മോൻറെ കാർലോ മാസ്റേഴ്സിൽ രണ്ട് സൂപ്പർ താരങ്ങൾക്കും മിന്നും ജയം.ബുധനാഴ്ച്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ തകർപ്പൻ ജയവുമായി നദാലും ജോക്കോവിച്ചും മുന്നേറി.അൽജസ് ബെഡിനെതിരെയായിരുന്നു നദാലിനെ മത്സരം.കളിമൺ കോർട്ടിലെ രാജാവിനെ ഒരു രീതിയിലും വെല്ലുവിളിക്കാൻ ഈ ലോക 58 ആം നമ്പർ താരത്തിനായില്ല.
വെറും രണ്ട് സെറ്റ് മാത്രമേ മത്സരം നീണ്ടുനിന്നുള്ളു (6-1, 6-3).ആദ്യ സെറ്റ് അനായാസം നദാൽ നേടിയപ്പോൾ രണ്ടാം സെറ്റ് ബെഡിനെ കുറച്ചു പൊരുതിനോക്കിയെങ്കിലും നദാലിന്റെ നീളൻ സെർവുകൾക്കു മുന്നിൽ താരത്തിന് പിടിച്ചുനിൽക്കാനായില്ല.
മോൻറെ കാർലോ ടൂർണമെന്റിൽ ഇതുവരെ നാല് മത്സരത്തിൽ മാത്രമേ നദാൽ തോറ്റിട്ടുള്ളു.അതുപോലെ 11 ഫൈനലുകൾ കളിച്ച താരം പത്തിലും ജയിച്ച് കിരീടം നേടിയിരുന്നു.കൂടാതെ 7 റോം കിരീടങ്ങൾ,4 മാഡ്രിഡ് കിരീടങ്ങൾ പിന്നെ രണ്ട് ഹാംബർഗ് കിരീടങ്ങളും നദാലിന്റെ കളിമൺ നേട്ടങ്ങളിൽ ഉൾപ്പെടും.മൂന്നാം റൗണ്ടിൽ റഷ്യൻ താരം കചനോവാണ് നദാലിന്റെ എതിരാളി.
ക്രൊയേഷ്യൻ താരം ബോർണ കോറിക്കായിരുന്നു ജോക്കോവിച്ചിന്റെ എതിരാളി.12 ഗ്രാൻഡ് സ്ലാം കിരീടങ്ങളുള്ള ജോക്കോവിച്ചിന് ബോർണ കുറച്ച് വില്ലുവിളി ഉയർത്തിയെങ്കിലും ജോക്കോവിച്ചിന്റെ പോരാട്ട വീര്യത്തിൽ കാലിടരുകയായിരുന്നു(7-6, 7-5).കഴിഞ്ഞ വിംബിൾഡനു ശേഷം കൈക്ക് പരിക്കേറ്റ താരം രണ്ടുമാസം മുൻപാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.