ചണ്ഡീഗഡ്: പറക്കുംസിങെന്ന പേരില്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ തന്റെ പേര് കൊത്തിവച്ച ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു. ഏറെ നാളായി കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മരണം സംഭവിച്ചത്. 90 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക മുമ്പ് അദ്ദേഹത്തിന്റെ കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (പിജിഐഎംഇആര്‍) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയിരുന്നു മരണം. ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മില്‍ഖയും പ്രിയതമയ്‌ക്കൊപ്പം യാത്രയായത്. വ്യാഴാഴ്ച രാത്രിയോടെയാണ് മില്‍ഖയുടെ ആരോഗ്യസ്ഥിതി മോശമാവുന്നത്. ചെറിയ പനിയും ഓക്‌സിജന്‍ അളവ് കുറയുകയും ചെയ്തതിനെ തുടര്‍ന്നു അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാത് കോവിന്ദ് എന്നിവര്‍ മില്‍ഖയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മേയ് 19നായിരുന്നു മില്‍ഖയ്ക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനു ശേഷം മില്‍ഖ കൊവിഡ് മുക്തനാവുകയും വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ഓക്‌സിജന്റെ അളവില്‍ കുറവ് വന്നതിനെ തുടര്‍ന്നു ജൂണ്‍ മൂന്നിനാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് മില്‍ഖ. ഏഷ്യന്‍ ഗെയിംസില്‍ നാലു തവണ അദ്ദേഹം ഇന്ത്യക്കു സ്വര്‍ണം സമ്മാനിക്കുകയും ചെയ്തു. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ നാലാംസ്ഥാനത്തെത്തി അദ്ദേഹം ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റിന്റെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. 1956, 64 വര്‍ഷങ്ങളിലെ ഒളിംപിക്‌സുകളിലും മില്‍ഖ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയിരുന്നു.