പാരീസ്: ഒളിംപിക്‌സിന്റെ 12ാം ദിനത്തില്‍ വീണ്ടുമൊരു മെഡല്‍ ഇന്ത്യ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വനിതകളുടെ 49 കിഗ്രാം ഭാരോദ്വഹനത്തില്‍ കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ജേതാവായ മീരാബായ് ചാനു ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. പക്ഷെ അവര്‍ക്കു മെഡലില്ലാതെ വെറുംകൈയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. നാലാംസ്ഥാനത്താണ് മീര ഫിനിഷ് ചെയ്ത്. ഫൈനലില്‍ സ്നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തിലായി 199 കിഗ്രാം ഉയര്‍ത്താനേ താരത്തിനു കഴിഞ്ഞുള്ളൂ.
സ്‌നാച്ച് വിഭാഗത്തിലെ മല്‍സരം കഴിഞ്ഞപ്പോള്‍ മീര മൂന്നാംസ്ഥാനത്തുണ്ടായിരുന്നു. പക്ഷെ ക്ലീന്‍ ആന്റ് ജര്‍ക്കില്‍ അവര്‍ക്കു പിഴച്ചു. 111 കിഗ്രാമാണ് ഇതില്‍ അവര്‍ക്കു വിജയകരമായി ഉയര്‍ത്താന്‍ സാധിച്ചത്. അവസാനത്തെ ശ്രമത്തില്‍ 114 കിഗ്രാം ഉയര്‍ത്താന്‍ മീരാബായ് നോക്കിയെങ്കിലും ഇതു വിജയിച്ചില്ല. ഇതോടെയാണ് ഇന്ത്യന്‍ താരം നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.

സ്‌നാച്ച് വിഭാഗം മല്‍സരങ്ങളാണ് ആദ്യം നടന്നത്. ഇതില്‍ 85 കിഗ്രാം വിജയകരമായി ഉയര്‍ത്തിയാണ് മീര തുടങ്ങിയത്. അടുത്ത ശ്രമത്തില്‍ 88 കിഗ്രാമാണ് താരം ഉയര്‍ത്താന്‍ ശ്രമിച്ചത്. പക്ഷെ ഈ ശ്രമം പാളുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ വീണ്ടും 88 കിഗ്രാം ഉയര്‍ത്താന്‍ ശ്രമിച്ച മീര ഇതില്‍ വിജയിക്കുകയും ചെയ്തു.
ഈ സമയത്തു താരങ്ങളുടെ സ്റ്റാന്‍ഡിങില്‍ തലപ്പത്തായിരുന്നു മീര. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ 89 കിഗ്രാം ഉയര്‍ത്തിയ ചൈനയുടെ ഹോ ഷിഹുയ് മീരയെ പിന്തള്ളി തലപ്പത്തേക്കു കയറി. പക്ഷെ വെനസ്വേലയുടെ കാതറിന്‍ എക്കാന്‍ഡിയ 93 കിഗ്രാം ഉയര്‍ത്തി എല്ലാവരെയും ഞെട്ടിച്ചു. ഇതോടെം താരം തലപ്പത്തുമെത്തി.
ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ ആദ്യം 85 കിഗ്രാമാണ് മീരാബായ് ഉയര്‍ത്തിയത്. അടുത്ത ശ്രമത്തില്‍ 111 കിഗ്രാം താരം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതു വിജയം കണ്ടില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ 111 കിഗ്രാം ഉയര്‍ത്തി മീര പ്രതീക്ഷ കാത്തു. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 114 കിഗ്രാമിന്റെ വെല്ലുവിളിയാണ് താരത്തെ കാത്തിരുന്നത്. പക്ഷെ ഇതില്‍ പരാജയപ്പെട്ടതോടെ ഒളിംപിക് മെഡലും വഴുതിപ്പോവുകയായിരുന്നു.