വെസ്റ്റ് ഇന്റീസിനെതിരായ നിർണായക മത്സരത്തിൽ പവർ പ്ലേയിൽ തന്നെ അഭിഷേക് ശർമ്മയുടെ വക വലിയൊരു പിഴവ്. മത്സരത്തിന്റെ നാലാം ഓവറിൽ ജസ്പ്രിത് ബുംറ എറിഞ്ഞ അഞ്ചാം പന്തിൽ ഇന്ത്യക്ക് ലഭിച്ച സുവർണാവസരമാണ് അഭിഷേക് കളഞ്ഞു കുളിച്ചത്. സ്ലോ ബോൾ പരീക്ഷിച്ച ബുംറ കൃത്യമായി അത് ഡെലിവർ ചെയ്യുകയും അത് റോസ്റ്റൺ ചേസ് ഉയർത്തി അടിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ, വളരെ സിംപിളായി കൈകളിലേക്ക് വന്ന ക്യാച്ച് അഭിഷേക് ശർമ്മ വിട്ടു കളഞ്ഞു. അഭിഷേക് ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ, പവർ പ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് ഒരു മേൽക്കൈ ലഭിക്കുമായിരുന്നു.
T20 WC 2026: പാക് ക്രിക്കറ്റിൽ ഭൂകമ്പം! ബാബറും സൽമാൻ ആഗയും പുറത്തേക്ക്? കടുപ്പിച്ച് മൊഹ്സിൻ നഖ്‌വി
പതിവിലും വിപരീതമായി പവർപ്ലേയിൽ വളരെ പതിഞ്ഞ താളത്തിലാണ് വിൻഡീസ് ബാറ്റിങ് ആരംഭിച്ചത്. ബ്രാൻഡൻ കിങ്ങിന്റെ അഭാവത്തിൽ നായകൻ ഷായ് ഹോപ്പിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് റോസ്റ്റൺ ചേസായിരുന്നു. പതിയെ പോയിക്കൊണ്ടിരിക്കുന്ന ഇന്നിങ്സ് ഒന്ന് ഗിയർ മാറ്റാൻ സമയമായി എന്ന് മനസിലാക്കിയ ചേസ് വലിയൊരു ഷോട്ടിനായി ഓങ്ങി. ഇതേ ഓവറിൽ ബുംറയെ മനോഹരമായി ബൗണ്ടറി പറത്തിയ കോൺഫിഡൻസായിരുന്നു ചേസിന്. പക്ഷെ, ശ്രമം ഫലം കണ്ടില്ല. എങ്കിലും ഭാഗ്യം ചേസിനൊപ്പമായിരുന്നു. വളരെ സിംപിളായി കൈകൾക്കുള്ളിലാക്കാമായിരുന്ന ക്യാച്ച് അഭിഷേക് വിട്ടു കളയുന്നു. അത് സത്യത്തിൽ ചേസിന് നൽകിയത് ഒരു പുനർജന്മമായിരുന്നു.

Photocredit/Jiohotstar
ഇതുവരെ ടൂർണമെന്റിൽ ഇന്ത്യയുടെ ഡ്രോപ് ക്യാച്ചുകളുടെ പേഴ്സന്റേജ് 75 ശതമാനമായിരുന്നു. 11 ഡ്രോപ്പ് ക്യാച്ചുകളാണ് 2026 ടി20 ലോകകപ്പിൽ മാത്രം ഇന്ത്യ വരുത്തിയത്. അതുമാത്രമല്ല, മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ തന്നെ ടീം ഒരു റൺഔട്ട് ചാൻസും നഷ്ടപ്പെടുത്തി. മത്സരത്തിന്റെ മൂന്നാം ഓവറിൽ അർഷ്ദീപ് സിംഗിനെതിരെ റോസ്റ്റൺ ചേസ് അടിച്ച പന്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് കവറിലേക്ക് ഡ്രൈവ് ചെയ്ത ചേസ് സിംഗിളിനായി ഓടി. എന്നാൽ പന്ത് നേരെ പോയത് കവറിലുണ്ടായിരുന്ന വരുൺ ചക്രവർത്തിയുടെ കൈകളിലേക്കായിരുന്നു. ഫീൽഡർ പന്ത് കൈക്കലാക്കുന്നത് കണ്ട് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഷായ് ഹോപ്പ് തന്റെ പങ്കാളിയെ തിരികെ വിളിച്ചു. എന്നാൽ ഇതൊന്നുമറിയാതെ ചേസ് പിച്ചിന്റെ മുക്കാൽ ഭാഗത്തോളം എത്തിയിരുന്നു. രണ്ട് ബാറ്റർമാരും ഒരേ എൻഡിലേക്ക് നോക്കിനിൽക്കുന്ന അവസ്ഥയിലായിരുന്നു ആ നിമിഷം. വരുൺ ചക്രവർത്തിക്ക് പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് എറിഞ്ഞു നൽകിയിരുന്നെങ്കിൽ റോസ്റ്റൺ ചേസ് പുറത്താകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ വരുൺ പന്ത് എറിഞ്ഞത് നോൺ-സ്ട്രൈക്കർ എൻഡിലേക്കായിരുന്നു, അതാകട്ടെ വിക്കറ്റിൽ കൊള്ളാതെ ദൂരേക്ക് പോവുകയും ചെയ്തു. ഈ സമയം കൊണ്ട് ചേസ് തിരികെ ക്രീസിലെത്തി.
T20 WC 2026: ലോകകപ്പിന് മേൽ യുദ്ധഭീതി! യാത്രാ പ്ലാനുകളിൽ മാറ്റം വരുത്തി ഐസിസി; ആരാധകർക്കും നിർദ്ദേശം
അതേസമയം, സിംബാബ്‌വെയ്‌ക്കെതിരെ 256 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയെ വിൻഡീസ് എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈഡൻ ഗാർഡൻസിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുമെന്നതിനാൽ വിൻഡീസിൽ നിന്നും വലിയൊരു സ്കോർ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സമി നായകനായി കിരീടമുയർത്തിയ അതേ മണ്ണിൽ ഇന്ന് പരിശീലകനായി അദ്ദേഹം ഇന്ത്യയെ വീഴ്ത്തുമോ അതോ സൂര്യകുമാറും സംഘവും പകരം ചോദിക്കുമോ എന്ന് കാത്തിരുന്നു കാണാം.