ലണ്ടന്‍: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സല സഞ്ചരിച്ച തകര്‍ന്ന വിമാനത്തിന്റെ വെള്ളത്തിനടിയില്‍ മൃതദേഹവും. റിമോട്ട് ഓപ്പറേറ്റിങ് യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മതൃദേഹം കണ്ടെത്തിയത്. ഇത് പുറത്തെടുക്കുകയോ പരിശോധനകള്‍ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. സലയും പൈലറ്റ് ഡേവിഡ് ഇബോസ്റ്റണുമാണ് വിമാനത്തിലുണ്ടായിരുന്നത്.
റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയിലേക്ക് ചേക്കേറിയ എമിലിയാനോ സല ജനുവരി 22ന് പുതിയ ക്ലബ്ബിലേക്ക് പോകവെ ബ്രിട്ടീഷ് ദ്വീപ് ഗ്വര്‍ണസെയ്ക്ക് മുകളില്‍വെച്ച് വിമാനം കാണാതാവുകയായിരുന്നു. താരത്തിനായി നീണ്ട തിരിച്ചിലിനൊടുവില്‍ മറൈന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് മേണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം വിമാനം കണ്ടെത്തിയത്.
വിമാനം കരയ്‌ക്കെത്തിച്ചശേഷം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനം കണ്ടെടുത്ത സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് മൃതദേഹം ഉള്ളതായി തിരിച്ചറിഞ്ഞത്. ഇവ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനം കണ്ടെടുത്ത വിവരം കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു സലയെ വാങ്ങിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റത്തില്‍ താരം ഏറെ ആഹ്ലാദവാനായിരുന്നു. 2015 മുതല്‍ നാന്റെസിന് കളിക്കുന്ന സല 117 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട്. നാന്റെസിലെ സഹകളിക്കാരുടെ വികാരനിര്‍ഭരമായ യാത്രയയപ്പിനുശേഷമായിരുന്നു സല കാര്‍ഡിഫിലേക്ക് തിരിച്ചത്. എന്നാല്‍, യാത്ര പൂര്‍ണാക്കാന്‍ സലയ്ക്ക് കഴിഞ്ഞില്ല.
നേരത്തെ സലയ്ക്കായുള്ള തിരച്ചില്‍ മൂന്നു ദിവസത്തിനുശേഷം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ച് തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, അര്‍ജന്റീന പ്രസിഡന്റ് തുടങ്ങിയവര്‍ സലയ്ക്കായുള്ള അന്വേഷണം തുടരാന്‍ അപേക്ഷിച്ചു. കിലിയന്‍ എംപാപ്പെയെ പോലുള്ള കളിക്കാര്‍ വലിയ തുക സംഭാവനയായും നല്‍കി.