ടി20 ലോകകപ്പ് ആവേശം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ടൂർണമെന്റിന് വെല്ലുവിളിയാകുന്നു. ഇറാനിൽ ഇസ്രായേലും അമേരിക്കയും ആക്രമണം ശക്തമാക്കിയതോടെ, ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) 'പ്ലാൻ ബി' ആവിഷ്കരിച്ചു. ഫെബ്രുവരി 7-ന് ആരംഭിച്ച് മാർച്ച് 8-ന് അവസാനിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ ആറ് ടീമുകളാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്.
ദുബായ് റൂട്ട് ഒഴിവാക്കും; പുതിയ യാത്രാ പ്ലാൻ
പല രാജ്യങ്ങളിലെയും താരങ്ങളും ഒഫീഷ്യലുകളും ദുബായ് വഴിയുള്ള വിമാന സർവീസുകളെയാണ് സാധാരണയായി ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്രയ്ക്ക് പകരം യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവ വഴി താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഐസിസി ശ്രമിക്കുന്നത്. "താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ഐസിസി മുൻഗണന നൽകുന്നത്. ഇതിനായി പ്രത്യേക 'ട്രാവൽ സപ്പോർട്ട് ഡെസ്ക്' ആരംഭിച്ചിട്ടുണ്ട്," ഐസിസി വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

ആരാധകർക്കും മുന്നറിയിപ്പ്
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിയ വിദേശ ആരാധകർക്കും ഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ ഉപദേശങ്ങൾ (Travel Advisories) കൃത്യമായി പരിശോധിക്കണമെന്നും സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ മടക്കയാത്ര പ്ലാൻ ചെയ്യാവൂ എന്നും ഐസിസി ഓർമ്മിപ്പിച്ചു. യാത്രാ തടസ്സങ്ങൾ കുറയ്ക്കാൻ ലോജിസ്റ്റിക് ടീം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യുദ്ധം ലോകകപ്പിന്റെ അവസാന ഘട്ട മത്സരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ടീമുകളുടെ മടക്കയാത്രയും ബ്രോഡ്കാസ്റ്റ് ടീമുകളുടെ നീക്കങ്ങളും സങ്കീർണ്ണമായിരിക്കുകയാണ്. മാർച്ച് ഒന്നിന് കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിന് പിന്നാലെ സെമി ഫൈനൽ മത്സരങ്ങൾക്കായി ടീമുകൾ യാത്ര ചെയ്യേണ്ടതുണ്ട്. നിലവിലെ സംഘർഷം ടൂർണമെന്റിന്റെ സുഗമമായ സമാപ്തിയെ ബാധിക്കില്ലെന്ന് ഐസിസി ആവർത്തിച്ചു.
2026 ടി20 ലോകകപ്പ് അതിന്റെ അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യ - വെസ്റ്റ് ഇന്റീസ് മത്സരത്തോടെ സെമിയിലേക്ക് പ്രവേശനം ലഭിച്ച നാല് ടീമുകൾ ആരൊക്കെയാണ് എന്നതിന് പൂർണ ചിത്രം ലഭിക്കും. ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും സെമിയിൽ ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ഇനി അറിയേണ്ടത് ഇംഗ്ലണ്ടുമായി സെമിയിൽ കൊമ്പുകോർക്കുന്നത് ആരായിരിക്കും എന്നതാണ്. നിലവിലെ ഫോം അനുസരിച്ച് വെസ്റ്റ് ഇന്റീസും ഇന്ത്യയും തുല്യ ശക്തികളാണ്. ഓപ്പണിങ് സ്ലോട്ടിലേക്ക് സഞ്ജു സാംസൺ തിരിച്ചുവന്നതോടെ ഇന്ത്യയുടെ ബാറ്റിങ് ബാലൻസ് തിരികെ വന്നിരിക്കുകയാണ്. അഭിഷേകും തിലകും ഫോം തിരിച്ചു പിടിച്ചതോടെ ഇന്ത്യ ഒരു പെർഫക്ട് മാച്ച് വിന്നേഴ്സായി മാറി കഴിഞ്ഞു. എന്നാൽ മറുഭാഗത്ത് ഷായ് ഹോപ്പും ഷിമ്രോൺ ഹെറ്റ്മെയറുമെല്ലാം മിന്നും ഫോമിലാണ്. റൺ ഒഴുകുന്ന ഈഡൻ ഗാർഡൻസിൽ ആരാകും വിജയക്കൊടി പാറിക്കുക എന്ന് കണ്ട് തന്നെയറിയണം.