ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസില്‍ പുതിയൊരു ചാംപ്യന്‍ കൂടി പിറവിയെടുത്തിരിക്കുന്നു. ഹാട്രിക് കിരീടമെന്ന സ്വപ്‌നവുമായി ഇറങ്ങിയ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കറാസിനെ ഞെട്ടിച്ച് ഇറ്റാലിയന്‍ യുവതാരം യാനിക് സിന്നറാണ് പുതിയ ചാംപ്യന്‍ പട്ടത്തിനു അവകാശിയായിരിക്കുന്നത്.
ത്രില്ലിങ് ഫൈനലില്‍ ആദ്യത്തെ സെറ്റ് കൈവിട്ട ശേഷം പൊരുതിക്കയറിയാണ് സിന്നര്‍ ഇതിഹാസങ്ങളുടെ നിരയിലേക്കു തന്റെ പേര് കൂടി എഴുതിച്ചേര്‍ത്തത്. 4-6, 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ലോക ഒന്നാംനമ്പര്‍ താരം കൂടിയായ സിന്നറുടെ വിജയം.

മൂന്നു ഗ്രാന്റ്സ്ലാമുകള്‍ അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വിംബിള്‍ഡണില്‍ ഇതാദ്യമായാണ് വിജയക്കൊടി പാറിക്കുന്നത്. ഒരേ ഗ്രാന്റ്സ്ലാമില്‍ അല്‍ക്കാറസിനെയും മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെയും വീഴ്ത്തിയ ആദ്യ താരമായി സിന്നര്‍ മാറുകയും ചെയ്തു.
അവസാനമായി അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും സിന്നറെ തകര്‍ത്തുവിടാന്‍ 22 കാരനായ അല്‍ക്കാറസിനായിരുന്നു. അതുകൊണ്ടു തവണ ഈ വിംബിള്‍ഡണ്‍ ഫൈനില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ ഫേവറിറ്റും അദ്ദേഹമായിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ മാസം ഫ്രഞ്ച്് ഓപ്പണിന്റെ ഫൈനലില്‍ അഞ്ചര മണിക്കൂറോളം നീണ്ട മാരത്തണ്‍ പോരില്‍ സിന്നറെ അല്‍ക്കറാസ് കൊമ്പുകുത്തിക്കുകയും ചെയ്തു. അഞ്ചാം ഗ്രാന്റ്സ്ലാം കൂടിയാണ് അന്നു ്‌സ്പാനിഷ് താരം കൈക്കലാക്കിയത്.
തുടര്‍ച്ചയായി 20 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയാണ് അല്‍ക്കറാസ് ഇത്തവണത്തെ വിംബിള്‍ഡണ്‍ ഫൈനലില്‍ ഇറങ്ങിയത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് വിജയക്കുതിപ്പ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ രണ്ടു ഫൈനലുകളിലും ജോക്കോവിച്ചിനെ വീഴ്ത്തിയായിരുന്നു അല്‍ക്കറാസിന്റെ കിരീടധാരണം.
അവസാനമായി വിംബിള്‍ഡണില്‍ അദ്ദേഹം തോല്‍വിയറിഞ്ഞത് 2022ലെ എഡിഷനിലാണ്. അന്നു നാലാം റൗണ്ടില്‍ സിന്നര്‍ക്കു മുന്നിലാണ് അല്‍ക്കാറസിനു പിഴച്ചത്. ഇപ്പോള്‍ അല്‍ക്കാറസിന്റെ പടയോട്ടം അവസാനിപ്പില്‍ 23 കാരനായ ഇറ്റാലിയന്‍ താരം തന്നെ വേണ്ടി വരികയും ചെയ്തു.
ഇത്തവണ കലാശപ്പോരില്‍ ആദ്യ സെറ്റ് 4-6നു കൈവിടേണ്ടി വന്നെങ്കിലും സിന്നര്‍ പതറിയില്ല. മികച്ച പോരാട്ട വീര്യം പുറത്തെടുത്ത് തിരിച്ചടിച്ച അദ്ദേഹം അല്‍ക്കാറസിനെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. നാലാം സെറ്റില്‍ 4-3ല്‍ നില്‍ക്കെ 15-40ല്‍ നില്‍ക്കെ രണ്ടു തവണ ബ്രേക്ക് പോയിന്റ് നേരിട്ടെങ്കിലും സിന്നര്‍ വിട്ടുകൊടുത്തില്ല. അടുത്ത നാലു പോയിന്റും സ്വന്തമാക്കിയ അദ്ദേഹം വൈകാതെ സെറ്റും വരുതിയിലാക്കുകയായിരുന്നു.

ഇത്തവണത്തെ ഫൈനലിനു ഒരു പ്രത്യേകക കൂടിയുണ്ടായിരുന്നു. 2008നു ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയുടെ പുരുഷ വിഭാഗം ഫൈനലുകളില്‍ ഒരേ താരങ്ങള്‍ ഏറ്റുമുട്ടിയത്. മുന്‍ ഇതിഹാസങ്ങളായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡററും സ്‌പെയിനിന്റെ റാഫേല്‍ നദാലുമാണ് 2008ല്‍ അവസാനമായി ഈ തരത്തില്‍ മുഖാമുഖം വന്നിട്ടുള്ളത്.
അവസാനത്തെ നാലു ഗ്രാന്റ്സ്ലാം ഫൈനലുകളിലും സിന്നറുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ ചാംപ്യനായ അദ്ദേഹം ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജേതാവായി. അതിനു ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കാലിടറിയെങ്കിലും ഇത്തവണ വിംബിള്‍ഡണില്‍ വിജയം കൊയ്തിലിക്കുകയാണ്.