
കൗണ്ടര്‍ അറ്റാക്കുകളുടെ ആശാന്‍മാരായ ജര്‍മ്മനിയെ വരിഞ്ഞുമുറുക്കിയാണ് സ്‌പെയിന്‍ വിജയം പിടിച്ചെടുത്തത്. ബാഴ്‌സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോളാണ് സ്‌പെയിന്റെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്. ഇതാദ്യമായാണ് സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ കളിയ്ക്കാന്‍ യോഗ്യത നേടിയത്.
ഇനിയേസ്റ്റയുടെ നീക്കത്തിനൊടുവിലാണ് 73ാം മിനിറ്റില്‍ സ്‌പെയിന്റെ വിജയഗോള്‍ പിറന്നത്. ഇനിയേസ്റ്റയുടെ മുന്നേറ്റം പുറത്തേക്ക് അടിച്ചു കളഞ്ഞാണ് ജര്‍മ്മന്‍ പ്രതിരോധനിര അപകടം ഒഴിവാക്കിയത്. എന്നാല്‍ ഇതിന് പകരമായി വന്ന കോര്‍ണര്‍ ജര്‍മനിക്കാരുടെ വിധിയെഴുതി. ജര്‍മന്‍ പ്രതിരോധക്കാരുടെ തലയ്ക്ക് മുകളിലൂടെ സാവി മഴവില്ലുപോലെ വളച്ചു കൊടുത്ത പന്ത് പിന്നില്‍ നിന്നും ഓടിയെത്തിയ പുയോള്‍ ഉയര്‍ന്നു ചാടി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ നേടിയ മുന്‍തൂക്കം രണ്ടാം പകുതിയിലും തുടര്‍ന്നാണ് സ്‌പെയിന്‍ വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ ഇരുപത്തഞ്ചാം മിനിറ്റുവരെ സ്‌പെയിന്‍ ഗോളി കസിയസിനെ പരീക്ഷിക്കാന്‍ ജര്‍മനിയുടെ പേരുകേട്ട സ്‌െ്രെടക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.
തുടക്കം മുതലേ പന്തു വെയ്ക്കുന്നതില്‍ സ്‌പെയിനിനായിരുന്നു മേധാവിത്വം. അവരുടെ മധ്യ നിര ജര്‍മനിക്ക് അവസരമൊന്നും നല്‍കാതെ പന്ത് പൂര്‍ണമായും വരുതിയിലാക്കി. ജര്‍മനിയാകട്ടെ പ്രതിരോധിച്ചു കളിക്കുന്നതിലാണ് താത്പര്യം കാട്ടിയത്.
ലോക ഫുട്‌ബോളില്‍ പുതിയൊരു കീരിടവകാശി ഉണ്ടാകുമെന്ന് തീര്‍ച്ചയാക്കിക്കൊണ്ടാണ് രണ്ടാം സെമി ഫൈനല്‍ അവസാനിച്ചത്. ഉറുഗ്വായെ 3-2ന് കീഴടക്കിയ ഹോളണ്ടാണ് സ്‌പെയിനിന്റെ എതിരാളികള്‍.