സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് സിനിമയിലേക്ക് എത്തുകയും പിന്നീട് എൺപതുകളിലും തൊണ്ണൂറുകളിലും നായകനായി തരംഗമായി മാറുകയും ചെയ്ത നടനാണ് റഹ്മാൻ. അക്കാലത്ത് പെൺകുട്ടികളുടെ ആരാധന പുരുഷനായിരുന്നു താരം. അന്ന് പല നായികമാർക്കൊപ്പം റഹ്മാന്റെ പേര് ചേർത്ത് ഗോസിപ്പുകൾ അച്ചടിച്ച് വരുമായിരുന്നു. നായകനായി തിളങ്ങിയിരുന്ന കാലത്ത് പ്രചരിച്ച ഗോസിപ്പുകൾക്ക് പിന്നിലെ സത്യം കൊച്ചിയിൽ നടന്ന മനോരമ ഹോർത്തൂസിൽ പങ്കെടുത്ത് സംസാരിക്കവെ റഹ്മാൻ വെളിപ്പെടുത്തി. ശോഭനയുമായും രോഹിണിയുമായുമൊക്കെ റഹ്മാന്റെ പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ഞങ്ങൾ അക്കാലത്ത് വായിച്ചിരുന്നു എന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് രസകരമായ രീതിയിൽ കുറിക്കുകൊള്ളുന്ന മറുപടി നടൻ നൽകിയത്.

എല്ലാക്കാലത്തും ശോഭനയും രോഹിണിയുമെല്ലാം തന്റെ സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും നടൻ പറഞ്ഞു. ഗോസിപ്പുകളെ കുറിച്ച് സംസാരിച്ചാൽ ആ സമയത്ത് എനിക്ക് 18, 19 വയസായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ടീനേജർ എന്ന് വിളിക്കാം. മാത്രമല്ല ശോഭനയും രോഹിണിയുമൊക്കെയായിരുന്നു എന്റെ ഒട്ടുമിക്ക സിനിമകളിലേയും നായികമാർ. വൈകുന്നേരം ഷൂട്ട് കഴിഞ്ഞാൽ ഞാൻ അവരോട് പറയും ശോഭന നമുക്ക് ഒരു ഐസ്ക്രീം കഴിക്കാൻ പോയാലോയെന്ന്. അത്തരത്തിൽ ആയിരുന്നു അന്നത്തെ യാത്രകളും സൗഹൃദവും. അന്ന് എനിക്ക് ബൈക്കുണ്ടായിരുന്നു. ആ ബൈക്കിൽ അവരോടൊപ്പം ചുറ്റിയാണ് എവിടെയെങ്കിലും പോയി ഐസ്ക്രീം കഴിച്ചിരുന്നതും കാഴ്ചകൾ കാണാൻ പോയിരുന്നതും. അത് നിങ്ങളെപ്പോലുള്ള (മാധ്യമങ്ങൾ) കണ്ട് വേറെ രീതിയിൽ എഴുതിയതാണ്.
Credit: Filmibeat