ടോക്കിയോ: ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് മെഡല്‍ നേടിയ നീരജ് പോപ്രയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രശംസയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മെഡല്‍ നേടിയ ശേഷമുള്ള അനുഭവം പറയുകയാണ് നീരജ് ചോപ്ര. താന്‍ സ്വര്‍ണം നേടി പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ ദേശീയ ഗാനം മുഴങ്ങിയത് ടോക്കിയോയിലേക്കുള്ള തന്റെ യാത്രകളെയാണ് ഓര്‍മപ്പെടുത്തിയതെന്ന് നീരജ് ചോപ്ര പറഞ്ഞു. അതേസമയം വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരം കൂടിയാണ് നീരജ് ചോപ്ര.
ജര്‍മനിയുടെ ജൊഹാനസ് വെറ്ററിനെ അടക്കം വീഴ്ത്തിയാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. അതേസമയം സ്വര്‍ണത്തിലേക്കുള്ള പോരാട്ടം നീരജിന് അത്ര എളുപ്പമായിരുന്നില്ല. റിയോ ഒളിമ്പിക്‌സില്‍ താരത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. യോഗ്യത നേടാന്‍ സാധിച്ചില്ല. ഇത്തവണ പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തോടെയാണ് പരിക്കേറ്റത്. ഈ വര്‍ഷം മാത്രമാണ് കളിക്കളത്തിലേക്ക് നീരജ് തിരികെയെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശീലനം നടത്തി മികവിലേക്ക് ഉയരാനാവുമോ എന്നായിരുന്നു എല്ലാവരുടെയും ആശങ്ക. ഒപ്പം കൊവിഡ് കൂടി വന്നതോടെ ആശങ്ക വര്‍ധിച്ചു. ഇതിനെയെല്ലാം മറികടന്നാണ് സ്വര്‍ണം താരം നേടിയത്.
ഒരുപാട് ഭാരം തനിക്ക് മത്സരത്തിന് മുമ്പുണ്ടായിരുന്നു. എനിക്ക് നന്നായി മത്സരിക്കണമെന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇപ്പോഴത് സാധ്യമാണ്. മനസ്സിലുള്ള ഭാരം ഇപ്പോള്‍ ഇറക്കിവെച്ചെന്നും നീരജ് പറഞ്ഞു. ആ ത്രോയില്‍ മാത്രമായിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുപോലെ തന്നെ കളിക്കളത്തിലും ആവര്‍ത്തിച്ചു. ഒളിമ്പിക് പോഡിയത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം 2008ന് ശേഷം മുഴങ്ങുമ്പോള്‍ ശരിക്കും എനിക്ക് രോമാഞ്ചമായിരുന്നു. എന്റെ കരിയറിലെ ഓരോ നേട്ടങ്ങളുമാണ് ആ നിമിഷം ഓര്‍മ വന്നത്. എനിക്ക് പരിക്കേറ്റത് അടക്കം മനസ്സിലൂടെ കടന്നുപോയി. ഈ സ്വര്‍ണം നേടിയതോടെ അതൊന്നും പ്രസക്തമല്ലാതായിരിക്കുകയാണെന്നും നീരജ് വ്യക്തമാക്കി.
ദൈവം ഇതുവരെ എനിക്ക തന്നതെല്ലാം നല്ലതിനാണ്. അതുകൊണ്ട് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ അവിടെ നില്‍ക്കാന്‍ സാധിക്കുക എന്നത് രോമാഞ്ചം ഉണ്ടാക്കുന്ന കാര്യമായിരുന്നു. കണ്ണീരൊന്നും എനിക്ക് വന്നില്ല. പകരം ഒരുപാട് വൈകാരികമായ അനുഭവമാണ് തനിക്കുണ്ടായതെന്നും നീരജ് പറഞ്ഞു. എനിക്ക് ഒരുപാടൊന്നും കഴിഞ്ഞ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിച്ചത്. ആ സമയം തലയിണയ്ക്കിടയില്‍ നേടിയെടുത്ത മെഡല്‍ എനിക്കൊപ്പമുണ്ടായിരുന്നുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി. എനിക്കൊപ്പം തന്നെ ആ മെഡല്‍ വെച്ചത് ആവേശം കൊണ്ടാണ്. അതില്‍ നിന്ന് മുക്തനായിരുന്നില്ല ഞാന്‍. എന്റെ രാജ്യത്തിന് വേണ്ടി ചിലതൊക്കെ നേടാന്‍ കഴിഞ്ഞു എന്ന ആവേശത്തിലായിരുന്നു ഞാനെന്നും നീരജ് പറഞ്ഞു.
ചിത്രം:ട്വിറ്റർ