ടോക്കിയോ ഒൡപിക്‌സ് വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലിലേക്കു യോഗ്യത നേടുന്നത് കാണാന്‍ അച്ഛന്‍ കുല്‍ദീപ് സിങിനായില്ല. മകളുടെ യോഗ്യതാ മല്‍സരം നടക്കുമ്പോള്‍ കുല്‍ദീപ് പതിവു പോലെ കൃഷിയിടത്തില്‍ തിരക്കിലായിരുന്നു. ഒടുവില്‍ പലരും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചതോടെയാണ് മകളുടെ തകര്‍പ്പന്‍ നേട്ടത്തെക്കുറിച്ച് കുല്‍ദീപ് അറിഞ്ഞത്. ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് കമല്‍പ്രീത് മെഡല്‍പോരാട്ടത്തിനു അര്‍ഹത നേടിയത്. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 64 മീറ്റര്‍ എറിയാനായതോടെയാണ് താരത്തിനു ഫൈനല്‍ യോഗ്യത ലഭിച്ചത്. ഫൈനലിലേക്കു ഓട്ടോമാറ്റിക് യോഗ്യത കരസ്ഥമാക്കിയ രണ്ടു താരങ്ങളിലൊരാള്‍ കൂടിയായി കമല്‍പ്രീത് മാറുകയും ചെയ്തു. മറ്റൊരാള്‍ അമേരിക്കയുടെ വലേറി ഓള്‍മാനായിരുന്നു (66.42 മീറ്റര്‍).
മല്‍സരത്തിന്റെ സമയത്തെക്കുറിച്ച് കമല്‍ ഇന്നലെ എന്നെ വിളിച്ചുപറഞ്ഞിരുന്നു. ഞാന്‍ ഇതു കാണാന്‍ രാവിലെ കുറച്ചു സമയം കാത്തിരുന്നു. പക്ഷെ മറ്റു പല മല്‍സരങ്ങളുമാണ് ടെലിവിഷനില്‍ കണ്ടത്. സ്വന്തം കൃഷിയിടത്തില്‍ ജോലിയുള്ളതിനാല്‍ ഒരുപാട് നേരം കാത്തിരിക്കാന്‍ എനിക്കു കഴിയില്ലായിരുന്നുവെന്നും കുല്‍ദീപ് പ്രതികരിച്ചു.
ഫാമില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഒരുപാട് പേര്‍ ഫോണില്‍ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യുന്നത്. ഉടന്‍ തന്നെ ഞാന്‍ വീട്ടിലേക്കു തിരിക്കുകയായിരുന്നു. ഇനി അവളുടെ പ്രകടനത്തിന്റെ ഹൈലൈറ്റ്‌സ് ടെലിവിഷനില്‍ വരുമ്പോള്‍ കാണുമെന്നും കുല്‍ദീപ് അഭിമാനത്തോടെ പറഞ്ഞു.
Olympics 2021: എന്തുകൊണ്ട് ടോക്കിയോയിൽ സിന്ധുവിനെ പരിശീലിപ്പിക്കാൻ ഗോപിചന്ദില്ല?
പഞ്ചാബിലെ ബാദല്‍ വില്ലേജില്‍ നിന്നുള്ള താരമാണ് കമല്‍പ്രീത്. ഇന്നു രാവിലെ നടന്ന ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തില്‍ 60.29 മീറ്ററായിരുന്നു താരത്തിന് എറിയാനായത്. അടുത്ത ശ്രത്തില്‍ ഇതു മെച്ചപ്പെടുത്തി 63.97 മീറ്ററാക്കി. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ ഇതു വീണ്ടും മെച്ചപ്പെടുത്തി 64 മീറ്ററിലെത്തിച്ചതോടെ കമല്‍പ്രീതിന് ഫൈനല്‍ ടിക്കറ്റ് ലഭിക്കുകയായിരുന്നു.
ഈയിനത്തില്‍ നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍കോവിച്ച് (63.75 മീ), നിലവിലെ ലോക ചാംപ്യന്‍ കൂടിയായ ക്യൂബയുടെ യാമി പെരസ് (63.18 മീ) എന്നിവരെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് കമല്‍പ്രീത് കാഴ്ചവച്ചത്. പെര്‍കോവിച്ച് യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ യാമി ഏഴാമത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഈ വര്‍ഷം മികച്ച പ്രകടനമാണ് കമല്‍പ്രീത് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു തവണ 65 മീറ്റര്‍ ദൂരെ കണ്ടെത്താന്‍ താരത്തിനായിരുന്നു. മാര്‍ച്ചില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 65.06 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീത് ദേശീയ റെക്കോര്‍ഡ് കുറിക്കുകയും 65 മീറ്റര്‍ പിന്നിട്ട ആദ്യ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തിരുന്നു.