
ടോക്കിയോ: ഒളിംപിക്‌സിനായി എത്തിയ ഉഗാണ്ടയുടെ അത്‌ലറ്റിനെ കാണാതാ സംഭവത്തില്‍ വഴിത്തിരിവ്. ജപ്പാനില്‍ ജോലി ചെയ്യാന്‍ വേണ്ടി താന്‍ ടീം വിടുകയാണെന്ന് അറിയിച്ചുള്ള അത്‌ലറ്റിന്റെ കുറിപ്പ് ലഭിച്ചിരിക്കുകയാണ്. ഒളിംപിക്‌സിനു മുന്നോടിയായി ഒസാക്കയില്‍ ഉഗാണ്ടന്‍ ടീം പ്രീ ട്രെയിനിങ് പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപില്‍ വച്ചാണ് 20 കാരനായ ഭാരോദ്വഹന താരമായ ജൂലിയസ് സെക്കിറ്റൊലേക്കോയെ കാണാതായത്. ഇതു വലിയ പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. താരത്തിന് എന്താണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് ആശങ്കയിലായിരുന്നു ഉഗാണ്ടന്‍ സംഘം. എന്നാല്‍ സെക്കിറ്റൊലേക്കോയുടെ കുറിപ്പ് തിരച്ചിലില്‍ ലഭിച്ചതോടെ അനിശ്ചിതത്വം നീങ്ങിയിരിക്കുകയാണ്.
ഒളിംപിക്‌സ് യോഗ്യത ലഭിക്കാതിരുന്നതോടെ ജൂലൈ 20ന് താരം നാട്ടിലേക്കു തിരിച്ചു പോവാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സെക്കിറ്റൊലെക്കോയെ കാണാതാവുന്നത്. നാട്ടിലെ ജീവിത സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും അതുകൊണ്ടാണ് ഇവിടെ ജോലിക്കു പോവാനുള്ള തീരുമാനം സ്വീകരിച്ചതെന്നുമാണ് താരം കുറിപ്പില്‍ വിശദീകരിക്കുന്നു. സെക്കിറ്റൊലേക്കോയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു മുതലാണ് താത്തെ താമസസ്ഥലത്തു വച്ച് കാണാതാവുന്നത്. കൊവിഡ് ടെസ്റ്റിനായി സാംപിള്‍ ശേഖരിക്കാന്‍ ഒഫീഷ്യല്‍ എത്തിയപ്പോള്‍ താരം ഇവിടെയില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലും സെക്കിറ്റൊലേക്കോയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് താരത്തിന്റെ കുറിപ്പ് പോലീസ് കണ്ടെത്തിയത്.
അര്‍ധരാത്രി 12.30നായിരുന്നു സെക്കിറ്റൊലേക്കോയെ താന്‍ അവസാനമായി കണ്ടതെന്നാണ് ഒരു ടീമംഗം പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ജൂണ്‍ 19നായിരുന്നു ഒമ്പത് പേരടങ്ങുന്ന ഉഗാണ്ടന്‍ ടീം ജപ്പാനിലെത്തിയത്. ഗെയിംസിനായി ഏറ്റവുമാദ്യം ഇവിടെയെത്തിയ ടീമുകളിലൊന്ന് കൂടിയായിരുന്നു അവരുടേത്. ഉഗാണ്ടന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.