
ഷൈനി വില്‍സണിനും കെഎം ബീനാ മോള്‍ക്കും ശേഷം ഒളിംപിക്‌സില്‍ 800 മീറ്റര്‍ സെമിയില്‍ എത്തുന്ന ഇന്ത്യന്‍ താരമാണു ടിന്റു. ടിന്റുവിന്റെ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും എല്ലാവരുടേയും പ്രാര്‍ഥനയാണ് ടിന്റുവിന് തുണയായതെന്നുമായിരുന്നു ടിന്റുവിന്റെ അമ്മയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് സെമി ഫൈനല്‍.
2:01.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മരിയ സവിനോവയാണ് ഈ ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്.. അമേരിക്കയുടെ ആലിസ് സ്‌കിമിഡ്ട് 2:01.75 സെക്കന്‍ഡി ഫിനിഷ് ചെയ്ത് രണ്ടാമതെത്തി. പൂര്‍ത്തിയായ നാല് ഹീറ്റ്‌സിലും ആരും രണ്ട് മിനിറ്റില്‍ താഴെ സമയത്തില്‍ ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ മികച്ച സമയവും ഇന്ത്യന്‍ ദേശീയ റെക്കോഡ് സമയവുമായ 1:59.17 സെക്കന്‍ഡില്‍ സെമി ഓടിയാല്‍ ഫൈനലിലേക്ക് ഓടിക്കയറാനും ടിന്റുവിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ടുപ്പോയ പിടി ഉഷയുടെ പ്രിയശിഷ്യയാണ് ടിന്റു ലൂക്ക. ഒളിമ്പിക്സ് ട്രാക്കില്‍ ഇന്ത്യയുടെ കണ്ണുനീര്‍ വീണിട്ട് ഇരുപത്തിയെട്ടാണ്ട് തികയുന്ന അതേദിനത്തില്‍ ടിന്റു സ്വന്തമാക്കിയ നേട്ടം ഉഷയ്ക്കുള്ള ഗുരുദക്ഷിണയായി കരുതാം.
സീസണിലെ തന്റെ മികച്ച സമയമായ 2:01.09 സെക്കന്‍ഡിനൊപ്പമെത്താന്‍ കഴിഞ്ഞില്ലെങ്കിലും ടിന്റുവിന്റെ ഒളിമ്പിക് പ്രകടനത്തിന്റെ മാറ്റ് ഒട്ടും തന്നെ കുറയുന്നില്ല. 200 മീറ്റര്‍ പിന്നിട്ടതോടെ തന്നെ ആദ്യ മൂന്ന് പേരില്‍ ഒരാളായി ഓടിയ ടിന്റു ഈ നില അവസാന 600 മീറ്റര്‍ വരെ നിലനിര്‍ത്തിയിരുന്നു.
അവസാന 200 മീറ്ററിലെ കുതിപ്പില്‍ മൊറോക്കോയുടെ മലിക അക്കൗയി മുന്നേറിയത് ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു.. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ലാപ്പില്‍ വന്ന പാളിച്ച ടിന്റു ലണ്ടനിലും ആവര്‍ത്തിയ്ക്കുമോയെന്ന ഭീതി ഉയര്‍ന്ന നിമിഷമായിരുന്നു അത്. എന്നാല്‍, ഈ പിഴവുകളെല്ലാം പഴങ്കഥയാക്കി അവസാനത്തെ ഇരുപത് മീറ്ററില്‍ അവിശ്വസനീയമായ കുതിപ്പ് തന്നെയാണ് ടിന്റു നടത്തിയത്.
അവസാന പത്ത് മീറ്ററില്‍ സകലശക്തിയും ആവാഹിച്ച് നടത്തിയ കുതിപ്പില്‍ മുന്നോട്ടാഞ്ഞ് മൂന്നാമതായി ടേപ്പ് തൊടുകയായിരുന്നു. ദില്ലിയിലെ കോമണ്‍വെല്‍ത്ത് ട്രാക്കില്‍ നിന്നും ലണ്ടനിലെത്തുമ്പോള്‍ ഏറെ മെച്ചപ്പെട്ടുവെന്ന് തന്നെയാണ് ടിന്റു തെളിയിക്കുന്നത്.