
ഇന്ത്യക്കു വേണ്ടി പാരാലിംപിക്‌സില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ജാവ്‌ലിന്‍ ത്രോ താരം ദേവേന്ദ്ര ജജാരയിക്കു പത്മഭൂഷണ്‍ പുരസ്‌കാരം. ഇത്തവണ കായിക മേഖലയില്‍ നിന്നും ഈ അവാര്‍ഡിന് അര്‍ഹനായ ഏക താരവും അദ്ദേഹമാണ്. അതേസമയം, ഒളിംപിക് ചാംപ്യനും ജാവല്‌നിന്‍ ത്രോ താരവുമായ നീരജ് ചോപ്രയടക്കം എട്ടു പേര്‍ക്കു പത്മശ്രീയും ലഭിച്ചു.
പാരാലിംപിക് അത്‌ലറ്റും ഷൂട്ടിങ് താരവുമായ അവാനി ലഖേര, പാരാലിംപിക് അത്‌ലറ്റുകളായ സുമിത് ആന്റില്‍, പ്രമോദ് ഭഗത്, കളരി ഗുരുക്കളും മലയാളിയുമായ ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍, മുന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ചാംപ്യനും ഇപ്പോള്‍ കോച്ചുമായ ഫൈസല്‍ അലി ദര്‍, 29 കാരിയായ ഹോക്കി താരം വന്ദന കതാരിയ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും 67 കാരനുമായ ബ്രഹ്മാനന്ദ് സംഖ്‌വല്‍ക്കര്‍ എന്നിവരാണ് കായിക മേഖലയില്‍ നിന്നും പത്മശ്രീ ലഭിച്ച മറ്റുള്ളവര്‍.
40കാരനായ ജജാരിയ ഇന്ത്യക്കു വേണ്ടി പാരാലിംപിക്‌സില്‍ രണ്ടു സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്. 2004ലെ ഏതന്‍സ് ഗെയിംസിലും 2016ല്‍ റിയോയില്‍ നടന്ന ഗെയിംസിലുമായിരുന്നു അദ്ദേഹത്തിന്റെ സുവര്‍ണനേട്ടം. അവസാനായി കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ നടന്ന പാരാലിംപിക്‌സില്‍ F46 വിഭാഗത്തില്‍ വെള്ളി മെഡലിനും ജജാരിയ അര്‍ഹനായിരുന്നു.
അതേസമയം, കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണവുമായി ചരിത്രം തിരുത്തിയ അത്‌ലറ്റാണ് 24കാരനായ നീരജ്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ട്രാന്റ് ആന്റ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യത്തെ താരമായും അദ്ദേഹം മാറിയിരുന്നു. കൂടാതെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കു ശേഷം ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം ചൂടിയ ഇന്ത്യന്‍ അത്‌ലറ്റെന്ന നേട്ടവും നീരജിനെ തേടിയെത്തിയിരുന്നു.