ടോക്കിയോ ഒളിംപിക്‌സില്‍ ഓവറോള്‍ ചാംപ്യന്‍പട്ടം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ചൈനീസ് ടീം. അവസാനദിനത്തിന്റെ തലേ ദിവസം വരെ ചൈന ഓവറോള്‍ കിരീടം ഉറപ്പാക്കിയതായിരുന്നു. എന്നാല്‍ അവസാന ദിനമായ ഇന്ന് അമേരിക്കയുടെ അവിശ്വസനീയ പ്രകടനം ചൈനയെ സ്തബ്ധരാക്കി. ഇന്നത്തെ മല്‍സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ചൈനയേക്കാള്‍ രണ്ടു സ്വര്‍ണ മെഡലുകള്‍ക്കു പിറകിലായിരുന്നു അമേരിക്ക.

എന്നാല്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ കൂടി അവസാനദിനം സ്വന്തമാക്കിയ അമേരിക്ക ചൈനയെ പിന്നിലാക്കി ചാംപ്യന്‍മാരാവുകയായിരുന്നു. ഇന്നു വനിതകളുടെ ബാക്‌സറ്റ് ബോള്‍, വോളിബോള്‍ എന്നിവയില്‍ അമേരിക്കന്‍ ടീം പൊന്നണിഞ്ഞു. കൂടാതെ ട്രാക്ക് സൈക്ലിങ് താരമായ ജെന്നിഫര്‍ വലെന്റെയും സ്വര്‍ണം ചൂടിയതോടെ അമേരിക്ക മെഡല്‍പട്ടികയില്‍ തലപ്പത്തേക്കു കയറുകയായിരുന്നു.
39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളോടെയാണ് അമേരിക്ക ഓവറോള്‍ കിരീടം ചൂടിയത്. മെഡല്‍ക്കൊയ്ത്തില്‍ സെഞ്ച്വറിയടിച്ച ഏക രാജ്യവും അമേരിക്കയാണ്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കവുമുള്‍പ്പെടെ 88 മെഡലുകള്‍ നേടിയ ചൈന രണ്ടാംസ്ഥാനക്കാരായി. ആതിഥേയരായ ജപ്പാനാണ് മൂന്നാംസ്ഥാനത്ത്. 27 സ്വര്‍ണവും 14 വെള്ളിയും 58 മെഡലുകളാണ് ജപ്പാന്റെ സമ്പാദ്യം.
തുടര്‍ച്ചയായി മൂന്നാം തവണയാണ് അമേരിക്ക ഒളിംപിക്‌സില്‍ ഓവറോള്‍ കിരീടം ചൂടിയത്. മാത്രമല്ല കഴിഞ്ഞ ഏഴു ഗെയിംസുകളില്‍ നിന്നും അവരുടെ ആറാമത്തെ ചാംപ്യന്‍പട്ടം കൂടിയാണിത്. ഒരിക്കല്‍ മാത്രമേ അവര്‍ക്കു തല കുനിക്കേണ്ടി വന്നിട്ടുള്ളൂ. അതു ചൈനയ്ക്കു മുന്നിലായിരുന്നു. 2008ല്‍ നാട്ടില്‍ നടന്ന ഗെയിംസിലായിരുന്നു അമേരിക്കന്‍ ആധിപത്യം തകര്‍ത്ത് ചൈന മെഡല്‍ക്കൊയ്ത്തില്‍ ഒന്നാംസ്ഥാനക്കാരായത്.
ഇന്ത്യ മെഡല്‍പട്ടികയില്‍ ആദ്യ 50നുള്ളില്‍ ഫിനിഷ് ചെയ്തു. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കവുമടക്കം ആകെ ഏഴു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്ത് കൂടിയാണിത്. 2012ലെ ലണ്ടന്‍ ഗെയിംസില്‍ നേടിയ ആറു മെഡലുകളെന്ന റെക്കോര്‍ഡ് ടോക്കിയോയില്‍ ഇന്ത്യ പഴങ്കഥയാക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കൊരു മെഡല്‍ ലഭിച്ച ഗെയിംസ് കൂടിയാണ് ടോക്കിയോയിലേത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെയായിരുന്നു 100 വര്‍ഷത്തിലേറെ നീണ്ട അത്‌ലറ്റിക്‌സ് മെഡലിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചത്. ശനിയാഴ്ച നടന്ന തങ്ങളുടെ അവസാന ഇവന്റിലായിരുന്നു നീരജ് ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ രാജ്യത്തിനു വേണ്ടി വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയ രണ്ടാമത്തെ അത്‌ലറ്റായി അദ്ദേഹം മാറുകയും ചെയ്തു. നേരത്തേ 2008ലെ ബെയ്ജിങ് ഗെയിംസ് ഷൂട്ടിങില്‍ അഭിനവ് ബിന്ദ്രയായിരുന്നു ഇന്ത്യക്കു ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.
ഗുസ്തി, ഭാരോദ്വഹനം എന്നിവയിലായിരുന്നു ടോക്കിയോയില്‍ ഇന്ത്യക്കു രണ്ടു വെള്ളി മെഡല്‍ ലഭിച്ചത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു വെള്ളി കരസ്ഥമാക്കിയത്. ഇത്തവണ ഇന്ത്യക്കു ലഭിച്ച ആദ്യ മെഡലും ഇതു തന്നെയായിരുന്നു. പിന്നീട് ഗെയിംസിന് തീരാനിരിക്കെ പുരുഷന്‍മാരുടെ ഗുസ്തിയില്‍ രവി കുമാര്‍ ദഹിയയും വെള്ളി മെഡല്‍ നേടി. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു, വനിതാ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍, പുരുഷ ഹോക്കി ടീം, ഗുസ്തിയില്‍ പുരുഷ താരം ബജ്‌രംഗ് പുനിയ എന്നിവരായിരുന്നു വെങ്കലത്തിന്റെ അവകാശികള്‍.