ടേണ്‍ ചെയ്ത് വിക്കറ്റിലേക്കു കയറി. ഷോട്ടിനു ശ്രമിച്ച സ്മിത്തിന് ടൈമിങ് പാളിയപ്പോള്‍ പന്ത് ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു.

തുടരെ രണ്ടാമത്തെ കളിയിലും ടോസിനു ശേഷം വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം രണ്ടാം ടി20യില്‍ പുറത്തിരുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഈ മല്‍സരത്തില്‍ ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനു പകരം ക്യാപ്റ്റനും ഓപ്പണറുമായ ഫിഞ്ച് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

4

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസസ് ഹെന്റിക്വസ്, മാത്യു വെയ്ഡ്, മിച്ചെല്‍ സ്വെപ്‌സണ്‍, ആദം സാംപ, ഡാനിയേല്‍ സാംസ്, ആന്‍ഡ്രു ടൈ, സീന്‍ അബോട്ട്.

Story first published: Tuesday, December 8, 2020, 17:37 [IST]
Other articles published on Dec 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+