ടോക്കിയോ ഒളിംപിക്‌സ് റോവിങില്‍ ഇന്ത്യക്കു മെഡല്‍ നേടാനായില്ല. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ലാല്‍ ജാട്ട്, അരവിന്ദ് സിങ് സഖ്യം ഫൈനലിലെത്താതെ പുറത്താവുകയായിരുന്നു. സെമി ഫൈനലില്‍ അവസാനസ്ഥാനത്താണ് ഇവര്‍ക്കു ഫിനിഷ് ചെയ്യാനായത്. ആറു ടീമുകളാണ് സെമി ഫൈനലില്‍ മല്‍സരിച്ചത്. ഇവരില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ ഫൈനല്‍ ബെര്‍ത്തുണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ജോടി 6.24.41 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഇതോടെ അവര്‍ അവസാന സ്ഥാനക്കാരായി പുറത്താവുകയും ചെയ്തു.
എങ്കിലും ഒളിംപിക്‌സില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് അര്‍ജുന്‍-അരവിന്ദ് ജോടി മടങ്ങുന്നത്. ഈയിനത്തില്‍ സെമി ഫൈനലില്‍ കടക്കാനായത് ഈ സഖ്യത്തെ സംബന്ധിച്ചു വലിയ നേട്ടം തന്നെയാണ്. ബോവറുടെ റോളായിരുന്നു അര്‍ജുനെങ്കില്‍ അരവിന്ദ് ടീമിലെ സ്‌ട്രോക്കറായിരുന്നു.
olympics 2021: നീന്തല്‍ കുളത്തില്‍ നിലവിലെ ചാമ്പ്യന്‍ അഞ്ചാം സ്ഥാനത്ത്, ആരിയാര്‍നെക്ക് സ്വര്‍ണം
നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സിന്റെ ഒളിംപിക് റെക്കോർഡും ഇനി ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിന്റെ പേരിൽ
ശനിയാഴ്ച നടന്ന ഹീറ്റ്‌സില്‍ 6.40.44 സെക്കന്റില്‍ അഞ്ചാം സ്ഥാനത്താണ് ആറു ടീമുകള്‍ മല്‍സരിച്ച ഹീറ്റ്‌സില്‍ ഇന്ത്യന്‍ ജോടി ഫിനിഷ് ചെയ്തത്. തുടര്‍ന്നു റെപ്പഷേജ് ഇനത്തിലേക്കു ഇവര്‍ യോഗ്യത നേടുകയായിരുന്നു. ഇതില്‍ 6.51.36 സെക്കന്റില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായതോടെയാണ് അര്‍ജുന്‍- അരവിന്ദ് ജോടി സെമി ഫൈനലിലേക്കു യോഗ്യത നേടിയത്.
അതേസമയം, ഇന്നു ഇന്ത്യക്കു ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ ബാഡ്മിന്റണില്‍ മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്. വനിതാ സിംഗിള്‍സില്‍ കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ വിജയി കൂടിയായ പിവി സിന്ധു പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയിട്ടുണ്ട്. രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ഹോങ്കോങിന്റെ ച്യുങ് എന്‍ഗാനിനെയാണ് താരം നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-9, 21-16. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ സിന്ധു ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തു.
വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും പരാജയമേറ്റു വാങ്ങി. നിലവിലെ ജേതാക്കള്‍ കൂടിയായ ബ്രിട്ടനോടു ഇന്ത്യന്‍ ടീം 1-4ന്റെ വന്‍ പരാജയം രുചിക്കുകയായുന്നു. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ മല്‍സരം ഏകപക്ഷീയമായിരുന്നില്ല. ഇന്ത്യന്‍ ടീം ആദ്യ ക്വാര്‍ട്ടറില്‍ നിറംമങ്ങിയെങ്കിലും അടുത്ത മൂന്നു ക്വാര്‍ട്ടറിലും ബ്രിട്ടനെ വിറപ്പിക്കുന്ന കളിയാണ് പുറത്തെടുത്തത്. ഒരുപാട് അവസരങ്ങളും ഇന്ത്യക്കു ലഭിച്ചിരുന്നു.