വനിതകളുടെ ടി20 ലോകകപ്പ്: ബംഗ്ലാദേശ് തകർന്നടിഞ്ഞു, ഓസ്ട്രേലിയ്ക്ക് ഉജ്ജ്വല ജയം
കാന്‍ബെറ: വനിതകളുടെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മല്‍സരത്തില്‍ ഓസ്ട്രേലിയക്ക് ഉജ്ജ്വല ജയം. ബംഗ്ലാദേശിനെതിരെ 86 റൺസിന്റെ തകർപ്പൻ ജയമാണ് നിലവിലെ ചാംപ്യൻമാർ കയ്യടക്കിയത്. ഓസീസ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശ് 103 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഒൻപതു വിക്കറ്റുകളാണ് ഇന്നിങ്സിൽ ബംഗ്ലാപ്പടയ്ക്ക് നഷ്ടമായതും. ഓസീസ് നിരയിൽ മെഗാൻ ഷൂട്ട് മൂന്നു വിക്കറ്റ് സ്വന്തമാക്കി. ജെസ് ജോനാസൻ രണ്ടും. ആനബെൽ സതർലാന്റ്, നിക്കോള കാരി, ജെസ് ജോനാസൻ എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 35 പന്തിൽ 36 റൺസെടുത്ത ഫർഗാന ഹോഖാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.

നേരത്തെ, ടോസ് നേടിയ ഓസീസ് നായിക മെഗ് ലാനിങ് ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്. 151 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ ആലിസ ഹീലി – ബെത്ത് മൂണി സഖ്യം ഈ തീരുമാനം ശരിവെച്ചു. 53 പന്തിൽ മൂന്നു സിക്സും പത്തു ഫോറുമടക്കം 83 റൺസ് ഹീലി നേടി. 58 പന്തിൽ 81 റൺസാണ് പുറത്താവാതെ മൂണി അടിച്ചെടുത്തത്. മൂന്നാം നമ്പറിൽ ഇറങ്ങിയ ആഷ്‌ലി ഗാർഡ്നറും മോശമാക്കിയില്ല. നേരിട്ട ഒൻപതു പന്തിൽ 22 റൺസ് കുറിക്കാൻ ആഷ്‌ലിക്കായി.
ടൂർണമെന്റിൽ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഓസ്ട്രേലിയയുടേത്. നേരത്തെ, ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യയോട് ഞെട്ടിക്കുന്ന തോല്‍വി ഓസീസ് ഏറ്റുവാങ്ങിയിരുന്നു. 17 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ വീഴ്ത്തിയത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ആതിഥേയര്‍ തിരിച്ചുവരികയായിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.
മറുഭാഗത്ത് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ടു മത്സരവും ടീം തോറ്റു. ആദ്യ മല്‍സരത്തില്‍ ഇന്ത്യയായിരുന്നു അവരുടെ എതിരാളികള്‍. കളിയില്‍ 18 റണ്‍സിനു ഇന്ത്യക്കു മുന്നില്‍ ബംഗ്ലാദേശ് തോല്‍വി സമ്മതിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications