ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി. നായകൻ സൽമാൻ അലി ആഗയുടെ ക്യാപ്റ്റൻസി തെറിക്കുമെന്നുറപ്പായതിനൊപ്പം സൂപ്പർ താരം ബാബർ അസം ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുടെ ടി20 കരിയറിന് തിരശീല വീഴുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വി ടീമിന്റെ പ്രകടനത്തിൽ അതീവ അസംതൃപ്തനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സൽമാൻ ആഗയ്ക്കും ബാബറിനും കർട്ടൻ വീഴും!
സൂപ്പർ 8 ഘട്ടത്തിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് മുമ്പ് തന്നെ പാക് ക്രിക്കറ്റിനെ നടുക്കുന്ന ഈ വാർത്തകൾ പുറത്തുവന്നിരുന്നു. ടീം മാനേജ്‌മെന്റും സെലക്ടർമാരും നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതിൽ നഖ്‌വി ക്ഷുഭിതനാണ്. സൽമാൻ അലി ആഗ, ബാബർ അസം, ഉസ്മാൻ ഖാൻ എന്നിവരെ ടി20 ടീമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാനാണ് നീക്കം. ഹെഡ് കോച്ച് മൈക്ക് ഹെസ്സനുമായി നഖ്‌വി ഇത് സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.

പുതിയ നായകൻ ആര്?
സൽമാൻ ആഗയ്ക്ക് പകരക്കാരനായി ഷഹീൻ അഫ്രീദി അല്ലെങ്കിൽ ഷദാബ് ഖാൻ എന്നിവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ലോകകപ്പിന് ശേഷം പാക് ടി20 സെറ്റപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പിടിഐ (PTI) റിപ്പോർട്ട് ചെയ്യുന്നു. സെമി ഫൈനലിൽ പ്രവേശിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ ബാബർ അസമിനും കൂട്ടർക്കും ടീമിൽ തുടരാൻ നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നുള്ളൂ.
പാകിസ്താൻ ക്രിക്കറ്റിനെ അടിമുടി മാറ്റാനൊരുങ്ങുന്ന പിസിബി ചെയർമാന്റെ നീക്കം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടീമിന്റെ പരാജയത്തിന് കാരണക്കാരായ മുതിർന്ന താരങ്ങളെ ഒഴിവാക്കി യുവനിരയെ വളർത്തിയെടുക്കാനാണ് ഗൗതം ഗംഭീറിനെപ്പോലെ കടുത്ത തീരുമാനങ്ങളുമായി നഖ്‌വി മുന്നോട്ട് പോകുന്നത്.
ഫെബ്രുവരി 28-ന് നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ശ്രീലങ്കയെ 5 റൺസിന് പരാജയപ്പെടുത്തിയെങ്കിലും പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ, സാഹിബ്സാദ ഫർഹാന്റെ (100) സെഞ്ചുറിയുടെയും ഫഖർ സമാന്റെ (84) വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും കരുത്തിൽ 212/8 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സെമി ഫൈനലിൽ കടക്കാൻ ശ്രീലങ്കയെ 147 റൺസിൽ താഴെ ഒതുക്കണമായിരുന്ന പാകിസ്താൻ, പവൻ രത്നായകെ (58), ദാസുൻ ഷനക (76*) എന്നിവരുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറി. ലങ്കൻ സ്കോർ 148 കടന്നതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ ഔദ്യോഗികമായി അവസാനിക്കുകയും ന്യൂസിലൻഡ് സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. അവസാന ഓവറിൽ ഷനക തുടർച്ചയായി സിക്സറുകൾ പറത്തി വിജയത്തിനടുത്തെത്തിയെങ്കിലും ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന പന്തുകളിൽ പിടിച്ചുനിന്ന പാകിസ്താൻ 5 റൺസിന്റെ ആശ്വാസ ജയം സ്വന്തമാക്കി. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്റീസ് മത്സരത്തോടെ സൂപ്പർ 8 അവസാനിക്കും.