പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്നേറ്റം സെമി ഫൈനലില്‍ അവസാനിച്ചിരിക്കുകയാണ്. കരുത്തരായ ജര്‍മനിയോട് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും 3-2ന് തോല്‍ക്കുകയായിരുന്നു. ആദ്യം ലീഡെടുത്ത ശേഷമാണ് ഇന്ത്യ തോറ്റതെന്നതാണ് എടുത്തു പറയേണ്ടത്. ക്വാര്‍ട്ടറില്‍ ചുവപ്പ് കണ്ട അമിത് രോഹിദാസിന്റെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങിയത്. സെമിയില്‍ ജര്‍മനിക്കെതിരേ ആദ്യം ലീഡെടുത്തത് ഇന്ത്യയായിരുന്നു.
എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചെത്തിയ ജര്‍മനി ജയം നേടിയെടുക്കുകയായിരുന്നു. മത്സരത്തില്‍ ഹാഫ്‌ടൈമിന് തൊട്ട് മുമ്പ് ജര്‍മനിക്ക് പെനല്‍റ്റി അനുവദിച്ചിരുന്നു. ഇന്ത്യന്‍ താരം ജര്‍മന്‍പ്രീതിന്റെ സ്റ്റിക്കിലാണ് പന്ത് തട്ടിയതെന്ന് ഇന്ത്യ വാദിച്ചെങ്കിലും റഫറി ജര്‍മനിയുടെ വാദത്തിനൊപ്പം നിന്ന് റിവ്യൂ ചെയ്തു. ടിവി അംപയറുടെ സഹായത്തോടെ വേഗത്തില്‍ പരിശോധന നടത്തിയ റഫറി ഇന്ത്യന്‍ താരത്തിന്റെ കാലിലാണ് പന്ത് തട്ടിയതെന്ന് വിധിക്കുകയായിരുന്നു.
ഇതോടെ ജര്‍മനിക്ക് പെനല്‍റ്റി സ്‌ട്രോക്ക് ലഭിച്ചു. ക്രിസ്റ്റഫര്‍ റ്യൂഹ് ലക്ഷ്യം തെറ്റാതെ ഗോളാക്കുകയായിരുന്നു. മത്സരശേഷം റഫറിയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായ വിരന്‍ റാസ്‌ക്വിഞ്ഞ ഉള്‍പ്പെടെ പല പ്രമുഖരും റഫറിയുടെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. വേണ്ടത്ര പരിശോധന നടത്താതെയാണ് ഇത്തരമൊരു തീരുമാനം റഫറി എടുത്തതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
ഇന്ത്യന്‍ താരത്തിന്റെ സ്റ്റിക്കിലാണ് പന്ത് തട്ടിയതെങ്കിലും റഫറി ഇത് കൃത്യമായി പരിശോധിക്കാന്‍ തയ്യാറായില്ല. ഏകപക്ഷീയമായ റഫറിയുടെ തീരുമാനമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇത്രയും നിര്‍ണ്ണായക മത്സരങ്ങളില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷകളെയാണ് തകര്‍ത്തു കളഞ്ഞതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഏഴാം മിനുട്ടില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. പെനല്‍റ്റി കോര്‍ണറിലൂടെത്തന്നെയാണ് ജര്‍മനി തിരിച്ചുവന്നത്. 36ാം മിനുട്ടില്‍ സുഖ്ജീത് സിങ് ഇന്ത്യക്കായി രണ്ടാം ഗോള്‍ നേടി 2-2 സമനിലയിലേക്ക് മത്സരം എത്തിച്ചപ്പോള്‍ 54ാം മിനുട്ടിലെ മാര്‍കോ മില്‍ട്‌കോവാണ് വലകുലുക്കി ജര്‍മനിക്ക് ജയമൊരുക്കിയത്. ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനെ നേരിടും.
എന്തായാലും ഇന്ത്യയുടെ ഫൈനലിലേക്കുള്ള മുന്നേറ്റം തടഞ്ഞത് റഫറിയാണെന്ന ആരോപണമാണ് ശക്തമാവുന്നത്. വേണ്ടത്ര പരിശോധനകളില്ലാതെ തീരുമാനമെടുത്ത റഫറിക്കെതിരേയാണ് വലിയ വിമര്‍ശനം ഉയരുന്നത്. എന്തായാലും ഇനി വിമര്‍ശിച്ചിട്ടും കാര്യമില്ലെന്നതാണ് വസ്തുത. വെങ്കല മെഡല്‍ മത്സരത്തില്‍ ജയിച്ച് മടങ്ങാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.